Thursday 16 May 2024 03:06 PM IST : By സ്വന്തം ലേഖകൻ

‘പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ കാര്യങ്ങൾ, മർദിച്ചത് കാറിനു വേണ്ടിയല്ല!’: ഭീഷണിക്ക് പിന്നാലെ രാജ്യം വിട്ടെന്ന് രാഹുൽ

rahul-p-gopal

കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാല്‍ (29) രാജ്യം വിട്ടതായി സ്ഥിരീകരണം. രാഹുൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് രാജ്യം വിടേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഭീഷണി ഉണ്ടായതിനു പിന്നാലെയാണ് രാജ്യം വിട്ടതെന്നും രാഹുൽ വ്യക്തമാക്കി.

പെൺകുട്ടിയെ മർദിച്ചു എന്നത് ശരിയാണെന്ന് രാഹുൽ സമ്മതിച്ചു. എന്നാൽ അത് സ്ത്രീധനത്തിനോ കാറിനോ വേണ്ടിയല്ല. ജർമനിയിൽ ജോലി ചെയ്യുന്ന തനിക്ക് നാട്ടിൽ കാറിന്റെ ആവശ്യമില്ല. പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ ചില കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണ് മർദിച്ചതെന്നും രാഹുൽ പറഞ്ഞു. 

അതേസമയം, രാഹുൽ രാജ്യം വിട്ടു എന്ന കാര്യത്തിൽ ഇതുവരെ പൊലീസിന്റെ സ്ഥിരീകരണം വന്നിട്ടില്ല. ഇയാളുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണെന്നാണ് സൂചന. കോഴിക്കോടുനിന്ന് റോഡ് മാര്‍ഗം ബെംഗളൂരുവിലെത്തിയ പ്രതി ഇവിടെനിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്. 

തിങ്കളാഴ്ച രാത്രി എട്ടുവരെ രാഹുല്‍ പന്തീരാങ്കാവിലുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘം പന്തീരാങ്കാവിലെ രാഹുലിന്റെ വീട്ടിലെത്തി സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കും കസ്റ്റഡിയിലെടുത്തു. കേസില്‍ രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴിയും രേഖപ്പെടുത്തും. സംഭവത്തില്‍ വീഴ്ച വരുത്തിയ പന്തീരാങ്കാവ് എസ്എച്ച്ഒയെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

പ്രതി ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നുവെന്ന് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ  ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ലുക്കൗട്ട് നോട്ടിസ് ഇറക്കുമെന്ന് അറിഞ്ഞാണ് രാഹുൽ രക്ഷപ്പെട്ടത്. പൊലീസിന്റെ സഹായത്തോടെയാണ് രാഹുൽ രക്ഷപ്പെട്ടതെന്നും ഇവർ ആരോപിച്ചിരുന്നു.

Tags:
  • Spotlight