Wednesday 20 October 2021 04:51 PM IST : By സ്വന്തം ലേഖകൻ

‘നിന്റെ പങ്കാളിയായി വരുന്നവൾ ഈ വീട്ടിലെ അംഗമാകുന്നു, മറ്റ് ഡെക്കറേഷനുകൾ വേണ്ട’: മകന് നൽകിയ ഉപദേശം: കുറിപ്പ്

rani-noushad-note

പെൺ സ്വാതന്ത്ര്യങ്ങൾക്ക് പരിധികളുണ്ടോ? അങ്ങനെയൊന്നില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിരിക്കുന്ന ചിലരുണ്ട് നമുക്ക് ചുറ്റും. അടുക്കളയുടെ ഇട്ടാവട്ടത്തിനപ്പുറം അവൾക്ക് വലിയൊരു ലോകമുണ്ടെന്ന് പഴകി ദ്രവിച്ച ചിന്താഗതിക്കാരോട് പറയാതെ പറയുന്നവർ...

പെണ്ണിനെ അടുക്കളക്കാരിയായി മാത്രം കണ്ടു ശീലിച്ച യാഥാസ്ഥിതിക ചിന്താഗതിക്കാരോട് ഹൃദ്യമായി മറുപടി പറയുകയാണ് സാമൂഹ്യ പ്രവർത്തകയായ റാണി നൗഷാദ്.  പെണ്ണിനെ കുടുംബം നോക്കാനും, പാചകം ചെയ്യാനുമൊന്നും ആരും പഠിപ്പിക്കേണ്ട. മറിച്ച്, എവിടെയാണെങ്കിലും നന്നായി പെരുമാറാനും, കാര്യങ്ങൾ യുക്തിക്കനുസരിച്ച് കൈകാര്യം ചെയ്യാനും പ്രാപ്തയാക്കുകയാണ് വേണ്ടതെന്നും റാണി ഓർമ്മിപ്പിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പെൺകുട്ടികളേ....
നിങ്ങൾ ഒരിയ്ക്കലും ഒരന്യ വീടെന്ന് തോന്നിക്കുന്നിടത്തേക്ക് വിവാഹം കഴിഞ്ഞു ചെല്ലരുത്....
നിങ്ങൾക്ക് പൂർണമായും സ്വന്തമാണെന്ന് തോന്നുന്ന ഇടങ്ങളിലല്ലാതെ....
ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു വിടാൻ തുനിയുമ്പോൾ
അവൾക്ക് ആ വീടും, വീട്ടുകാരും സ്വന്തം തന്നെയായിരിക്കുമോ എന്നാണ് അറിയേണ്ടത്...
അല്ലാതെ പെണ്ണിനെ കുടുംബം നോക്കാനും, പാചകം ചെയ്യാനുമൊന്നും ആരും പഠിപ്പിക്കണ്ട....
മറിച്ച്, എവിടെയാണെങ്കിലും നന്നായി പെരുമാറാനും, കാര്യങ്ങൾ യുക്തിക്കനുസരിച്ച് കൈകാര്യം ചെയ്യാനും പ്രാപ്തയാക്കുക...!!
നിങ്ങൾക്കൊന്നുറങ്ങാൻ കഴിയാത്തിടത്ത്, നിങ്ങൾക്കും കൂടി ഭക്ഷണം രുചിക്കപ്പെടാത്തിടത്ത്,,ഒന്നു നൊന്താൽ കരയാൻ പറ്റാത്തിടത്ത്, മാസമുറയായാൽപ്പോലും ഒന്നനങ്ങാതെ കിടക്കാൻ പറ്റാത്തിടത്ത്.....
അങ്ങനെ ഉള്ളിടങ്ങൾ ആരുടെയോ വീടുകളാണ്...

ഇന്നലെ ഒരു fb സുഹൃത്തുമായി ഫോണിൽ സംസാരിക്കുമ്പോൾ അദ്ദേഹം ചോദിച്ചു, റാണിയുടെ മകളെ തിരുവന്തപുരത്ത് എവിടെയാണ് വിവാഹം കഴിച്ച് അയച്ചിരിക്കുന്നതെന്ന്...??
ഇങ്ങനെ ഒരു ചോദ്യം ആദ്യമായിട്ടല്ല ഞാൻ കേൾക്കുന്നത്.....!!!
ചോദിക്കുന്നവരോടല്ലാം ഞാൻ പറയാറുണ്ട് മകളെയല്ല അങ്ങോട്ട്‌ കെട്ടിച്ചിരിക്കുന്നത് മകനെയാണെന്ന്...!!
അതെ....
എന്റെ മകനാണ് മാർത്താണ്ഡത്തുനിന്നും വിവാഹം കഴിച്ചിരിക്കുന്നത്.....
വിവാഹത്തിന് തൊട്ട് മുൻപ് അവനോട് ഞങ്ങൾ എപ്പോഴും പറയുമായിരുന്നു. പുതിയ ഒരു മകൾ നമ്മുടെ വീട്ടിലേക്ക് വരികയാണ്. അവൾക്ക് ഈ വീടും, വീട്ടിലുള്ളവരും പുതിയ ആളുകളാണ്....

