കുട്ടികളുടെ മൊബൈൽ ഫോൺ കാഴ്ചകളും രാവേറെ നീളുന്ന ഗെയ്മുകളുമാണു പുതിയ കാലത്തെ മാതാപിതാക്കളുടെ പ്രധാന പ്രശ്നം. അതിനു ലളിതവും ഫലപ്രദവുമായ ഒട്ടേറെ മാർഗങ്ങളുണ്ട്. അവയെക്കുറിച്ചറിയാം.
സ്ക്രീൻ ഡയറ്റ് പ്രാക്‌ടീസ്
നാം ആഹാരകാര്യങ്ങളിൽ ഡയറ്റ് ചെയ്യാറില്ലേ ? അതുപോലെ കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തിലും നിയന്ത്രണം കൊണ്ടു വരുന്നു. അതാണു സ്ക്രീൻ ഡയറ്റ് പ്രാക്ടീസ്. മൊബൈൽ ഫോൺ മാത്രമല്ല, ഏതു സ്ക്രീനിലും ഇതു പ്രായോഗികമാണ്. ലാപ്ടോപ്, ടാബ്‌ലറ്റ്, കംപ്യൂട്ടർ അങ്ങനെ. ഈ ഡയറ്റ് ചെയ്യുമ്പോൾ കുറേ ത്യാഗങ്ങൾ വേണ്ടി വരും. സ്ക്രീൻ ഡയറ്റും പരിശീലിച്ചു തുടങ്ങുമ്പോൾ അൽപം ബുദ്ധിമുട്ടുണ്ടാകും.
സമയം പ്രധാനം
എത്ര സമയം സ്ക്രീൻ ഉപയോഗിക്കുന്നു? എന്ത് ആവശ്യത്തിന് ഉപയോഗിക്കുന്നു എന്നതു പ്രധാനമാണ്. വിനോദത്തിനും വിദ്യാഭ്യാസത്തിനും ഉപയോഗിക്കുമ്പോൾ ഒാരോ ദിവസവും എത്ര സമയം ഒാരോന്നിനും മാറ്റി വയ്ക്കുന്നു എന്നതു കുറിച്ചു വയ്ക്കാം. ആരോഗ്യകരമായാണോ ഉപയോഗിക്കുന്നത് ? സ്ക്രീനും കണ്ണുകളും തമ്മിൽ കൃത്യ അകലം പാലിക്കുന്നുണ്ടോ? മുറിയിൽ ആവശ്യമായ വെളിച്ചം ഉണ്ടോ എന്നതെല്ലാം ശ്രദ്ധിക്കണം. ആവശ്യമായ സമയം മാത്രം സ്ക്രീൻ ഉപയോഗം ലഭ്യമാക്കുന്ന രീതിയാണു സ്ക്രീൻ ഡയറ്റ്. കുട്ടിക്കു ഗെയ്മിങ് ഇഷ്ടമാണെങ്കിൽ കളിച്ചു തുടങ്ങുമ്പോൾ ഒാരോ ലെവലുകളിലേക്കു കയറാനുള്ള താൽപര്യം ഉണ്ടാകും. നിയന്ത്രണം വിട്ട ഒാൺലൈൻ ഗെയ്മിങ്ങിനെ ഇന്ന് ഒരു ഡിസോഡറായാണു പരിഗണിക്കുന്നത്. ഗെയ്മിങ് ഹരമാകാതെ ശ്രദ്ധ വഴിതിരിച്ചു വിടുകയാണു വേണ്ടത്. കുട്ടികൾ ആരുമായാണു ചാറ്റ് ചെയ്യുന്നത് ? ആവശ്യമുള്ള കാര്യത്തിനാണോ എന്നറിയണം.
