സ്കൂൾ ഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തിയതിനു പിന്നാലെ നിരവധി വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ. വെസ്റ്റ് ബംഗാളിലെ ബിർഭും ജില്ലയിലാണ് സംഭവം. ജില്ലയിലെ മയൂരേശ്വര്‍ ബ്ലോക്കിലെ ഒരു പ്രൈമറി സ്‌കൂളിലെ 30 ഓളം വിദ്യാർഥികളാണ് ആശുപത്രിയിലായിരിക്കുന്നത്. തിങ്കളാഴ്ച വിളമ്പിയ ഉച്ചഭക്ഷണത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. പയർ നിറച്ച പാത്രങ്ങളിലൊന്നിൽ പാമ്പിനെ കണ്ടെത്തിയതായി ഭക്ഷണം തയാറാക്കിയ സ്കൂൾ ജീവനക്കാരനും പറഞ്ഞു.
കുട്ടികള്‍ ഛർദ്ദിക്കാൻ തുടങ്ങിയതോടെ വേഗം അവരെ ആശുപത്രിയിലെത്തിച്ചുവന്നും ജീവനക്കാരൻ പറയുന്നു. സംഭവത്തിൽ സ്കൂളിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഇപ്പോൾ നടക്കുന്നത്. രക്ഷിതാക്കൾ പ്രധാനാധ്യാപകനെ പൂട്ടിയിടുകയും ഇരുചക്രവാഹനം അടിച്ച് തകർക്കുകയും ചെയ്തെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.