Friday 25 October 2024 03:34 PM IST

ഏച്ചുകൂട്ടിയത് പൊളിച്ചുമാറ്റി; 80 വർഷം പഴക്കമുള്ള വീടിന് ഇങ്ങനെയും മാറാനാകുമോ?

Sreedevi

Sr. Subeditor, Vanitha veedu

yamini4

എൺപത് വർഷത്തിലേറെ പഴക്കമുള്ള ഒരു വീടിന്റെ മടങ്ങിവരവിന്റെ കഥയാണിത്. രണ്ട് കിടപ്പുമുറികളുള്ള സാധാരണ, ഓടിട്ട വീട് രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ അന്നത്തെ ജീവിതസാഹചര്യങ്ങൾക്കനുസൃതമായി പരിഷ്കരിക്കപ്പെടുന്നു. പിന്നീട് 2018ലെ പ്രളയവും പരിചരണത്തിന്റെ അഭാവവും മൂലം വീട് ഉപയോഗശൂന്യമായി. ആർക്കിടെക്ട് യാമിനി കൃഷ്ണൻ സ്വന്തം ഓഫിസ് കെട്ടിടമായാണ് ആ വീടിന് പുതുജന്മം നൽകിയത്. കെ.വി. ഗിരീഷ്, പി.ജെ.ജസ്റ്റിൻ എന്നിവർ നിർമാണത്തിൽ സഹായികളായി.

yamini Same room before and after renovation

പൊളിക്കലുകൾ കഴിവതും കുറയ്ക്കുക എന്നതും പരിതാപകരമായ അവസ്ഥയിലുള്ള കെട്ടിടമാണെങ്കിലും നിർമാണസാമഗ്രികൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ആർക്കിടെക്ടിന്റെ ലക്ഷ്യം.

പഴയ തടി, ഓട് ഇവയെല്ലാം പുനരുപയോഗിക്കാം. പഴയ വീടിനുവേണ്ടി ഓട് വാങ്ങേണ്ടിവരികയാണെങ്കിൽ അതും പഴയ തു തന്നെയാകുന്നതാണ് നല്ലത്. തടിക്ക് ചെറിയ കേടുണ്ടെങ്കിലും വൃത്തിയാക്കിയെടുക്കാനാകും. പഴയ ഭിത്തികളിലെ നനവ് പോലുള്ള പ്രശ്നങ്ങൾ റീപ്ലാസ്റ്ററിങ്ങിലൂടെ പരിഹരിക്കാം. സിമന്റ് ഫിനിഷ് നൽകിയാൽ ഭിത്തിയിലെ പ്രശ്നങ്ങൾ പലതും മറഞ്ഞുകിട്ടും. പഴയ നിലത്തിന് കേടുപാടുകൾ ഇല്ലെങ്കിൽ പോളിഷ് ചെയ്തു ഭംഗിയാക്കാം. എന്നാൽ വയറിങ്ങും ഇലക്ട്രിക്കൽ, സാനിറ്ററി ഫിറ്റിങ്ങുകളുമെല്ലാം മാറ്റേണ്ടിവരും.

yamini3 Same room before and after renovation

പഴയതിലേക്ക് തിരിച്ചുപോക്ക്

yamini3 Same room before and after renovation

∙ ഇടക്കാലത്ത് ഏച്ചുകൂട്ടിയത് മുഴുവൻ പൊളിച്ചുമാറ്റി പഴയ ഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ആർക്കിടെക്ട് ശ്രമിച്ചത്. പഴയ ഭിത്തികൾ മൺകട്ടകൾ കൊണ്ടു നിർമിച്ചവയായിരുന്നു. ആ ഭിത്തികൾക്ക് കേടൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ ഭിത്തികൾ മാറ്റേണ്ടിവന്നില്ല. പ്രളയം മുക്കിയ ചില ഭാഗങ്ങൾ മാത്രം സിമന്റ് ഫിനിഷ് കൊടുത്തു വൃത്തിയാക്കിയെടുത്തു എന്നുമാത്രം.