നിയന്ത്രണം മുതിർന്നവർക്കും
വീട്ടിൽ മാതാപിതാക്കളുടെ ഫോൺ ഉപയോഗത്തിലും നിയന്ത്രണം വേണം. ഒാഫിസിൽ നിന്നു വരുമ്പോൾ ഫോൺ മാറ്റി വയ്ക്കാം.അത്യാവശ്യ കോളുകൾക്കല്ലാതെ ഫോൺ എടുക്കേണ്ട ആവശ്യമില്ല. മാതാപിതാക്കൾ ഫോൺ യഥേഷ്ടം ഉപയോഗിച്ചു കൊണ്ടു കുട്ടികളോടു ഫോൺ എടുക്കരുത് എന്നു പറയുന്നതു നല്ല മാതൃകയല്ല. ഇന്റർനെറ്റ് ഉപയോഗ സമയം മോനിറ്റർ ചെയ്യുന്നതിന് ആപ് ഉപയോഗിക്കാം. ഉദാ.കിഡ്സ് 360. യൂട്യൂബിൽ നിശ്ചിത സമയപരിധിയും നിശ്ചയിക്കാം. ആഹാരം കഴിക്കുന്ന സമയത്തു സ്ക്രീൻ ഉപയോഗം പാടില്ല എന്നു തീരുമാനിക്കണം. ആഹാരം കഴിക്കുമ്പോൾ ടിവിയും ഫോണും ഒഴിവാക്കി എല്ലാവർക്കും ഹൃദയം തുറന്നു സംസാരിക്കാം. മാതാപിതാക്കളും കുട്ടികളും ചേർന്നാണു സ്ക്രീൻ ഡയറ്റ് പരിശീലിക്കേണ്ടത്.
കളികളുടെ ലോകത്തേയ്ക്ക്
ഒാൺലൈൻ ഗെയ്മിങ്ങിൽ ഹരം കയറി മുറിയിൽ മൊബൈലിൽ മുഖം പൂഴ്ത്തി ഇരിക്കുന്ന കുട്ടികളെ പതിയെ മുറ്റത്തേക്കു കൊണ്ടു വരാം. ഒരു കൊച്ചു ബാസ്ക്കറ്റ് ബോൾ കോർട്ട് ഉണ്ടെങ്കിൽ വെയിലാറുമ്പോൾ ദിവസവും കുറച്ചു സമയം കളിക്കാം. ഫൂട്ബോളും ക്രിക്കറ്റും ബാഡ്മിന്റനുമൊക്കെ കുട്ടികൾ ഇഷ്ടപ്പെടുന്നവയാണ്. ഗ്രാമപ്രദേശത്തു സ്ഥല സൗകര്യം ഉണ്ടാകുമല്ലോ. നാടൻ കളികളും കുട്ടികളെ പരിചയപ്പെടുത്താം. കുളംകരയും കസേരകളിയും കള്ളനും പൊലീസും പട്ടം പറത്തലും പോലെ നാടൻകളികളുടെ ലോകം കുട്ടികളെ ആഹ്ലാദിപ്പിക്കും. മൊബൈൽ ഫോണിനോടുള്ള കുട്ടിയുടെ താൽപര്യത്തെ ശാരീരികാരോഗ്യത്തിനും മാനസിക ഉല്ലാസത്തിനും വേണ്ടി വഴി തിരിച്ചു വിടുകയാണിവിടെ. ഇനി നഗരങ്ങളിലെ കുട്ടികൾക്കു വീടിനു പുറത്തു കളിക്കാൻ സൗകര്യം ഇല്ലെങ്കിൽ ഇൻഡോർ ഗെയ്മുകൾ കളിക്കാം. സാധിക്കുമ്പോൾ മാതാപിതാക്കൾക്കും പങ്കു ചേരാം. അവിടെ കുടുംബത്തിന്റെ പങ്കു ചേരൽ സാധ്യമാകുന്നു. മാതാപിതാക്കളും കുട്ടികളുമായുള്ള ആശയവിനിമയം വർധിക്കുന്നു.
