Monday 28 December 2020 02:49 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുങ്ങൾ വേണമെന്ന് ശാഖ ആഗ്രഹിച്ചു, ബന്ധം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങാനും അരുണ്‍ ഒരുങ്ങി

shaka-new-update

മക്കൾ വേണമെന്ന ശാഖാകുമാരിയുടെ ആഗ്രഹമാണ് തർക്കത്തിലേക്കും നാടിനെ ഞെട്ടിച്ച കൊലപാതകത്തിലേക്കും നയിച്ചതെന്ന് പൊലീസ് ഭാഷ്യം. ശാഖാകുമാരിയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് അരുൺ പൊലീസിനോട് പറഞ്ഞു.

സ്വത്ത്‌ തട്ടാനുള്ള നീക്കമാണ് കൊലയ്ക്കുപിന്നിലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അരുണിന്റെ സ്വഭാവം ശരിയല്ലെന്നും പണത്തിന് വേണ്ടിയാണ് അരുൺ വിവാഹം കഴിക്കുന്നതെന്നും വിവാഹത്തലേന്നും ശാഖാ കുമാരിയോട് മുന്നറിയിപ്പ് നൽകിയതാണെന്ന് സഹോദര ഭാര്യ ഗ്രേസി മാധ്യമങ്ങളോട് പറഞ്ഞു.

നെയ്യാറ്റിൻകരയിൽ ബ്യൂട്ടിപാർലർ നടത്തിയിരുന്ന ശാഖ രണ്ടു വർഷം മുൻപാണ് അരുണുമായി പരിചയത്തിലാകുന്നത്. .51-കാരിയായ ശാഖയുടെ അമ്മ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് 26-കാരനായ അരുണിനെ പരിചയപ്പെടുന്നത്. രണ്ടു മാസം മുൻപായിരുന്നു വിവാഹം.

വിവാഹത്തിന്റെ കാര്യം അരുണിന്റെ വീട്ടുകാർക്ക് അറിയില്ലായിരുന്നു. വിവാഹചടങ്ങിൽ അധികം ആളുകൾ അരുണിന്റെ ഭാഗത്ത് ഉണ്ടായിരുന്നില്ല. പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചതിന്റെ പേരിൽ കൂട്ടുകാർ കളിയാക്കിയതും സ്വത്തിനു വേണ്ടിയുള്ള തർക്കവുമെല്ലാം ബന്ധം വഷളാക്കി.

പ്രായക്കൂടുതലുള്ള ശാഖയുമായുള്ള വിവാഹ ഫോട്ടോകൾ പുറത്തുവന്നത് അരുണിനെ പ്രകോപിപ്പിച്ചിരുന്നു. അന്നു മുതൽ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ബന്ധം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിച്ചിരുവെങ്കിലും ശാഖാ തടസ്സം നിന്നുവെന്നാണ് അരുണ്‍ പൊലീസിനോട് പറഞ്ഞത്.

ക്രിസ്മസ് ലൈറ്റുകൾക്കെന്ന പേരിലാണ് മീറ്റർ ബോർഡിൽനിന്ന് അരുൺ നേരിട്ട് വൈദ്യുതി എടുത്തത്. കൂടുതൽ ഷോക്കേൽക്കാനാണ് മീറ്റർ ബോർഡിൽനിന്ന് വൈദ്യുതി എടുത്തതെന്നു ശാഖയുടെ ബന്ധുക്കൾ ആരോപിക്കുന്നു. നേരത്തെ ഒരുവട്ടം അരുൺ ശാഖയെ ഷോക്കേൽപ്പിക്കാൻ ശ്രമിച്ചത് അയൽക്കാർക്ക് അറിയാമായിരുന്നു. അതിനാലാണ് മരണത്തിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ പൊലീസിനെ അറിയിച്ചത്.