ADVERTISEMENT

കൊല്ലത്തിനു സമീപം പരവൂരിന്റെ അഴകിനു മാറ്റു കൂട്ടുന്നത് ഇത്തിക്കരയാറാണ്. ഇരുകര തൊട്ടൊഴുകുന്ന ജലസമൃദ്ധിയിലെ കണ്ടൽക്കാടുകൾ ധാരാളം വിനോദസഞ്ചാരികളെ പരവൂരിലേക്ക് ആകർഷിക്കുന്നു. ഇത്തിക്കരയാറിൽ നെടുങ്ങോലം കടവിൽ അടുത്തിടെ കയാക്കിങ് നടത്തിയിരുന്നു. ചെറുവഞ്ചികളുമായി തുഴയെറിഞ്ഞ് നൂറോളം പേർ ആറ്റിലിറങ്ങിയപ്പോൾ പരവൂരിന്റെ ടൂറിസം സാധ്യതകൾക്ക് അതു മുതൽക്കൂട്ടായി. തിരുമുക്കിൽ നിന്നു മൂന്നു കിലോമീറ്റർ താണ്ടിയാൽ നെടുങ്ങോലം ആറ്റുകടവിലെത്താം. ഓളങ്ങൾ അലതല്ലാതെ ആറിന്റെ മനോഹാരിത വാക്കുകളിൽ വർണിക്കാനാവില്ല. കടവിൽ നിന്നു നോക്കുമ്പോൾ നിബിഡമായ കണ്ടൽകാടുകളുടെ ഹരിതാഭ കാണാം. നെടുങ്ങോലത്തിന്റെ ഐശ്വര്യമാണ് മാൻഗ്രോവ് ഫോറസ്റ്റ്. കണ്ടൽക്കാടുകൾ കാണാനും അതിനു ചുറ്റും ബോട്ട് സവാരി നടത്താനും ശനി, ഞായർ ദിവസങ്ങളിൽ നിരവധി പേർ എത്താറുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തി അഞ്ചു വർഷം മുൻപ് ഇവിടെ ടൂറിസം പദ്ധതി ആവിഷ്കരിച്ചു. ഇപ്പോൾ എല്ലാ ദിവസവും അതിഥികളുണ്ട്.

4kayak
ADVERTISEMENT

നെടുങ്ങോലത്തെ ക്ലബ്ബുകളാണ് കടവിൽ കയാക്കിങ് ബോട്ടിറക്കുന്നത്. മാൻഗ്രോവ് അക്വവേൾഡ്, മാൻഗ്രോവ് സ്പോട്, മാൻഗ്രോവ് സഫാരി, അക്വ റൈഡർ, മാഗ്രോവ് ഡ്രീംസ്, മാൻഗ്രോവ് അഡ് വെൻചർ, മാൻഗ്രോവ് വില്ലേജ് എന്നിവ ഇവിടുത്തെ പ്രധാന ബോട്ട് ക്ലബ്ബുകളാണ്. അഞ്ഞൂറോളം ക്ലബ്ബുകളിൽ നിന്നുള്ള ബോട്ടുകൾ ഒരുമിച്ചു നീറ്റിലിറങ്ങുന്നത് മനോഹരമായ ദൃശ്യമാണ്. ഇത്തിക്കാരയാറ്റിലെ കണ്ടൽക്കാടുകളെ തലോടുന്ന ബോട്ടുകൾ പാട്ടക്കായലിൽ ഇറങ്ങുന്നതും പാട്ടക്കായലിലെ കണ്ടാൽക്കാടുകൾ കാറ്റത്തു തലയാട്ടുന്നതും ക്യാമറയ്ക്ക് വിരുന്നൊരുക്കുന്നു.

മണലൂറ്റു കാരണം ആറിൽ ചതിക്കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വള്ളക്കാരുടെ തുഴക്കോൽ മുക്കാൽ ഭാഗവും താഴ്ന്നു പോകും വിധം ആഴമുണ്ടെന്ന് ഇവിടെ വള്ളമിറക്കാറുള്ള രമേശൻ പറഞ്ഞു. മൂന്നാൾ താഴ്ചയുള്ള ഭാഗങ്ങളിൽ ജാഗ്രതയോടെയാണു കയാക്കിങ് നടത്തുന്നത് - അക്വ വേൾഡ് ഉടമ സുഭാഷ് ചന്ദ്രൻ പറഞ്ഞു. കയാക്കിങ്ങിന് ഇറങ്ങുന്നവർക്കു ലൈഫ് ജാക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

2kayak
ADVERTISEMENT

തുഴയെറിഞ്ഞ് പുറപ്പാട്

ഇത്തിക്കരയാറിന്റെ ഒഴുക്ക് കയാക്കുകൾക്ക് അനുകൂലമായിരുന്നു. തണുത്ത കാറ്റ് ആശ്വാസമായി. കയാക്കിങ്ങിൽ പങ്കെടുക്കാനെത്തിയ സ്ത്രീകളും പുരുഷന്മാരും ആവേശത്തോടെയാണു തുഴയെറിഞ്ഞത്. മത്സരമായിരുന്നില്ല, ആസ്വദിച്ചുള്ള ജലസവാരിയായിരുന്നു.

ADVERTISEMENT

തോമസ് ഫെർണാണ്ടസ് എന്നയാളുടെ സംഭാവനയാണ് ഇത്തിക്കരയിലെ കണ്ടൽക്കാടുകൾ. പ്രകൃതി സ്നേഹിയായ തോമസ് ഫെർണാണ്ടസിന്റെ ഏറെക്കാലത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ നീർക്കാടുകൾ.

3kayak

ഒട്ടേറെ കണ്ടൽ തൈകളാണ് അദ്ദേഹം നട്ടുപിടിപ്പിച്ചത്. കണ്ടൽക്കാടിനു നടുവിൽ 37 സെന്റ് സ്ഥലത്ത് മഹാവിഷ്ണു ക്ഷേത്രവും അദ്ദേഹത്തിന്റെ സംഭാവനയാണ്. മാസത്തിലോരിക്കൽ മാത്രമേ കണ്ടാൽക്കാടിന് നടുവിലുള്ള ക്ഷേത്രം തുറക്കാറുള്ളൂ.

കണ്ടൽമരങ്ങളുടെ കൊമ്പുകൾ ഇഴചേർന്ന് ഗുഹപോലെ രൂപീകൃതമായിട്ടുണ്ട്. കയാക്കിങ് ബോട്ട് അതിനുള്ളിലേക്ക് പ്രവേശിച്ചു. തണലും കുളിരുമുള്ള ഇടമാണിത്.

ഗുഹ താണ്ടിയാൽ പാട്ടക്കായലിലാണ് എത്തിച്ചേരുന്നത്. പടിഞ്ഞാറു നിന്നെത്തിയ കടൽക്കാറ്റ് കായലിനുമേൽ ഓളപ്പുടവ നെയ്തു. ‘കായലിനക്കരെയുള്ളത് അക്വസറിൻ ത്രീസ്റ്റാർ റിസോർട്ടാണ്’’ വള്ളക്കാരൻ ചൂണ്ടിക്കാട്ടി. സിനിമ നടന്മാരായ ജയനും കമലഹാസനുമൊക്കെ ഷൂട്ടിങ്ങിനെത്തുമ്പോൾ താമസിച്ചിരുന്ന റിസോർട്ടാണിത്. മയ്യനാട് പഞ്ചായത്തിലെ പുല്ലുചിറ ക്രിസ്ത്യൻ പള്ളിയിലേക്ക് ഇവിടെ നിന്ന് ഏറെ ദൂരമില്ല. ഈ പ്രദേശത്തു നിന്നാൽ, മാമൂട്ടിപാലത്തിലൂടെ ട്രെയിൻ കടന്നുപോകുന്നതു കാണാം.

സൂര്യാസ്തമയമായതോടെ സീൻ അൽപ്പം കൂടി കളറായി. വിവിധ നിറങ്ങളുള്ള കയാക്കിങ് ബോട്ടുകളും അസ്തമയ സൂര്യൻ ആകാശത്തൊരുക്കിയ വർണങ്ങളും ചേർന്ന് പ്രകൃതിയൊരു പൂക്കൂട പോലെയായി.

ഇത്തിക്കരയാറിന്റെ ഒഴുക്കിനെതിരെ തുഴഞ്ഞാണ് മടക്കയാത്ര. അതൊരു കഠിന പ്രയത്നം തന്നെയായി. അങ്ങോട്ടു പോയതിനെക്കാൾ ഇരട്ടി സമയം വേണ്ടി വന്നു തിരികെ കരയിലെത്താൻ. ആസ്വാദനവും അധ്വാനവും ഒത്തുചേർന്ന് സുഖകരമായ യാത്രാനുഭവമായിരുന്നു ഇത്തിക്കരയാറിലെ കയാക്കിങ്.

 

ADVERTISEMENT