നീണ്ട തടിപ്പലകകളിൽ നിറയെ ദേവി–ദേവന്മാരുടേയും മറ്റും പാവകൾ അണിനിരക്കുന്ന കാഴ്ച്ച നവരാത്രിക്കാലത്തു പൊതുവേ കാണാം. നമ്മൾ ചിലരെങ്കിലും ഇതെന്താകും പ്രാർഥനാകാര്യങ്ങളിൽ പാവകൾ എത്താനുള്ള കാരണം എന്നു ചിന്തിച്ചിട്ടുണ്ടാകും. അക്കഥ അറിയാം...
ബൊമ്മകളായി എത്തുന്ന ദേവസങ്കൽപ്പം
അതിശക്തനായ മഹിഷാസുരനെ ദുർഗ ദേവി വധിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബൊമ്മക്കൊലു ഒരുങ്ങുന്നത്. സ്വർഗത്തോട് യുദ്ധം പ്രഖ്യാപിച്ച അതിശക്തനായ മഹിഷാസുരൻ ദേവകളെയൊക്കെ ബന്ധിയാക്കാൻ തുടങ്ങി. പുരുഷനാൽ വധിക്കപ്പെടില്ലെന്നൊരു വരം കിട്ടിയിരുന്നതുകൊണ്ട് ബ്രഹ്മാവും വിഷ്ണുവും ശിവനും തങ്ങളുടെ ശക്തികൾ ഒരുമിച്ചു ചേർത്തുണ്ടാക്കിയതാണ് ദുർഗയെ.
പല തവണ ദാരികനെ വധിക്കാൻ വധിക്കാൻ ശ്രമിച്ചിട്ടും ദുർഗ പരാജയപ്പെട്ടു. അതോടെ ശക്തിയാർജ്ജിക്കാനായി ദേവി തപസിലേർപ്പെട്ടു. ഒൻപതു രാത്രികളും പത്തു പകലുകളും നീണ്ട തപസ്. ആ സമയത്ത് ദേവിക്ക് പലതരം ആയുധങ്ങളും പലഹാരങ്ങളും മറ്റു പല വിശിഷ്ഠ കാഴ്ച്ചവസ്തുക്കളും അർപിച്ച് പിന്തുണയുമായി പല ദേവഗണങ്ങളും എത്തി എന്ന് പറയപ്പെടുന്നു. ഇതിന്റെ ഒർമയ്ക്കായി പ്രതീകാത്മകമായി ഒരുക്കുന്നതാണ് ബോമ്മക്കൊലു. നവരാത്രിക്ക് തപസ് അവസാനിപ്പിക്കുന്ന ദുർഗ രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന ഉഗ്രയുദ്ധത്തിനൊടുവിൽ മഹിഷാസുരനെ വധിക്കുന്നു.
നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനത്തിൽ തന്നെ കുടുംബത്തിലെ മുതിർന്ന ആളാണ് സാധാരണ മരത്തടികൾ അടുക്കി വച്ച് പടികൾ (കൊലു) ഒരുക്കുക. പൊതുവേ 3,5,7,9, 11 എന്നിങ്ങനെയാണ് പടികളുടെ എണ്ണം. ഇവയിൽ ദേവീദേവന്മാരുടെ പാവകൾ നിരത്തും. മുകളിലെ തട്ടിൽ നിന്ന് താഴേക്കു വരുന്പോൾ പാവ രൂപത്തിലുള്ള പലതും കൊണ്ട് പടികൾ നിറയുന്ന കാഴ്ച്ചയും കാണാം. ഇതാണ് ഒരുക്കം.
പലയാളുകളും പ്ലാസ്റ്റിക് തീർത്തും ഒഴിവാക്കി കളിമണ്ണു കൊണ്ടും കടലാസ് പൾപ്പ് കൊണ്ടുമൊക്കെ സ്വന്തമായി പാവകൾ നിർമിച്ചും ഗോലുവിൽ വയ്ക്കാറുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരം തൊട്ട് സ്‌പൈഡർമാനും സൂപ്പർമാനും ഒക്കെ ചില കൊലുവിൽ പ്രത്യക്ഷപ്പെടുന്ന കാഴ്ച്ചയും കാണാം.