വരൂ...വായിച്ചു തുടങ്ങാം
മൊബൈൽ ഫോൺ കാഴ്ചകളുടെ ഭ്രമത്തിൽ നിന്നു കുട്ടിയെ വായനയുടെ ലോകത്തേയ്ക്കു പതിയെ കൂട്ടിക്കൊണ്ടു വരാം. ഇംഗ്ലിഷ് , മലയാളം ഭാഷകളിലായി കുട്ടികൾക്ക് ഇഷ്ടമാകുന്ന ധാരാളം പുസ്തകങ്ങളുണ്ട്. തുടക്കത്തിൽ ആകർഷകമായ ചിത്രകഥകൾ നൽകാം. ഇനി വായിക്കാൻ മടിയുള്ള കുട്ടിക്കു സമയം പോലെ കഥകൾ വായിച്ചു നൽകാം. പതിയെ വായിക്കാൻ പ്രോത്സാഹിപ്പിക്കാം. കഥകൾ വായിച്ചു തുടങ്ങുമ്പോൾ, മൊബൈൽ ഫോൺ നൽകുന്നതിലും ആനന്ദം ഈ പുസ്തകങ്ങളിലുണ്ട് എന്നു കുട്ടി തിരിച്ചറിഞ്ഞു തുടങ്ങും. ചിത്രകഥകളിൽ നിന്നും നോൺ ഫിക്‌ഷനുകളിലേക്കും പിന്നീടു പ്രചോദനാത്മക ജീവിതകഥകളിലേക്കും വഴി മാറാം. കിന്റൽ (Kindle) പോലെ ഒാൺലൈൻ വായനാ സൗകര്യങ്ങളും പ്രയോജനപ്പെടുത്താം. വായന കുട്ടിയുടെ ബുദ്ധിയെ ഉത്തേജിപ്പിക്കും. ഭാഷ മെച്ചപ്പെടും. ഭാഷാപ്രാവീണ്യവും പദസമ്പത്തും വർധിക്കും. ഏകാഗ്രതയുണ്ടാകും. വായിക്കാൻ ബുദ്ധിമുട്ടുന്ന കുട്ടി തനിയെ വായിക്കുമ്പോൾ വായിക്കാനുള്ള കഴിവു മെച്ചപ്പെടും.
അൽപം വീട്ടുജോലികൾ
വീട്ടിൽ ഒതുങ്ങിക്കൂടാൻ ഇഷ്ടമുള്ള കുട്ടികളുണ്ടാകും. അവർ ഫോൺ ആവശ്യപ്പെടുമ്പോൾ വീട്ടിൽ ചെയ്യാവുന്ന ചെറുജോലികളിലേക്കു ശ്രദ്ധ തിരിക്കാം. ജോലികളിൽ ലിംഗഭേദം ഇല്ല എന്നു കുട്ടിക്കു ബോധ്യം നൽകണം. പാചകവും വസ്ത്രം കഴുകലുമൊക്കെ പെൺകുട്ടികൾക്കു മാത്രം എന്ന ധാരണ ആൺകുട്ടികളുടെ മനസ്സിൽ സൃഷ്ടിക്കരുത്. പാചകം ഇഷ്ടമുള്ള കുട്ടികൾക്ക് അമ്മമാർക്കൊപ്പം കിഡ്സ് റെസിപ്പികൾ പരീക്ഷിക്കാം. ചില റെസിപ്പികൾക്കു സ്‌റ്റൗ പോലും വേണ്ടി വരാറില്ല. അച്ഛനൊപ്പം കാർ കഴുകാം. വീട് അടിച്ചു വൃത്തിയാക്കാം. മേശയും അലമാരയും അടുക്കി വയ്ക്കാം. അലങ്കരിക്കുകയും ക്രമീകരിക്കുകയും ചെയ്തു വീടിന് ഒരു പുതിയ മുഖം നൽകാം. സ്വന്തം മുറി അടുക്കും ചിട്ടയോടെയും വയ്ക്കാം. മാതാപിതാക്കളോടു ചേർന്നു വീട്ടുജോലികൾ ചെയ്യുന്നതാണു സുരക്ഷിതമെന്ന് ഒാർമിപ്പിക്കണം.
