‘ജോലിസമയം കഴിഞ്ഞ് ബോസ് വിളിച്ചാൽ എടുക്കണോ?’; ‘റൈറ്റ് ടു ഡിസ്കണക്ട്’ നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ല! Right to Disconnect Bill in Kerala: Current Status
Mail This Article
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിശ്ചിത ജോലി സമയത്തിനു ശേഷം ഔദ്യോഗിക ഫോൺ കോളുകൾ, മെസേജുകൾ, ഓൺലൈൻ മീറ്റിങ്ങുകൾ തുടങ്ങി തൊഴിൽപരമായ എല്ലാ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കാനുള്ള അവകാശമാണ് റൈറ്റ് ടു ഡിസ്കണക്ട്.
ഇതു സംബന്ധിച്ച ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കാഞ്ഞിരപ്പള്ളി എംഎൽഎയും ഗവ. ചീഫ് വിപ്പുമായ എൻ. ജയരാജ്. അതേസമയം ഈ നിയമം പ്രാബല്യത്തില്‍ വന്നു എന്ന രീതിയിലുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. എന്നാൽ ഇക്കാര്യം തെറ്റാണെന്ന് എംഎൽഎ പറയുന്നു.
‘‘നിയമസഭയിൽ ഈ ബിൽ വന്നു. പക്ഷേ, അവതരിക്കപ്പെട്ടിട്ടില്ല. അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. സമൂഹമാധ്യമങ്ങളിലും മറ്റും ബില്ലിനെപ്പറ്റി വലിയ ചർച്ച നടക്കുന്നതു കണ്ടു. അതു നല്ല സൂചനയാണ്. എന്നാൽ ബില്ലിന് അംഗീകാരം കിട്ടിയെന്ന പ്രചാരണം ശരിയല്ല.
സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ ഒരിക്കലും ‘റൈറ്റ് ടു ഡിസ്കണക്ട്’ ബിൽ അംഗീകരിക്കുമെന്ന് തോന്നുന്നില്ല. തീർച്ചയായും എതിർപ്പുണ്ടാകും. പക്ഷേ, ഒരു വ്യക്തിയുടെ അടിസ്ഥാന അവകാശങ്ങളിൽപ്പെടുന്നതാണ് വിശ്രമം. അതാണ് തൊഴിലുടമകൾ ഇല്ലാതാക്കുന്നത്.’’- എൻ. ജയരാജ് എംൽഎ പറയുന്നു.