Tuesday 16 April 2019 12:00 PM IST : By സ്വന്തം ലേഖകൻ

തീയറ്ററിൽ നിന്നും പുറത്തിറങ്ങുമ്പോൾ ആ അമ്മച്ചി ചോദിച്ച ചോദ്യം; ലൂസിഫറിലെ ‘ഗോമതി’ പറയുന്നു

sreeya

തീയറ്ററുകളിൽ ആഞ്ഞുവീശിയ ലൂസിഫർ തംരംഗത്തിന് ഇനിയും ശമനമുണ്ടായിട്ടില്ല. മാസും ക്ലാസും സമം ചേരുന്ന ഈ മോഹൻലാൽ ചിത്രം അവധിക്കാലത്ത് പ്രേക്ഷകരിൽ ആവേശം തീർത്ത് മുന്നേറുകയാണ്. ചിത്രത്തിൽ ചെറുതെങ്കിലും ശ്രദ്ധേയമായൊരു വേഷം ചെയ്ത നടി ശ്രീയ രമേശും ആ ആവേശക്കടലിനു നടുവിലാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഗോമതി എന്ന കഥാപാത്രത്തിന് പ്രേക്ഷകർ നൽകിയ പ്രോത്സാഹനത്തിനും അഭിപ്രായങ്ങൾക്കും നന്ദി പറഞ്ഞ് ശ്രീയ. കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് എഴുത്തുകാരാണെന്നും ഒരു എളിയ കലാകാരി എന്ന നിലയിൽ തനിക്ക് ലഭിച്ച കഥാപാത്രത്തെ സംവിധായകന്റെ നിർദേശപ്രകാരം അഭിനയിക്കാൻ കഴിഞ്ഞെന്നും ശ്രീയ പറയുന്നു..

എന്നും എപ്പോഴും, ഒപ്പം, ഒടിയൻ എന്നീ സിനിമകളിലും ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം ശ്രിയ കാഴ്ച വച്ചിരുന്നു. ചിത്രത്തെക്കുറിച്ചും ഗോമതി എന്ന കഥാപാത്രത്തെക്കുറിച്ചും ശ്രീയ പറയുന്നത് ഇങ്ങനെ:

sreeya

സ്റ്റീഫൻ.....

അതെ അന്ന് നെട്ടൂരാൻ സ്റ്റീഫൻ തീയറ്ററുകളെ ഇളക്കിമറിച്ചുവെങ്കിൽ ഇന്ന് സ്റ്റീഫൻ നെടുമ്പള്ളി. മലയാള സിനിമയിൽ തരംഗമായി മാറിയ രണ്ടു രാഷ്ടീയ കഥാപാത്രങ്ങൾക്ക് ഒരേ പേരും ഒരേ താരവും രണ്ടു ചിത്രങ്ങളുടെ പേരു ആരംഭിക്കുന്നത് ‘ല’ എന്ന അക്ഷരത്തിലും ആകുന്നത് അത്യപൂർവമാണ്. ലാൽ സലാമിലെ നെട്ടൂരാനിൽ നിന്നും നെടുമ്പള്ളിയിലേക്ക് എത്തുമ്പോൾ ഏകദേശം 29 വർഷങ്ങളുടെ ദൂരമുണ്ട്. അന്നത്തെ യുവതലമുറയും ഇന്നത്തെ യുവതലമുറയും ഒരുപോലെ ആഘോഷിച്ചത് താരാരാജാവ് ലാലേട്ടന്റെ മാസ്മരിക പ്രകടനം തന്നെ. “നെട്ടൂരാൻ വിളിച്ചത്ര മുദ്രാവാക്യം ഒന്നും സഖാവ് സേതു വിളിച്ചിട്ടില്ല“ എന്ന ഡയലോഗ് ഇന്നും മലയാളികളുടെ മനസ്സിൽ അലയടിക്കുന്നുണ്ട്. “ എന്റെ പിള്ളാരുടെ മേത്ത് കൈവച്ചാലുണ്ടല്ലോ“ എന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ ഡയലോഗ് നിർത്താത്ത കൈയടിയോടെ പ്രേക്ഷകർ ഏറ്റു വാങ്ങുന്നു. പറഞ്ഞ ഡയലോഗുകളേക്കാൾ പഞ്ചുണ്ട് മിക്കപ്പോഴും ലാലേട്ടന്റെ നോട്ടത്തിന്.

മോളേ സ്റ്റീഫൻ നെടുമ്പള്ളിക്ക് രണ്ടാം ഭാഗം വരുമോ? തീയറ്ററിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഒരു അമ്മച്ചി ചോദിച്ച ചോദ്യം എന്ന അദ്ഭുതപ്പെടുത്തി. ഒരു നിമിഷം ഓർത്തത് സത്യൻ അന്തിക്കാട് സാറിന്റെ ചിത്രത്തിൽ ഷീലചേച്ചി അവതരിപ്പിച്ച കഥാപാത്രം നരസിംഹം സിനിമ കണ്ട് ആവേശം കോള്ളുന്ന സീനാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഉള്ള പ്രേക്ഷകരെ ലൂസിഫർ എന്ന ചിത്രം അത്രക്ക് ആവേശം കൊള്ളിച്ചിരിക്കുന്നു എന്നത് വലിയ സന്തോഷം പകരുന്നു. മാസ് ചിത്രത്തിന്റെ ചേരുവകളെല്ലാം കൃത്യമായിതന്നെ ലൂസിഫറിൽ സംവിധായകൻ രാജുവും (പൃഥ്വിരാജ് സുകുമാരൻ), തിരക്കഥാകൃത്ത് മുരളി ഗോപിസാറും ചേർത്തൊരുക്കിയിരിക്കുന്നു. മികച്ച അഭിനേതാക്കൾ മാത്രമല്ല താങ്ങൾ എന്ന് ഇരുവരും തെളിയിച്ചിരിക്കുന്നു. പൃഥ്വിരാജ് ആദ്യ ചിത്രത്തിന് ഇതിൽ കൂടുതൽ ഇനി എന്ത് അംഗീകാരമാണ് താങ്കൾക്ക് ലഭിക്കേണ്ടത്?

ലൂസിഫർ വൻ വിജയമായതോടെ ചില വിവാദങ്ങളും ഉയർന്നു വന്നത് ശ്രദ്ധിച്ചു. എഴുതുന്ന ആളിന്റെയും അഭിനയിക്കുന്ന ആൾക്കാരുടെയും കഥാപാത്രത്തിന്റെയെല്ലാം പേരും ജാതിയും ഒക്കെ ഇഴകീറിപരിശോധിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ തുടങ്ങിയാൽ പിന്നെ സിനിമയുണ്ടാകുമോ? നമ്മുടെ സമൂഹത്തിൽ നായകന്മാരും വില്ലന്മാരും ഇല്ലെ? നല്ല രാഷ്ടീയക്കാരും അഴിമതിക്കാരായ രാഷ്ടീയക്കാരും ഇല്ലെ? വില്ലന്മാരും നായകന്മാരും ഇല്ലാതെ ഇത്തരം ഒരു സിനിമ ഉണ്ടാകുകയില്ലല്ലൊ.

ചില സിനിമകളിൽ നായകൻ പോലീസായും മറ്റു ചിലതിൽ പൊലീസിനെതിരെയാകുന്നതും ഒക്കെ സ്വാഭാവികമാണ്. സ്റ്റീഫൻ നെടുമ്പള്ളിക്കെതിരെ ബഹളം വയ്ക്കുന്നവർ ബാബ കല്യാണിയിൽ ലാലേട്ടൻ മികച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് എന്നത് മറക്കരുത്. സിനിമ കണ്ട് ജനങ്ങൾ അതിൽ ചെയ്ത പോലെ ഒക്കെ ചെയ്യും എന്ന് കരുതുന്നത് ബാലിശമാണ്. സുരേഷ് ഗോപിച്ചേട്ടൻ കമ്മീഷണർ എന്ന ചിത്രത്തിൽ മോഹൻ തോമസിന്റെ അനിയനെ പെരുവഴിയിൽ ഇട്ട് തല്ലിക്കൊണ്ട് പറയുന്ന ഡയലോഗ് ഒക്കെ കൈയടിയോടെ സ്വീകരിച്ചു എന്ന് കരുതി ആരെങ്കിലും അത്തരത്തിൽ പെരുമാറാറുണ്ടോ? സിനിമയെ നമുക്ക് സിനിമയായി കാണാം അല്ലാതെ അനാരോഗ്യകരമായ തലത്തിലേക്ക് അതിനെ തിരിച്ചു വിട്ടാൽ എത്ര സിനിമകൾ നമുക്ക് ചെയ്യാൻ പറ്റും?

ഭീകരാക്രമണങ്ങൾ, കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ, അഴിമതി അങ്ങിനെ നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ നടക്കുന്ന യഥാർഥ സംഭവങ്ങളാണല്ലൊ വാർത്തകളായി വരുന്നത്. ഭാവനയിൽ സൃഷ്ടിച്ചെടുക്കുന്ന സിനിമകൾ അഭിപ്രയ രൂപീകരണത്തിന് ഇടവരുത്തും എന്നവാദം ഉന്നയിക്കുന്നവർ നമ്മുടെ സമൂഹത്തിൽ നടക്കുന്ന വാർത്തകൾ ജനങ്ങളെ സ്വാധീനിക്കും എന്ന് പറഞ്ഞ് നിരോധിക്കണം എന്ന് ആവശ്യപ്പെടുമോ? സിനിമ സമൂഹത്തിനു പ്രചോദനമാകുനു എന്നതിനേക്കാൾ നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാണ് പലപ്പോഴും സിനിമകൾക്ക് പ്രചോദനമാകുന്നത് എന്നതാണ് വാസ്തവം.

ആന്റണി പെരുമ്പാവൂർ പോലെ ഒരു നിർമാതാവിന്റെ കൂടെ പിന്തുണ ഈ ചിത്രത്തിന്റെ പുറകിലുണ്ടെന്നതും പ്രത്യേകം ഓർക്കുന്നു. ആശീർവാദിൽ നിന്നും ഇനിയും മികച്ച ചിത്രങ്ങൾ ഉണ്ടാകട്ടെ. വൻ വിജയമായിക്കഴിഞ്ഞ ഈ ചിത്രത്തിന്റെ ഭാഗമാകുവാൻ, ലാലേട്ടനും മഞ്ജുവാരിയർക്കും ഒപ്പം വീണ്ടും അഭിനയിക്കുവാൻ കഴിഞ്ഞതിൽ എളിയ കലാകാരിയായ ഞാൻ ഏറെ സന്തോഷവതിയാണ്.