ലോകത്ത് ഏറ്റവും ഉയരമുള്ള കൊടുമുടി എവറസ്റ്റിനു മുകളിലെത്തുന്ന ആദ്യത്തെ മലയാളി വനിതയായി കണ്ണൂർ സ്വദേശിനി സഫ്രീന ലതീഫ്. മേയ് 18 ഞായറാഴ്ച രാവിലെയായിരുന്നു സഫ്രീന ഈ നേട്ടം കൈവരിച്ചത്. എവറസ്റ്റ് ബേസ്ക്യാംപിൽ നിന്ന് അക്ലൈമറ്റൈസേഷനു ശേഷം 14ന് ആണ് കൊടുമുടിയിലേക്കുള്ള ട്രെക്കിങ് ആരംഭിച്ചത്. ഏതാനും ദിവസങ്ങൾ കൊണ്ട് ക്യാംപ് 2, 3 എന്നിവ കടന്നു. ക്യാമ്പ് 4ൽ നിന്ന് ആരംഭിച്ച തുടർച്ചയായ 24 മണിക്കൂർ കഠിനമായ ട്രെക്കിങ്ങിന്റെ അവസാനമാണ് എവറസ്റ്റിന്റെ കൊടുമുടിയിൽ വിജയകരമായി സമ്മിറ്റ് ചെയ്തത്. ഏറെ കഠിനമായ തണുപ്പും ശീതക്കാറ്റും അപകടകരമായ ട്രെക്ക് ട്രെയിലും മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്.
8,848.86 മീറ്റർ ഉയരമുള്ള ലോകത്തിന്റെ നെറുകയിലേക്ക് നേരെ നടന്നു കയറുകയായിരുന്നില്ല സഫ്രീന. വർഷങ്ങൾ നീണ്ട കഠിന പരിശീലനവും പരിശ്രമവും വ്യക്തമായ ലക്ഷ്യബോധവുമാണ് ഈ നേട്ടത്തിലേക്ക് എത്തിച്ചത്. 2021-ൽ ടാൻസാനിയയിലെ കിലിമഞ്ജാരോ (5,895 മീ.), 2022-ൽ അർജന്റീനയിലെ അക്കോൻകാഗ്വാ (6,961 മീ.) 2024-ൽ റഷ്യയിലെ എൽബ്രസ് (5,642 മീ.) എന്നി കൊടുമുടികൾ ഭർത്താവിനൊപ്പം വിജയകരമായി കീഴടക്കി. 2023 ൽ എവറസ്റ്റ് ബേസ് ക്യാംപിലേക്ക് ഇരുവരും ട്രെക്ക് ചെയ്തിരുന്നു. കൂടാതെ, 2023-ൽ കസാക്കിസ്ഥാനിലെ ഉയരം കൂടിയ ഹിമഗിരികളിൽ ഐസ് പരിശീലനവും പൂര്‍ത്തിയാക്കി.

സമ്മിറ്റ് നേട്ടത്തിനു ശേഷം താഴേക്ക് ഇറങ്ങുന്ന സഫ്രീന ലതീഫ് ഇപ്പോൾ ക്യാംപ് 2 ൽ എത്തി. എലീറ്റ് എക്സ്‌പെഡ് എന്ന പർവതാരോഹണ കമ്പനിക്കൊപ്പമാണ് സഫ്രീന എവറസ്റ്റ് കൊടുമുടിയിലേക്ക് പുറപ്പെട്ടത്.

പർവതാരോഹണത്തിനും സാഹസിക സഞ്ചാരങ്ങൾക്കും മലയാളികൾക്ക് ഇടയിൽ താൽപര്യം കൂടി വരുന്ന ഇക്കാലത്ത് സഫ്രീനയുടെ നേട്ടം മലയാളികൾക്ക് പ്രത്യേകിച്ച് വനിതകൾക്ക് വലിയ പ്രചോദനമാകുമെന്ന് ഉറപ്പ്.
കണ്ണൂർ ജില്ലയിലെ വെങ്ങാട് അബ്ദുൽ ലതീഫ് പി.എം. സുബൈദ കെ.പി. ദമ്പതികളുടെ മൂത്ത മകളായ സഫ്രീന ഖത്തറിലെ ദോഹയില്‍ ഭർത്താവ് ഡോ. ഷമീൽ മുസ്തഫയ്ക്കും മകൾ മിൻഹയ്ക്കും ഒപ്പമാണ് താമസം. തന്റെ ഈ നേട്ടത്തിന് പ്രചോദനവും പിന്തുണയും ഭർത്താവും കുടുംബവും ആണെന്നാണ് സഫ്രീനയുടെ അഭിപ്രായം.