എല്ലപ്പെട്ടി മലനിരയിൽ സൂര്യോദയം കണ്ടതിനെക്കുറിച്ചാണു പറയുന്നത്. കുന്നിന്റെ നെറുകയിൽ രാപാർക്കാൻ ടെന്റ് ക്യാംപുണ്ട്. അവിടെ അന്തിയുറങ്ങി സൂര്യോദയം കണ്ടു മടങ്ങുമ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ സ്വന്തമാക്കിയ അനുഭൂതിയുണ്ടാകും. മൂന്നാറിന്റെ കിഴക്കു ഭാഗത്ത് സൂര്യനെ ധ്യാനിച്ചിരിക്കുന്ന മലനിരകളിലൊന്നാണ് എല്ലപ്പെട്ടി. ടോപ് സ്റ്റേഷൻ റൂട്ടിൽ എല്ലപ്പെട്ടിയിലേക്കു പോകുന്നവർ മാട്ടുപ്പെട്ടി, ഇക്കോ പോയിന്റ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു തിരികെ പോവുകയാണു പതിവ്. അതിൽ നിന്ന് അൽപം വ്യത്യസ്തമാണ് ഈ യാത്ര. കേരള–തമിഴ്നാട് അതിർത്തിയിലെ എല്ലപ്പെട്ടിയിലാണ് രാത്രി താമസം. ഏറെക്കാലമായി മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു മോഹം പൂവണിയുന്നു, അന്തിയുറക്കം ടെന്റിലാണ്. ടോപ് സ്‌റ്റേഷൻ റോഡിൽ മുപ്പത്തഞ്ചു കിലോമീറ്റർ അകലെയാണ് എല്ലപ്പെട്ടി. മാട്ടുപ്പെട്ടി, കുണ്ടല അണക്കെട്ടുകൾ താണ്ടി തേയിലത്തോട്ടത്തിനരികിലൂടെ യാത്ര ചെയ്യുന്നത് രസകരമായ യാത്രാനുഭവമാണ്. പോസ്റ്റ് ഓഫീസ്, ചായക്കട, പലചരക്കു കട എന്നിവ ഉൾപ്പെടെ കുറച്ചു സ്ഥാപനങ്ങൾ മാത്രമുള്ള കവല – അതാണ് എല്ലപ്പെട്ടി. ഷർട്ടിനു മുകളിൽ സ്വെറ്റർ ധരിച്ച് ബീഡി പുകയ്ക്കുന്ന ആണുങ്ങളാണ് ആദ്യ ദൃശ്യം. അലഞ്ഞു തിരിയുന്ന പശുക്കളും തമിഴ് പോസ്റ്ററുകളും ഓടു മേഞ്ഞ വീടുകളും പുതുമകൾക്കു വഴങ്ങാതെ നിൽക്കുന്നു. തോട്ടം തൊഴിലാളികൾ പാർക്കുന്ന ഷെഡ്ഡാണ് എല്ലപ്പെട്ടി ഗ്രാമം. ഇവിടെ ജനിച്ച്, തേയിലത്തോട്ടത്തിൽ ജോലി ചെയ്ത്, ഇവിടെ നിന്നു കല്യാണം കഴിച്ച്, കുടുംബമായി കഴിയുന്ന നാലു തലമുറ എല്ലപ്പെട്ടിയിലുണ്ട്. എല്ലപ്പെട്ടിയിലെ ടെന്റ് ക്യാംപിലെത്താൻ ചെരിഞ്ഞ തട്ടുകളാക്കി വെട്ടിയ മലമ്പാതയിലൂടെ കിഴക്കോട്ടു നടക്കണം. മൂപ്പെത്തിയ തേയിലച്ചെടി വെട്ടി പുതിയ തൈ നടാൻ മണ്ണിളക്കിയ മൊട്ടക്കുന്നിലൂടെ അര കിലോമീറ്റർ. ദേവികുളം ഫോറസ്റ്റ് ഡിവിഷനിലേക്ക് പ്രവേശിക്കുന്നിടത്തു ബോർഡുണ്ട്. ഒരു വശത്തു തേയിലത്തോട്ടവും മറുഭാഗത്തു കാടുമായി രണ്ടിടങ്ങളിലേക്കു തിരിയുന്നിടത്ത് ട്രെക്കിങ് ആരംഭിക്കുന്നു. എല്ലപ്പെട്ടിയിലെ ടെന്റ് ക്യാംപ് മൂന്നാറിൽ നിന്ന് ടോപ് സ്റ്റേഷൻ റൂട്ടിൽ 35 കിലോമീറ്റർ സഞ്ചരിച്ചാൽ എല്ലപ്പെട്ടി ഗ്രാമത്തിലെത്തും, ക്ലൗഡ് ഫാമിലെത്തിച്ചേരാൻ എല്ലപ്പെട്ടിയിൽ നിന്ന് 3.5 കിലോമീറ്റർ ട്രെക്കിങ്. ക്ലൗഡ് ഫാമിലാണ് ടെന്റ് ബുക്ക് ചെയ്തിട്ടുള്ളത്. ആകാശത്തിനു താഴെ ഭൂമിയുടെ തുറന്ന വിശാലതയിൽ ഉറപ്പിച്ച ഇത്തിരിപ്പോന്ന ടെന്റിനുള്ളിൽ പ്രവേശിച്ചപ്പോൾ സമയം രാത്രി ഒൻപത്. പുതിയ അനുഭവമായതിനാൽ ഉറക്കത്തിന്റെ കടാക്ഷം ലഭിക്കാൻ ഏറെ നേരം ചെരിഞ്ഞും മറിഞ്ഞും കിടക്കേണ്ടി വന്നു. മലയോരങ്ങളിലെ തണുപ്പിന്റെ പുതപ്പ് ടെന്റിനു മീതെ കനം കെട്ടുന്നത് ആസ്വാദ്യകരമായി. പുലർച്ചെ കിഴക്കേ ചെരിവിൽ സൂര്യോദയം കാണാനുള്ള മോഹവുമായി കിടന്നു. നിശയുടെ ഏതോ യാമത്തിൽ കണ്ണുകൾ ഉറക്കത്തിലേക്കു വഴുതി. രാവിലെ ആറു മണിക്ക് ഉദിച്ചു പൊങ്ങുന്ന സൂര്യനെ കാണാൻ അഞ്ചരയ്ക്കു കാത്തിരിപ്പു തുടങ്ങി. തണുപ്പകറ്റാൻ മരച്ചില്ലകൾ കുത്തിനിറുത്തി തീയിട്ടു. കാപ്പിപ്പാത്രം തീനാളത്തിനു മീതെ കെട്ടിത്തൂക്കി. സാന്ദ്രമായ അന്തരീക്ഷത്തെ സാക്ഷിയാക്കി കിഴക്കു മാനത്തു ചെമ്പൊന്നിന്റെ നിറം പടർന്നു. പതുക്കെപ്പതുക്കെ ചുവപ്പും വെള്ളയും കലർന്നൊരു നേർരേഖയായി. നിമിഷങ്ങൾക്കുള്ളിൽ വട്ടപ്പൊട്ടിന്റെ വലുപ്പത്തിൽ സൂര്യൻ തലയുയർത്തി. മലനിരകളിൽ പകൽ വെളിച്ചം തെളിയുന്നതു നോക്കി ഒൻപതു മണിവരെ അവിടെയിരുന്നു... ബൈസൺ ലോഗ് ഹൗസ് രണ്ടാമത്തെ ദിവസം വട്ടവട റൂട്ടിൽ യാത്ര ചെയ്തു. ആ പാതയോരത്തു വെജിറ്റബിൾ ഗാർഡൻ, സ്ട്രോബറി ഫാം എന്നിങ്ങനെ പഴങ്ങളുടെ തോട്ടമുണ്ട്. വട്ടവടയിൽ ക്യാംപ് നോയൽ എന്ന റിസോർട്ടിലാണ് താമസിച്ചത്. പഴത്തോട്ടം റൂട്ടിൽ നാലു കിലോമീറ്ററോളം യാത്ര ചെയ്താണ് റിസോർട്ടിലെത്തിയത്. ലാന്റ്സ്കേപ്പിങ്, ബിൽഡിങ്ങിന്റെ ഭംഗി, ഇന്റീരിയർ എന്നിവ യൂറോപ്യൻ ശൈലിയിലുള്ളതാണ്. വട്ടവടയുടെ പ്രകൃതിഭംഗി ആസ്വദിക്കാൻ ആ ഗ്രാമത്തിലൂടെ കുറേ നേരം സഞ്ചരിച്ചു. അങ്ങനെ കാനനവീഥികളുടെ അരികിലേക്കു പോയപ്പോൾ ഒരു ദിവസം കൂടി അവിടെ താമസിക്കാൻ തോന്നി. അങ്ങനെ. മൂന്നാമത്തെ ദിവസം ഫോറസ്റ് ഡിപ്പാർട്മെന്റിന്റെ ബൈസൺ ലോഗ് ഹൗസിൽ മുറിയെടുത്തു. പാമ്പാടും ഷോല ദേശീയ ഉദ്യാനത്തിനത്തിലാണ് വനംവകുപ്പിന്റെ ഈ കെട്ടിടം നിലനിൽക്കുന്നത്. ഇവിടേക്ക് ടോപ് സ്റ്റേഷൻ കഴിഞ്ഞുള്ള ചെക്ക് പോസ്റ്റിൽനിന്ന് ഏകദേശം 3 കിലോമീറ്റർ ദൂരമേയുള്ളൂ. പുൽമേടിനരികിലൂടെയാണു യാത്ര. ടോപ് സ്‌റ്റേഷൻ താണ്ടുമ്പോൾ അങ്ങകലെ കുന്നിൻ മുകളിൽ ലോഗ് ഹൗസ് കാണാം. രാവിലെയും വൈകുന്നേരങ്ങളിലും കാട്ടുപോത്തുകൾ സ്വൈരവിഹാരം നടത്തുന്ന മേഖലയാണ് ഇവിടം. മികച്ച താമസ സൗകര്യങ്ങളുള്ള കെട്ടിടമാണ് ലോഗ് ഹൗസ്. രാത്രിയിലെയും രാവിലത്തേയും ഭക്ഷണം ലോഗ് ഹൗസിലെ ഗൈഡ് തയാറാക്കി. ഇവിടെ താമസിക്കാൻ https://munnarwildlife.com/ എന്ന വെബ്സൈറ്റിൽ ബുക്ക് ചെയ്യാം.

