ADVERTISEMENT

തികഞ്ഞ മത്സ്യപ്രിയരായ മലയാളികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ ഒന്നാണ് ആലപ്പുഴയുടെയും കൊച്ചിയുടെയും പുറങ്കടലിൽ ഈയടുത്തുണ്ടായ കപ്പൽ അപകടങ്ങളും അതുമായി ബന്ധപ്പെട്ടു മത്സ്യവിഭവങ്ങളെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമാകുന്ന വാദങ്ങളും. അപകടത്തെപ്പറ്റിയും അതിലുൾപ്പെട്ടിരിക്കുന്ന കാർഗോയെപ്പറ്റിയും അതിലടങ്ങിയിരിക്കുന്ന വസ്തുക്കളെ സംബന്ധിച്ചും ഒട്ടേറെ വാദങ്ങളുണ്ട്. കപ്പലിലെ കാർഗോയിൽ അടങ്ങിയിരിക്കുന്ന രാസപദാർഥങ്ങൾ മത്സ്യങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നു, ആ മത്സ്യം നമുക്കു കഴിക്കാൻ സുരക്ഷിതമാണോ എന്നൊക്കെ ഒട്ടേറെ ആശങ്കകൾ പടരുന്നുണ്ട്. ഇതേക്കുറിച്ചു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ മത്സ്യ സംസ്കരണ ഗുണനിലവാര വിഭാഗം അസി. പ്രൊഫസർ ഡോ. എസ്. സാബു പറയുന്നു.

‘‘ഇപ്പോൾ കടലിൽ നിന്നും പിടിക്കുന്ന മത്സ്യം എല്ലാം തന്നെ രാസപദാർഥങ്ങൾ കലർന്നതാണെന്ന വാദത്തിന് ഒരു അടിസ്ഥാനവുമില്ല. അതിന്റെ പ്രധാന കാരണം, അപകടം നടന്ന കൃത്യമായ സ്ഥലം നമുക്കറിയാം. അതായത് കരയിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള കപ്പൽ ചാനലിലാണ് അപകടം നടന്നിരിക്കുന്നത്. ഈ നിശ്ചിത സ്ഥലം കോസ്റ്റ് ഗാർഡ്, നേവി , ഷിപ്പിങ് ഏജൻസികൾ ഉൾപ്പെടെയുള്ളവർ കൃത്യമായി മാർക്കു ചെയ്തിട്ടുണ്ട്. അതിനടുത്തുള്ള എല്ലാ സ്ഥലങ്ങളിലും അന്നു മുതൽ തന്നെ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് കേരള തീരത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് ഇതിനെക്കുറിച്ചു കൃത്യമായ അവബോധമുണ്ട്. അപകടം നടന്ന സ്ഥലത്തുപോയി മത്സ്യബന്ധനം നടത്താൻ അവർ ശ്രമിക്കുകയുമില്ല. മാത്രമല്ല നിലവിൽ, ഡീസൽ കലർന്നിട്ടുണ്ട് എന്നല്ലാതെ അപകടകാരികളായ രാസപദാർഥങ്ങൾ കടലിൽ കലർന്നതിനെ കുറിച്ചു കൃത്യമായൊരു തെളിവും ലഭിച്ചിട്ടില്ല. ചെറിയ അളവിൽ എന്തായാലും ഡീസൽ പലതരത്തിൽ കടലിൽ എത്തിച്ചേരുന്നുണ്ട്. അതുകൊണ്ടു തന്നെ ചെറിയൊരളിലുള്ള രാസമലിനീകരണത്തിന്റെ പേരിൽ പരിധിവിട്ട ആശങ്കയുടെ ആവശ്യവുമില്ല.

ADVERTISEMENT

ഇനി, പൊതുവേ മത്സ്യങ്ങളുടെ സ്വഭാവം നോക്കിയാൽ വെള്ളത്തിൽ എന്തെങ്കിലും ചെറിയ മാറ്റം തോന്നിക്കഴിഞ്ഞാൽ തന്നെ– അത് ഒാക്സിജന്റെ അളവു കുറയുകയോ എന്തെങ്കിലും രാസഘടകത്തിന്റെയോ (മത്സ്യങ്ങൾക്ക് രാസസാന്നിധ്യം മുൻകൂട്ടി മനസ്സിലാക്കാനാകും) സാന്നിധ്യമാകാം–അവർ ആ ഭാഗം ഒഴിവാക്കി പോവുകയാണു സാധാരണ ചെയ്യുന്നത്. അതുകൊണ്ട് എന്തെങ്കിലും രാസപദാർഥങ്ങൾ കടലിൽ ആ ഭാഗത്തു കലർന്നിട്ടുണ്ടെങ്കിൽ തന്നെ മത്സ്യങ്ങളും മറ്റു സമുദ്രജീവികളും അവിടെ നിന്നു വേറെ സ്ഥലത്തേക്കു പോയിട്ടുണ്ടാകും.

ഇനി യദൃശ്ചികമായി വലിയ അളവിൽ മലിനീകരണം നടന്നിട്ടുണ്ടെങ്കിലേ ഇത്തരമൊരു ആശങ്കയുടെ ആവശ്യമുള്ളു. പക്ഷേ, അതേക്കുറിച്ചു നിലവിൽ തെളിവുകളൊന്നും നമുക്കു ലഭിച്ചിട്ടില്ല. ഇക്കാരണങ്ങൾ കൊണ്ടു തന്നെ നിലവിൽ കടലിൽ നിന്നു കിട്ടുന്ന മത്സ്യം സുരക്ഷിതം തന്നെയാണ്. ധൈര്യമായി കഴിക്കാം. ’’ ഡോ. സാബു പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT