ജയില്‍ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ റോഡില്‍വച്ച് കണ്ടിരുന്നു എന്ന അവകാശവാദവുമായി വിനോജ് എന്ന യുവാവ്. ഗോവിന്ദച്ചാമി ജയില്‍ ചാടിയ വാര്‍ത്ത രാവിലെ അറിഞ്ഞിരുന്നു.
‘‘ഓഫിസിലേക്ക് പുറപ്പെട്ട ഞാന്‍ ഒമ്പതേകാലോടെയാണ് കണ്ണൂര്‍ ഡിസിസി ഓഫിസിനു സമീപത്തുകൂടി പോയത്. ആ സമയം ഒരാള്‍ പതിയെ നടന്നുപോകുന്നത് കണ്ടു. കറുത്ത പാന്റ്സും കള്ളിഷര്‍ട്ടുമായിരുന്നു വേഷം. തലയില്‍ തുണി പൊതിഞ്ഞുപിടിച്ച പോലെ തോന്നി. കണ്ടപ്പോള്‍ സംശയം തോന്നിയതുകൊണ്ട് മറ്റൊരാളോട് കൂടി വിവരം പറഞ്ഞു.
എങ്കില്‍ നമുക്ക് നോക്കാമെന്ന് പറഞ്ഞ അദ്ദേഹത്തേയും കൂട്ടി ഇയാള്‍ക്ക് പുറകേ പോയി. റോഡിന്റെ എതിര്‍വശത്തു നിന്നും എടാ എടാ എന്ന് വിളിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല. പക്ഷേ, നടത്തത്തിനു വേഗം കൂട്ടി, എടാ ഗോവിന്ദച്ചാമീ എന്ന് വിളിച്ചതോടെ തിരിഞ്ഞുനോക്കി പോക്കറ്റ് റോഡിലേക്ക് ഓടി അവിടെ കണ്ട മതില്‍ ചാടിക്കടന്നു.’’- വിനോജ് പറയുന്നു.
അതേസമയം തളാപ്പിലെ ഒഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്നും ഗോവിന്ദച്ചാമിയെ പിടികൂടി. റോയി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിന്റെ പടവിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഗോവിന്ദച്ചാമിയെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി.