കാറിനുള്ളില്‍ ഡ്രൈവറുടെ കാഴ്ചയെ മറയ്ക്കുന്ന വിധത്തില്‍ അലങ്കാര വസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധം. കാറിലെ റിയര്‍വ്യൂ ഗ്ലാസില്‍ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്നത് ഡ്രൈവര്‍മാരുടെ കാഴ്ച തടസപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയത്.
കാറുകളുടെ പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ച മറയ്ക്കുന്ന വിധത്തില്‍ വലിയ പാവകളും കുഷ്യനുകളും വയ്ക്കുന്നതും കുറ്റകരമാണ്. കാറുകളിലെ കൂളിങ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാന്‍ നേരത്തെ തന്നെ മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു ഈ നടപടി.
കാറിൽ ഡ്രൈവര്‍ക്ക് പുറമേ പാസഞ്ചറുടെ ഭാഗത്തും എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം ഗസറ്റ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതലാണ് കാറുകളിലെ പാസഞ്ചര്‍ ഭാഗത്തും എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം ഗസറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഈ നിയമം ബാധകമാകും.
പഴയ വാഹനങ്ങളില്‍ ഇരട്ട എയര്‍ബാഗ് ഘടിപ്പിക്കാന്‍ ആഗസ്റ്റ് 31 വരെ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്. ഇനിമുതല്‍ പുതിയ കാറുകളിലും ആഗസ്ത് 31 മുതല്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുമ്പോഴും മുന്നില്‍ ഇരട്ട എയര്‍ ബാഗുകള്‍ നിര്‍ബന്ധമാണ്. ഇത് കാറുകളുടെ വില 5,000 മുതല്‍ 7,000 രൂപ വരെ വര്‍ധിപ്പിച്ചേക്കും. നിലവില്‍ ഡ്രൈവിംഗ് സീറ്റില്‍ മാത്രമാണ് എയര്‍ബാഗ് നിര്‍ബന്ധമായിരുന്നത്.