സിനിമയിൽ എത്തുന്നതിനു മുൻപുള്ള യാത്രകളെക്കുറിച്ചു ചോദിച്ചപ്പോൾ ഗുജറാത്തിൽ താമസിക്കുമ്പോൾ നടത്തിയ ട്രിപ്പുകളെ കുറിച്ചാണ് ഉണ്ണി മുകുന്ദൻ പറഞ്ഞു തുടങ്ങിയത്. ഇൻഡോറിൽ താമസിച്ചിരുന്ന ചെറിയച്ഛന്റെ വീട്ടിലേക്കു വിരുന്നു പോയത് ഇന്നലെയെന്ന പോലെ ഉണ്ണി ഓർത്തു.
ദീപാവലി വെക്കേഷന് മിക്കവാറും ഇൻഡോറിലേക്കു പോകും. േസ്റ്ററ്റ് ട്രാൻസ്പോർട്ട് അല്ലെങ്കിൽ പഞ്ചാബ് ട്രാവൽസിലാണു യാത്ര. പഞ്ചാബ് ട്രാവൽസാണ് എനിക്കിഷ്ടം. സർദാർജി ഡ്രൈവർമാർ വേഗതയിൽ ബസ്സോടിക്കും. പറന്നു പോകുന്ന പോലെ തോന്നും. ചമ്പൽക്കാടിനു നടുവിലൂടെയാണ് യാത്ര. കൊള്ളക്കാരുള്ള കാടാണ് ചമ്പൽ.
ഈ യാത്രയിൽ കൊള്ളക്കാർ ഇരട്ടക്കുഴൽ തോക്കുമായി വന്ന് വണ്ടി തടയുന്നതായി സ്വപ്നം കണ്ടിട്ടുണ്ട്. ദൈവാനുഗ്രഹമെന്നു പറയട്ടെ, അങ്ങനെയൊരു കൊള്ളക്കാരനെ നേരിട്ടു കാണാൻ സാധിച്ചില്ല. ഇൻഡോർ എത്തുന്നതിനു കുറച്ചു മണിക്കൂർ മുൻപ് ഹൈവേയുടെ അരികിൽ പഞ്ചാബി ദാബയിൽ ബസ് നിർത്തും. അവിടെ കിട്ടുന്ന ‘മീട്ടാ സേവ’ യും ‘കട്ടിങ് ചായ’യും എനിക്ക് വലിയ ഇഷ്ടമായിരുന്നു. അവലും മധുരവും ചേർത്തുണ്ടാക്കുന്ന ഉപ്പുമാവാണ് മീട്ടാ സേവ. ചെറിയ ഗ്ലാസിൽ നിറച്ചു തരുന്ന ഇഞ്ചിയിട്ടുണ്ടാക്കിയ ചായയുടെ പേരാണ് കട്ടിങ് ചായ. ഉപ്പുമാവിന്റെയും ചായയുടെയും രുചി ഇന്നും നാവിൻതുമ്പിലുണ്ട്.
ബസ് ഇൻഡോറിൽ എത്തുമ്പോൾ നേരം വെളുക്കും. വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ ചെറിയച്ഛൻ വരും. ഇൻഡോർ എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലമാണ്. ദീപാവലി ആകുമ്പോൾ അവിടെ തണുത്ത കാലാവസ്ഥയാണ്. തണുപ്പുകാലം എനിക്ക് ഇഷ്ടമാണ്. മെലിഞ്ഞ ശരീരപ്രകൃതക്കാരനായിരുന്ന എനിക്ക് പെട്ടെന്നു വണ്ണം വയ്ക്കാൻ സഹായിക്കുന്ന കാലാവസ്ഥയാണ് വിന്റർ.
സൽമാൻ ഖാന്റെ സിനിമകൾ കണ്ടാണ് ബോഡി ബിൽഡിങ്ങിലേക്ക് ആകർഷിക്കപ്പെട്ടത്. സൽമാന്റെ ജന്മദേശമാണ് ഇൻഡോർ. ഓരോ തവണ അവിടെ ചെല്ലുമ്പോഴും സൽമാൻ ഖാനെ കാണാൻ പറ്റുമെന്നു ഞാൻ പ്രതീക്ഷിച്ചു. ഇൻഡോറിൽ വച്ചുണ്ടായ മറ്റൊരു അനുഭവം പറയാം. ഒരു ദിവസം ചെറിയച്ഛൻ വീട്ടിലില്ലാത്ത സമയത്ത് ഫോൺ ബെല്ലടിച്ചു. ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.
‘ഹലോ ഞാൻ രജനീകാന്താണ്’ മറുതലയ്ക്കൽ ഉള്ളയാൾ സ്വയം പരിചയപ്പെടുത്തി.
‘നിങ്ങൾ ശരിക്കും രജനീകാന്ത് ആണോ?’
എന്റെ ശബ്ദത്തിലെ സന്തോഷം മനസ്സിലാക്കിയിട്ടാവണം അദ്ദേഹം എന്നോടു കുറേ നേരം സംസാരിച്ചു. കുറച്ചു നേരത്തേക്ക് ഞാൻ വേറൊരു ലോകത്തായിരുന്നു. അദ്ദേഹം ഒട്ടേറെ കാര്യങ്ങൾ എന്നോടു ചോദിച്ചു. ഞാൻ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. സാക്ഷാൽ രജനീകാന്തുമായി ഫോണിൽ വർത്തമാനം പറഞ്ഞതിന്റെ ആഹ്ലാദം പിന്നീട് വീട്ടിലുള്ളവരോടു പറഞ്ഞു. അവരൊക്കെ ചെറു പുഞ്ചിരിയോടെ എന്നെയൊന്നു നോക്കി. പിന്നെ പരസ്പരം നോക്കി ചിരിച്ചു.

എന്റെ ചെറിയമ്മയുടെ ജ്യേഷ്ഠന്റെ പേര് രജനീകാന്ത് എന്നാണ്. അദ്ദേഹവുമായി അടുപ്പമുള്ളവരെല്ലാം അദ്ദേഹത്തെ രാജു എന്നാണു വിളിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിൽ നിന്ന് ഏറെ അകലെയാണ് അവർ താമസിച്ചിരുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ശബ്ദം എനിക്കു തിരിച്ചറിയാനാവാതെ പോയത്. അതു രജനീകാന്തല്ല, എന്റെ ബന്ധുവാണെന്നുള്ള കാര്യം ഞാൻ പിന്നീടാണ് അറിഞ്ഞത്.
അതെന്തായാലും, സാക്ഷാൽ രജനീകാന്തിനോടു മനസ്സിൽ സൂക്ഷിച്ചിട്ടുള്ള ഇഷ്ടവും ബഹുമാനവും സ്‌നേഹവും എത്രമാത്രം ആഴത്തിലുള്ളതാണെന്ന് എനിക്കും എന്റെ ബന്ധുക്കൾക്കും തിരിച്ചറിയാൻ ആ സംഭവം വഴിയൊരുക്കി. സിനിമയിലേക്കുള്ള പാതയിലേക്ക് തിരിയുന്നതിനു മുൻപുള്ള ഇത്തരം കാര്യങ്ങൾ പലപ്പോഴും വലിയ സന്തോഷത്തോടെ ഞാൻ ഓർക്കാറുണ്ട്.
(മനോരമ ട്രാവലറിനു നൽകിയ അഭിമുഖത്തിൽ നിന്ന്)