നിമിഷപ്രിയയുടെ മോചനത്തിനായി യെമനില്‍ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് അമ്മ പ്രേമകുമാരി മനോരമ ന്യൂസിനോട്. അവിടെ എല്ലാം ഭംഗിയായി പോകുന്നുവെന്നാണ് കരുതിയത്. അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയെന്ന വാർത്ത ഞെട്ടലുണ്ടാക്കി. തന്റെ ജീവൻ എടുത്തോട്ടെ, പകരം മകളെ വിട്ടുതരണം. യെമനിലേക്ക് പോകാനുള്ള കാര്യങ്ങൾ കേന്ദ്രം ഇടപെട്ട് ശരിയാക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറഞ്ഞു.
യെമന്‍ പൗരനെ കൊലപ്പെടുത്തിയതിന് വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയ്ക്ക് മുന്നില്‍ നിയമവഴി പൂര്‍ണമായി അടഞ്ഞു. വധശിക്ഷയ്ക്കെതിരായ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളി. യെമന്‍ പൗരന്‍റെ കുടുംബം നിമിഷ പ്രിയയ്ക്ക് മാപ്പുനല്‍കുകയും ദയാധനം നല്‍കുകയുമാണ് ഇനിയുള്ള ഏകമാര്‍ഗം..
യെമനിലേക്ക് പോകാന്‍ അനുവദിക്കണമെന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കവേയാണ്,കേന്ദ്രസര്‍ക്കാരിന്‍റെ അഭിഭാഷകന്‍ നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിയതായി വാക്കാല്‍ അറിയിച്ചത്. നിമിഷപ്രിയയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കാന്‍ ഇനി യെമന്‍ പ്രസിഡന്റിന് മാത്രമെ സാധിക്കൂവെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.