Wednesday 23 November 2022 03:16 PM IST : By സ്വന്തം ലേഖകൻ

‘അയാൾ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു, വെട്ടിനുറുക്കുമെന്നും ഭീഷണിപ്പെടുത്തി’; രണ്ടു വർഷം മുൻപ് ശ്രദ്ധ പൊലീസില്‍ നല്‍കിയ പരാതി പുറത്ത്!

sradhhh-muuuer

രാജ്യത്തെ നടുക്കിയ ശ്രദ്ധ വോൾക്കർ കൊലപാതകക്കേസില്‍ സുപ്രധാന വഴിത്തിരിവ്. പ്രതി അഫ്‌താബ് അമീൻ പൂനവാലയ്ക്കെതിരെ (28) ശ്രദ്ധ പൊലീസില്‍ നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രണ്ടു വർഷം മുൻപ്, 2020 നവംബർ 23 നാണ് ശ്രദ്ധ  അഫ്‌താബ് തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി മുംബൈ വസായ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. 

‘‘ഇന്ന് എന്നെ അയാൾ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു, വെട്ടിനുറുക്കി മൃതദേഹം കഷണങ്ങളാക്കി വലിച്ചെറിയുമെന്നും ഭീഷണിപ്പെടുത്തി. ആറു മാസത്തിലേറെയായി നിരന്തരം മർദനം അനുഭവിക്കുന്നു. ആരോടെങ്കിലും ഇതെല്ലാം തുറന്നു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന അഫ്‌താബിന്റെ ഭീഷണി ഭയന്നാണ് ഞാന്‍ പൊലീസിനെ ഇതുവരെ സമീപിക്കാതിരുന്നത്.  ഞങ്ങൾ ലിവ്–ഇൻ ബന്ധത്തിലാണെന്ന കാര്യം അഫ്‌താബിന്റെ മാതാപിതാക്കൾക്ക് അറിയാം. ആഴ്‌ചകളിൽ അവർ ഇവിടെ വരാറുണ്ട്. അഫ്‌താബിന്റെ ക്രൂരമായ പെരുമാറ്റത്തെ കുറിച്ചും നിരന്തരം ഞാൻ നേരിടുന്ന പീഡനത്തെ കുറിച്ചും അവർക്കും അറിവുള്ളതാണ്. ഉടൻ തന്നെ വിവാഹിതരാകുമെന്ന പ്രതീക്ഷയിലാണ് ഈ കൊടുംക്രൂരതയെല്ലാം സഹിച്ചിരുന്നത്. എന്നാൽ ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്ന അവസ്ഥയിലാണ് ഞാനിപ്പോൾ.’’-  വസായ് പൊലീസിന് ശ്രദ്ധ നൽകിയ പരാതിയിൽ പറയുന്നു. 

ശ്രദ്ധയുടെ കൈപ്പടയിൽ തയാറാക്കിയ പരാതി വസായ് പൊലീസിന് നൽകിയിരുന്നതായി മഹാരാഷ്ട്ര പൊലീസ് സ്ഥിരീകരിച്ചു. ഈ പരാതിയിൽ വസായ് പൊലീസ് എന്തു നടപടിയാണ് സ്വീകരിച്ചതെന്ന കാര്യം പരിശോധിക്കുകയാണെന്നു ഡൽഹി പൊലീസ് അറിയിച്ചു. തന്നെ അപായപ്പെടുത്താൻ അഫ്‌താബ് ശ്രമിക്കുമെന്നും പരാതിയിൽ ശ്രദ്ധ പറയുന്നു. ഇനിമുതൽ ശ്രദ്ധയെ ഉപദ്രവിക്കില്ലെന്നും മുംബൈയിൽ ശ്രദ്ധ താമസിക്കുന്ന വീട്ടിൽ പ്രവേശിക്കില്ലെന്നുമുള്ള അഫ്‌താബിന്റെ മാതാപിതാക്കളുടെ ഉറപ്പിൽ പരാതിയുമായി മുന്നോട്ടു പോയിരുന്നില്ലെന്ന് ശ്രദ്ധയുടെ സഹപ്രവർത്തകൻ കരൺ വെളിപ്പെടുത്തി.

മകളെ തട്ടിക്കൊണ്ടു പോയതായി കാട്ടി ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വോൾക്കർ നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് അഫ്‌താബ് അമീൻ പൂനവാലയെ അറസ്റ്റ് ചെയ്‌തത്. മേയ് 18നാണ് ശ്രദ്ധ കൊല്ലപ്പെട്ടത്. ഡൽഹിയിലെ മെഹ്റോളിയിൽ 6 മാസം മുൻപായിരുന്നു കൊലപാതകം. മൂന്നാഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടാണു നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചതെന്നു പൊലീസ് പറയുന്നു. മുംബൈയിലെ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോഴാണു ശ്രദ്ധയും അഫ്താബും പ്രണയത്തിലാകുന്നത്. കുടുംബങ്ങൾ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഈ വർഷമാദ്യം ഇവർ ഡൽഹിയിലേക്കു താമസം മാറ്റുകയായിരുന്നു. 

Tags:
  • Spotlight