കാനഡയിലെ ബ്രാംപ്ടണിലെ തടാകത്തില്‍ ആളുകള്‍ സോപ്പ് ഉപയോഗിച്ച് കുളിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിഡിയോ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമര്‍ശനവും നേരിടേണ്ടി വന്നു. ഇങ്ങനെ ചെയ്യുന്നത് പരിസ്ഥിതിക്ക് ദോഷമാണെന്ന് വ്യക്തമാക്കി ഇവരുടെ പ്രവൃത്തിയെ വിമർശിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി.
‘കാനഡയിലെ ബീച്ചുകൾ വിദേശികളുടെ കുളിമുറികളായി മാറുകയാണ്. കാനഡ ദിനംപ്രതി ഒരു മൂന്നാം ലോക രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു..’ എന്ന അടിക്കുറിപ്പോടെ കിർക്ക് ലുബിമോവ് എന്നയാളാണ് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചത്. വിഡിയോയിലുള്ളത് ഇന്ത്യക്കാരാണെന്നുള്ള അഭിപ്രായവും ഉയരുന്നുണ്ട്. അതേസമയം ഇവരുടെ സ്വദേശം എവിടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ജലാശയങ്ങളില്‍ സോപ്പ് തേച്ച് കുളിക്കുന്നത് പരിസ്ഥിതി ആഘാതത്തിന് കാരണമാകുമെന്നും ജലം മലിനമാക്കുമെന്നും ഇത് ജലജീവികളെ ബാധിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സോപ്പ് പരിസ്ഥിതിക്ക് ദോഷമാണെന്നും വിഡിയോയിലുള്ളത് നിരുത്തരവാദപരമായ പ്രവൃത്തിയാണെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ഇതിനോടകം 5 ദശലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.