തമിഴ്നാട് തെങ്കാശിയിൽ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്തെ മരച്ചുവട്ടിൽ കുഴിച്ചുമൂടിയ ഭാര്യ മൂന്ന് വർഷത്തിന് ശേഷം അറസ്റ്റിലായി. തെങ്കാശി കുത്തുകൽ എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തെങ്കാശി കുത്തുകൽ ഗ്രാമത്തിലെ കാളിരാജ് എന്നയാളാണ് കൊല്ലപ്പെട്ടത്. നാലു വർഷം മുൻപായിരുന്നു അഭിരാമി എന്ന സ്ത്രീയെ ഇയാൾ വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
സന്തോഷത്തോടെ വിവാഹജീവിതം നയിച്ചിരുന്ന കാളിരാജിനെ മൂന്ന് വർഷം മുൻപ് കാണാതാവുകയായിരുന്നു. കാളിരാജ് നാട് വിട്ടു പോയി എന്നാണ് അഭിരാമി എല്ലാവരെയും ധരിപ്പിച്ചിരുന്നത്. എന്നാൽ മകനെ കാണാനില്ലെന്ന് കാണിച്ച് കാളിരാജിന്റെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കാളിരാജിന്റെ സുഹൃത്തായ ഒരാൾക്കൊപ്പം അഭിരാമി താമസം തുടങ്ങിയത് ശ്രദ്ധയിൽപെട്ട പൊലീസ് അന്വേഷണം ഊർജിതമാക്കി. അഭിരാമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ കാളിരാജിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുറ്റത്തെ മരച്ചുവട്ടിൽ കുഴിച്ചുമൂടിയതായി ഇവർ വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് മണ്ണുമാന്തി ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ കാളിരാജിന്റെ അസ്ഥികൾ കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ ഇവ കാളിരാജിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ അഭിരാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന് കൂട്ട് നിന്ന കാമുകൻ, സഹായം നൽകിയ രണ്ടു സുഹൃത്തുക്കൾ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.