Tuesday 05 July 2022 10:42 AM IST : By സ്വന്തം ലേഖകൻ

ഷുഹൈലയെ ഫോണില്‍ നിരന്തരം ശല്ല്യം ചെയ്ത യുവാക്കൾ എവിടെ?; വിദ്യാര്‍ഥിനി മരണപ്പെട്ട് മൂന്നു മാസം കഴിഞ്ഞിട്ടും ഇരുട്ടില്‍തപ്പി പൊലീസ്

shuhainnnn667778

കാസര്‍കോട് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ ദുരൂഹ മരണത്തില്‍ പ്രതികളെ പിടിക്കൂടാതെ ഇരുട്ടില്‍തപ്പി പൊലീസ്. ഷുഹൈലയെ ഫോണില്‍ നിരന്തരം ശല്ല്യം ചെയ്ത യുവാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടും യാതൊരു നടപടി ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് രാപകല്‍ സമരത്തിന് ഒരുങ്ങുകയാണ് ആക്ഷന്‍ കമ്മിറ്റി. 

പത്താം ക്ലാസ് പൊതുപരീക്ഷയുടെ തലേദിവസം മാര്‍ച്ച് മുപ്പതിനാണ് വീട്ടിലെ കിടപ്പുമുറിയില്‍ ഷുഹൈല തൂങ്ങി മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം ആദൂര്‍ പൊലീസിന് പിറ്റേദിവസം തന്നെ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ കേസില്‍ യാതൊരു പുരോഗതിയുമുണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഷൂഹൈല മരിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തിലെ മെല്ലെ പോക്കു കണ്ടാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. വരുന്ന പതിമൂന്ന്, പതിനാല് തീയ്യതികളില്‍ രാപകല്‍ സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ആക്ഷന്‍കമ്മിറ്റി.

പ്രതിഷേധ സൂചകമായി ബോവിക്കാനം ടൗണിലേക്ക് ആക്ഷന്‍ കമ്മിറ്റി മാര്‍ച്ചും സംഘടിപ്പിച്ചു. ഷുഹൈലയെ ചില യുവാക്കള്‍ ഫോണില്‍ വിളിച്ച് ശല്ല്യപ്പെടുത്തിയിരുന്നതിന് തെളിവായുള്ള ശബ്ദ സന്ദേശങ്ങള്‍  കുടുംബം പൊലീസിന് കൈമാറിയിരുന്നു. ഷുഹൈലയുടെ സുഹൃത്തുക്കള്‍ അതേ കുറിച്ച് രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്. ആദൂര്‍ പൊലീസിന്റെ മെല്ലെ പോക്ക് ചൂണ്ടിക്കാട്ടി കുടുംബം ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.

Tags:
  • Spotlight