അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ മരണം ഭർതൃപീഡനം കാരണമാണെന്ന് കുടുംബം. മാനസിക–ശാരീരിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പ്രിയങ്കയുടെ സഹോദരന്‍ ആരോപിച്ചു. രണ്ടുദിവസം മുന്‍പാണ് പ്രിയങ്കയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി തന്നെ ഗാർഹിക പീഡനത്തെ സംബന്ധിച്ച് പരാതി നൽകിയിരുന്നെന്ന് സഹോദരൻ വെളിപ്പെടുത്തി.
2019 നവംബർ 21 നായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം. തിരുവനന്തപുരം സ്വദേശിയായ പ്രിയങ്കയെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് പ്രിയങ്കയുടെ സഹോദരൻ ആണ് പൊലീസിൽ പരാതി നൽകിയത്.
ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്നാണ് പ്രിയങ്കയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നതെന്ന് സഹോദരൻ പറയുന്നു. ശരീരത്തിൽ മർദിച്ച പാടുകൾ ഉണ്ട്. മുറിവില്‍ കടിച്ച പാടുകളും നീരും പ്രിയങ്ക കാണിച്ചു തന്നതായി സഹോദരൻ പരാതിയിൽ പറയുന്നു. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിൻ തുടങ്ങിയ സിനിമകളിലൂടെയാണ് ഉണ്ണി സിനിമയിൽ സജീവമായത്. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും സിനിമാരംഗത്തുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'ആട് ഒരു ഭീകരജീവിയാണ്' ഉണ്ണിയുടെ ശ്രദ്ധേയ കഥാപാത്രം.