പുതുകാലത്തിൻ കലകൾ
പുതിയ കാലത്തു പുതുമ പകരുന്ന ഒട്ടേറെ കലാരൂപങ്ങൾ ഉണ്ട്. മനോഹരമായ കയ്യെഴുത്തിന്റെ കല പഠിക്കാൻ കാലിഗ്രഫി, ജ്യാമിതീയ രീതിയിലുള്ള ചിത്ര രചനയുമായി മണ്ഡല ആർട്ട് എന്നിങ്ങനെ. എഴുത്തും ചിത്രരചനയും ഇഷ്ടപ്പെടുന്ന കുട്ടികളിൽ ഇവയൊക്കെ പുതിയ ആശയം എന്ന നിലയിൽ പരിചയപ്പെടുത്താം. ക്രാഫ്റ്റും പരിശീലിപ്പിക്കാം. പേപ്പർ ക്രാഫ്‌റ്റും ക്ലേ ക്രാഫ്‌റ്റും കാഡ്ബോഡ് ക്രാഫ്‌റ്റും ഒറിഗാമി ക്രാഫ്‌റ്റുമൊക്കെ കുട്ടികൾ ഇഷ്ടപ്പെടുന്നവയാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആർട്ടും ക്രാഫ്‌റ്റും ചെയ്യാവുന്ന സാധ്യതകളും ഇന്നുണ്ട്. അതു വഴി ഡിസൈനിങ്ങും ചെയ്യാം. റോബട്ടിക്സ് ഉൾപ്പെടുന്ന ന്യൂജനറേഷൻ ഹോബികളും പരിചയപ്പെടുത്താം. ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബട്ടിക് വർക്‌ഷോപ്പുകൾ എന്നിവ ഉദാഹരണങ്ങളാണ്. ഇവ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളും ഇന്നു ധാരാളമുണ്ട്.
ആയോധനകലകൾ പഠിക്കാം
കുങ് ഫൂ, ജൂഡോ, കരാട്ടെ എന്നിങ്ങനെ മാർഷ്യൽ ആർട്സ് ഇന്നു മിക്കവരും പരിശീലിക്കുന്നതാണ്. കളരിപ്പയറ്റു പോലുള്ളവയും ഉൾപ്പെടുത്താം. ഇവയൊന്നും പുതിയതല്ലെങ്കിലും കുട്ടികൾ ഇഷ്ടപ്പെടുന്ന കുറേ ഘടകങ്ങൾ ഇവയിലുണ്ട്. സ്വയരക്ഷയ്ക്കുള്ള പാഠങ്ങളാണു പഠിക്കുന്നത് എന്ന ചിന്ത കുട്ടിയിൽ ആവേശം നിറയ്ക്കും.സാഹസികരായ റോൾ മോഡലുകളെപ്പോലെ ഞാനും കരുത്തു നേടുന്നു എന്നു കുട്ടി കരുതുകയാണ്. അതു നൽകുന്ന ആത്മവിശ്വാസം വലുതാണ്. ശാരീരികമായി കരുത്തും വഴക്കവും നേടണമെന്ന ചിന്ത മൊബൈൽ ഫോൺ കാഴ്ചകളിൽ മുഴുകി ഇരിക്കണമെന്ന ചിന്തയിൽ നിന്നു മനസ്സു മാറ്റും. കായികക്ഷമത മാത്രമല്ല, മാനസികമായ കരുത്തും നൽകുന്നവയാണ് ആയോധനകലകൾ.