സ്ഥിരം ക്ളീഷെകളായ അന്യവീട്, അന്യവീട്ടിലെ പൊറുതി, മരുമകൾ,ഭാര്യ പുത്തനച്ചി പുരപ്പുറം തൂക്കുക എന്നീ അന്യം നിന്ന വാക്കുകൾ ഒന്നും നമുക്ക് വേണ്ട....
നിന്റെ പങ്കാളിയായി വരുന്നവൾ ഈ വീട്ടിലെ ഒരംഗമായി മാറുകയാണ്. അതിനപ്പുറമുള്ള ഒരു ഡെക്കറേഷനും വേണ്ട.....
സത്യത്തിൽ വിവാഹം കഴിഞ്ഞിട്ട് പത്തുമാസം കഴിഞ്ഞു.....
ഈ പത്തുമസത്തിനിടയ്ക്ക് അന്യവീടെന്നോ, ഭർത്താവിന്റെ അച്ഛൻ,അമ്മ,സഹോദരി എന്ന സംബോധനകളോ എവിടെയും ഞങ്ങൾ കേട്ടില്ല. അവളെ ഞങ്ങൾ മകളിൽ നിന്നും മറുമകൾ എന്ന നിലയിലേക്കും മാറ്റപ്പെടുത്തിയില്ല....
ഏറ്റവും സന്തോഷം തോന്നിയത് അവൾക്ക് അവളുടെ കെട്ടിയോനെ മനസിലാക്കാൻ കഴിഞ്ഞതിനേക്കാൾ മുന്നേ ഞങ്ങളെ,,,അവളുടെ ഉമ്മിയേം വാപ്പിയേം മനസിലാക്കാൻ കഴിഞ്ഞു എന്ന മോളുടെ വാക്കുകളാണ്....!!!
ഇഷ്ട്ടം പോലെ ഉറങ്ങാനും, ഉണരാനും, വായിക്കാനും, ചിരിക്കാനും, മിണ്ടാനും പറയാനും കഴിയുന്ന ഒരു ഇടമായിരിക്കണം വീട്‌.....
അങ്ങനെയുള്ള ഇടങ്ങൾ അന്യ ഇടങ്ങളായി മാറുന്നതെങ്ങനെയാണ്....??
പക്ഷേ ആ മാറ്റങ്ങൾ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും കല്യാണപ്രയമെത്തിയ ചെറുക്കനും അവന്റെ വീട്ടുകാരുമാണ്.... പുതുതായി വരുന്ന പെൺകുട്ടി മകളായി പരിണമിക്കുന്നതിന് പരിണയിക്കുന്നവൻ പ്രാപ്തനാകണം....!!

എന്റെ മോളും ഞാനും ഒറ്റയ്ക്ക് യാത്രകൾ ചെയ്യാറുണ്ട്....
മകനോ, എന്റെ ഭർത്താവിനോ അതിൽ യാതൊരു എതിർപ്പുമില്ല....
ഞങ്ങൾ നൃത്തം ചെയ്യുകയും ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിയ്ക്കുകയും
പരസ്പരം നല്ല കൂട്ടുകാരികളായി ഇരിക്കുകയും ചെയ്യുന്നുണ്ട്.....
അവൾക്ക് എന്നോട് എന്തും സംസാരിക്കാനുള്ള ഒരു സ്പേസുമുണ്ട്...
അവൾ എന്റെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നു, കയ്യിൽ മെഹന്ദി ഡിസൈൻ ചെയ്യുന്നു.
എന്റെ തലവേദനകൾക്ക് ലെമൺ ടീയും, വിക്സുമൊക്കെയായി ചേർന്നു നിൽക്കുന്നു...
അവളുടെ ഒരു കുഞ്ഞു നോവുപോലും ഇന്ന് ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നതല്ല.....
കാരണം അവൾ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മകളാണ്....
ഞങ്ങളുടെ മകന്റെ ജീവനാണ്....
ഞങ്ങളുടെ വീട്ടിൽ പിറക്കേണ്ട പിഞ്ചോമനകളുടെ അമ്മയാകേണ്ടവളാണ്...

റാണിനൗഷാദ്