ആറു വയസ്സുകാരൻ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള ജോജോ (20) കുട്ടിയെ തിരയാൻ നാട്ടുകാർക്കൊപ്പം ഉണ്ടായിരുന്നയാൾ. ചെങ്ങനിയാടൻ ദേവസിയുടെ പറമ്പിലെ കുളത്തിൽ നിന്നാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കളിച്ചു കൊണ്ടു നിന്നിരുന്ന കുട്ടി യുവാവിനൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചതു കേസിൽ നിർണായകമായി. ഉടൻ പ്രതിയെ കസ്റ്റഡിയിലെടുത്തു മാള സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈകാതെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണു സൂചന. മോഷണ കേസിൽ മുൻപു പിടിയിലായിട്ടുള്ള ഇയാൾ ശിക്ഷ അനുഭവിച്ചിരുന്നു.
കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിനെ തുടർന്ന് വാപൊത്തി കുളത്തിലെറിഞ്ഞതായാണു പൊലീസ് സംശയിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷമേ കൂടുതൽ വ്യക്തത വരൂവെന്നു പൊലീസ് അറിയിച്ചു.