പ്രകൃതിയോടു കൂട്ടു കൂടാം
അവധി ദിവസങ്ങളിൽ കുട്ടികളെ കൂട്ടി ഒരു ട്രക്കിങ്ങിനു പോകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ? ഇളംമഞ്ഞും പുതു കാഴ്ചകളുമെല്ലാം പ്രകൃതിയെന്ന പുസ്തകത്തിന്റെ പാഠങ്ങൾ തുറന്നിടുകയാണ്. പ്രകൃതിയുമായി ഇടപഴകുന്നതു കുട്ടികളിൽ ഉൻമേഷം നിറയ്ക്കും. ഇമ ചിമ്മാതെയുള്ള മൊബൈൽ ഫോൺ കാഴ്ച കണ്ണിനേകുന്ന ആയാസത്തെ ലഘൂകരിക്കുന്നതാണല്ലോ പ്രകൃതിയുടെ ഹരിതഭംഗി. കുട്ടികൾക്കൊപ്പം വീടിനടുത്തുള്ള പ്രകൃതിമനോഹരമായ സ്ഥലങ്ങളിലേക്കു ചെറുയാത്രകൾ പോകാം. കുട്ടികൾ നേച്ചർ ക്യാംപുകളിൽ പങ്കെടുക്കുന്നതും നല്ലതാണ്. പൂക്കളെയും പക്ഷികളെയും ശലഭങ്ങളെയും അടുത്തറിയുന്ന യാത്രകൾ കുട്ടിക്കു പ്രകൃതിയോടു സ്നേഹമുണർത്തും. പ്രകൃതിയെക്കുറിച്ചുപഠിക്കാനുള്ള അവസരം മാത്രമല്ല, പ്രകൃതിയെ സംരക്ഷിക്കാനുള്ള ബോധ്യം കൂടിയാണു കുട്ടിക്കു ലഭിക്കുന്നത്.
പുതിയൊരു ഭാഷ പഠിക്കാം
വിദേശത്തു പോകാൻ ആഗ്രഹിക്കുന്ന ഒട്ടേറെ കുട്ടികളുണ്ട്. അവരിൽ പലരും വിദേശഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. ജർമൻ, ഫ്രഞ്ച് എന്നിങ്ങനെ പുതിയ ഭാഷകൾ പഠിക്കുന്നതു ഭാവിയിൽ ഉപരിപഠനത്തിനു കൂടി സഹായകമാകുന്നു. പുതിയ ഭാഷ പഠിക്കുന്നതു തലച്ചോറിനെ ഉത്തേജിപ്പിക്കും. അതു കുട്ടിയിൽ നിറയ്ക്കുന്നതു പുതിയ ഭാഷയുടെ കരുത്തിനൊപ്പം അഭിമാനബോധം കൂടിയാണ്.
കൂടെയിരിക്കാം, സംസാരിക്കാം
കുട്ടികൾ എപ്പോഴും ഫോണിലാണ് എന്നു പറയുന്ന മാതാപിതാക്കളോടാണ് ഈ ചോദ്യം. ജോലിത്തിരക്കിനിടയിൽ ഒരു ദിവസം മക്കൾക്കൊപ്പം എത്ര സമയം ചെലവഴിക്കാറുണ്ട്? കുട്ടിയുടെ സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും അറിയാറുണ്ടോ? കുഞ്ഞു മനസ്സിൽ ഒറ്റപ്പെടലുണ്ടോ എന്ന് ആലോചിച്ചിട്ടുണ്ടോ? കുട്ടിയുടെ മാനസികാരോഗ്യത്തിൽ മാതാപിതാക്കൾക്ക് ഒപ്പമുള്ള ക്വാളിറ്റി ടൈമിനു വലിയ പ്രാധാന്യമുണ്ട്. മൊബൈൽ ഫോണിനു വഴക്കു കൂടുന്ന കുട്ടിയെ ചേർത്തു പിടിച്ചു ദിവസവും അൽപനേരം സംസാരിച്ചു തുടങ്ങൂ. കഥകളും അനുഭവങ്ങളും തമാശകളും പറഞ്ഞിരിക്കാം. അങ്ങനെയങ്ങനെ മക്കളോടുള്ള ആത്മബന്ധം വളരുമ്പോൾ സ്ക്രീൻ അടിമത്തത്തിന്റെ വഴികളും ദുർബലമായിത്തുടങ്ങും.
വിവരങ്ങൾക്കു കടപ്പാട്
ഡോ. റ്റെസി ഗ്രെയ്സ് മാത്യൂസ്
ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്
െഎ െഎ ടി, പാലക്കാട്