കോഴിക്കോട്ട് സ്കൂൾ വിദ്യാർഥിനി മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോരങ്ങാട് ഗവ.എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി താമരശ്ശേരി കോരങ്ങാട് ആനപ്പാറപൊയിൽ സനൂപിന്റെ മകൾ അനയയുടെ (9) പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്.
പനിയെ തുടർന്ന് വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനയയെ വൈകിട്ട് രോഗം കൂടിയതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോഴേക്കും മരിച്ചിരുന്നു.
അനയയുടെ രണ്ടു സഹോദരങ്ങളും സഹപാഠികളായ രണ്ടുപേരും ഒരു ബന്ധുവും ഉൾപ്പെടെ അഞ്ചുപേരെ പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പനി കുറഞ്ഞതിനെ തുടർന്ന് ഇവരെ ഇന്നലെ വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു. ഇവർക്ക് സാധാരണ വൈറൽ പനിയാണ് ബാധിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ചായി. ഇതിൽ 4 മരണവും കോഴിക്കോട് ജില്ലയിലാണ്.