തൃശൂർ തളിക്കുളം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എട്ടാം വാർഡ് സ്വതന്ത്ര സ്ഥാനാർഥിയായ പി.ആർ. രമേഷിന് വോട്ട് പിടിത്തത്തിനിടെ പാമ്പിനെയും പിടിക്കണം. തളിക്കുളം കേന്ദ്രമായുള്ള ആനിമൽ സ്ക്വാഡിന്റെ പ്രധാന പ്രവർത്തകനാണ് പഞ്ചായത്ത് മുൻ അംഗവും കൂടിയായ രമേഷ്. ഇക്കുറി തിരഞ്ഞെടുപ്പിന് പത്രിക കൊടുത്തിട്ടും വാർഡിൽ ഇറങ്ങി വോട്ട് പിടിക്കാൻ സമയം കിട്ടിയിട്ടില്ലെന്നാണ് രമേഷ് പറയുന്നത്.
മുറ്റിച്ചൂർ പള്ളിയുടെ സമീപം വീട്ടുപറമ്പിലെത്തിയ 12 അടിയോളം നീളവും 38.5 കിലോ തൂക്കവുമുള്ള മലമ്പാമ്പിനെയാണ് രമേഷും സംഘവും പിടികൂടിയത്. ഇതിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. കഴിഞ്ഞ ദിവസം കഴുത്തിൽ ബെൽറ്റ് കുരുങ്ങി ഓടി നടന്നിരുന്ന തെരുവ് നായയെ രക്ഷപ്പെടുത്തിയിരുന്നു. കടന്നൽക്കൂട് മാറ്റൽ, അടുക്കളയുടെ പുകക്കുഴലിൽ വീണ പൂച്ചക്കുട്ടികളെ പുറത്തെടുക്കാനും രമേഷും സംഘാംഗങ്ങളായ കെ.കെ. ഷൈലേഷ്, ശ്രീജൻ, മനോജ്, സത്യൻ എന്നിവരുമുണ്ടായിരുന്നു. ആർഎംപിഐയുടെ പ്രവർത്തകനാണ് രമേഷ്.