രണ്ടുതവണ വൃക്ക മാറ്റിവച്ചു. 320ൽ ഏറെത്തവണ ഡയാലിസിസിനു വിധേയനായി. എന്നിട്ടും പതറാതെ മുന്നേറിയ തിരുവനന്തപുരം പൂജപ്പുര ബീക്കൺ മേഫെയറിൽ (ഫ്ലാറ്റ് 7ജി) മിഥുൻ അശോക് (37) ജീവസന്ദേശത്തിന്റെ പതാകവാഹകനായി ലോക ട്രാൻസ്പ്ലാന്റ് ഗെയിംസിൽ പങ്കെടുക്കാൻ ജർമനിയിലേക്ക്. 17 മുതൽ 24 വരെ നടക്കുന്ന ഗെയിംസിൽ മിഥുൻ രാജ്യത്തെ പ്രതിനിധീകരിക്കും.
2008 ൽ ആയിരുന്നു ആദ്യ ശസ്ത്രക്രിയ. രക്തബന്ധമില്ലാത്ത ഒരാളാണ് അന്ന് വൃക്ക നൽകിയത്. 2019- 20ൽ കോവിഡ് കാലയളവിൽ ന്യുമോണിയ പിടിപെട്ടു വൃക്ക വീണ്ടും തകരാറിലായി. തുടർന്ന് സഹോദരി ശ്രുതിയാണ് വൃക്ക നൽകിയത്. മരുന്നുകൾ മൂലമുള്ള ശാരീരിക അസ്വസ്ഥതകൾ മറികടക്കാനാണ് ഡാർട്സ് ഗെയിം (സൂചിയേറ്) പരിശീലിച്ചത്.
അവയവങ്ങൾ മാറ്റിവച്ചവരുടെ ലോക മത്സരത്തിൽ ഇതേയിനത്തിലാകും മിഥുൻ മത്സരിക്കുക. തിരുവനന്തപുരത്ത് എസ്ബിഐയിൽ ഉദ്യോഗസ്ഥനാണ് മിഥുൻ. ഭാര്യ: ടി.ജെ. അനു (സോഫ്റ്റ്‌വെയർ എൻജിനീയർ). മക്കൾ: ആനിയ, ആര്യൻ.