കണ്ണൂർ ശ്രീസ്ഥയിൽ മക്കളുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന മൂത്ത കുട്ടി മരണപ്പെട്ടു. ധനേഷ്- ധനജ ദമ്പതികളുടെ ആറു വയസുകാരനായ മകൻ ധ്യാൻ കൃഷ്ണയാണ് മരിച്ചത്. പരിയാരം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.
ജൂലൈ 25നായിരുന്നു ഭർത്താവിന്റെ അമ്മയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ധനജ രണ്ടു കുട്ടികളുമായി കിണറ്റിലേക്ക് ചാടിയത്. രാവിലെ 11:30 ഓടെയായിരുന്നു സംഭവം. മക്കളുടെ കരച്ചിൽ കേട്ട് ഭർത്താവ് ധനേഷ് ഓടിയെത്തി പിന്നാലെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് മൂന്നുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ധനജയും മകളും അപകടനില തരണം ചെയ്തിരുന്നു. എന്നാല്‍ ധ്യാനിന്റെ നില ഗുരുതരമായിരുന്നു.
ധനജയും ഭർതൃമാതാവ് ശ്യാമളയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ശ്യാമളയുടെ പേരിൽ ധനജ പരിയാരം പൊലീസ് പരാതി നല്‍കുകയുമുണ്ടായി. ഇവര്‍ കിണറ്റില്‍ ചാടിയ അന്ന് രാവിലെയും വീട്ടിൽ തർക്കങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.
മകൻ ധ്യാൻ കൃഷ്ണ മരിച്ചതോടെ ധനജക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. കഴിഞ്ഞ ദിവസം ധനജയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ശേഷം കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി.