മരണാനന്തരം മതപരമായ ചടങ്ങുകളും സർക്കാരിന്റെ ഔദ്യോഗിക ആദരവും വേണ്ടെന്ന് പ്രഖ്യാപിച്ച് കവയത്രി സുഗതകുമാരി. മരണശേഷം മൃതദേഹത്തിൽ ഒരു പൂവ് പോലും വയ്ക്കരുതെന്നും പൊതുദർശനങ്ങൾ ഒഴിവാക്കണമെന്നും, എത്രയും വേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണമെന്നും സുഗതകുമാരി പറഞ്ഞു. ഒരഭിമുഖത്തിലാണ് കവയത്രി തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.
"മരിച്ചശേഷം റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിന് രൂപയുടെ പൂക്കളാണ് മൃതദേഹത്തിൽ മൂടുന്നത്. അത്തരം പുഷ്പങ്ങൾ തന്റെ ദേഹത്ത് വയ്ക്കുന്നത് ഇഷ്ടമല്ല. ജീവിച്ചിരിക്കുമ്പോഴാണ് ഇത്തരത്തില്‍ സ്നേഹം കാട്ടേണ്ടത്. അങ്ങനെയുള്ള ഇത്തിരി സ്‌നേഹം മാത്രം മതി.
മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് ഒസ്യത്തില്‍ എഴുതിവച്ചിട്ടുണ്ട്. ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും പതിനാറും വേണ്ട. പാവപ്പെട്ട കുറച്ച് പേര്‍ക്ക് ആഹാരം നൽകാൻ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്."- സുഗതകുമാരി വിശദീകരിച്ചു.