yamini5 After renovation pictures

∙ ഒരു ഇടനാഴിയും ഇരുവശവും മുറികളുമായിരുന്നു പഴയ വീടിന്റെ ഘടന. രണ്ട് കിടപ്പുമുറികളായിരുന്നു. വടക്കു കിഴക്കേ കോണിൽ അടുക്കളയും. കിടപ്പുമുറികളിലൊന്നിന്റെ ഭിത്തി പൊളിച്ചുമാറ്റി ആർച്ച് കൊടുത്ത് ഇടനാഴിയുടെ ഭാഗമാക്കി. ഇതോടെ കുറച്ചു വലിയൊരു ഏരിയയായി അവിടം മാറി.

∙ വീടിനു മുൻവശത്ത് ഒരു തുറന്ന വരാന്തയുണ്ടായിരുന്നു. അത് ഇടക്കാലത്തെ പുതുക്കിപ്പണിയലിൽ അടച്ചു മുറിയാക്കിയിരുന്നു. വീടിന്റെ പഴയ ഭംഗി വീണ്ടെടുക്കലിന്റെ ഭാഗമായി പഴയ വരാന്തയ്ക്കു ചുറ്റുമുണ്ടായിരുന്ന ഭിത്തികൾ പൊളിച്ചുമാറ്റി. വീടിനു പിൻവശത്ത് പുതിയതായി ഒരു വരാന്ത കൂട്ടിച്ചേർത്തു. പണികഴിഞ്ഞ് ബാക്കിയായ ഷീറ്റും മറ്റും ഉപയോഗിച്ചാണ് ഈ വരാന്തയുടെ നിർമാണം.

yamini6 After renovation pictures

∙ പഴയ മികച്ച തടിയിൽ നിർമിച്ച ജനലും വാതിലുകളും മാറ്റേണ്ടിവന്നില്ല. എന്നാൽ വാതിൽ കട്ടിള ചിതലരിച്ച് ദ്രവിച്ചുപോയിരുന്നു. കേടില്ലാത്ത തടികളിൽ ചിതലിനുള്ള മരുന്നടിച്ച് നിലനിർത്തി. തടി ഫ്രെയിമിൽ ഓടിട്ട മേൽക്കൂരയായിരുന്നു പഴയ വീടിന്റേത്. ഈ തടിയുടെയും കേടില്ലാത്ത ഭാഗങ്ങളിലും ചിതലിനെ പ്രതിരോധിക്കുന്ന മരുന്ന് അടിച്ച് സുരക്ഷിതമാക്കി. തീർത്തും ഉപയോഗശൂന്യമായിരുന്ന മുൻവശത്തെ വരാന്തയുടെ മേൽക്കൂരയുടെ തടിപ്പലകകൾ മാറ്റി മെറ്റൽ ഫ്രെയിം നൽകി ഓടിട്ടു. ഇടക്കാലത്ത് കൂട്ടിച്ചേർത്ത ഒരു ബാത്റൂമിന്റെയും സ്റ്റോറേജിന്റെയും മാത്രം മേൽക്കൂര വാർത്ത നിലയിലാണ്.

∙ വീടിൽ നിന്ന് ഒരു കെട്ടിടത്തെ ഓഫിസിലേക്ക് മാറ്റുമ്പോൾ പ്ലമിങ്ങിലും ഇലക്ട്രിക്കൽ വർക്കിലും ചില മാറ്റങ്ങൾ ആവശ്യമായി വരും. അതുകൊണ്ടുതന്നെ ഇലക്ട്രിക്കൽ വർക്കും പ്ലമിങ്ങും പൂർണമായി മാറ്റി. ബ്ലാക്ക് ഓക്സൈഡ് വിരിച്ച നിലത്തിന് മാറ്റമൊന്നും വരുത്തിയില്ല. പുതിയതായി ചേർത്ത ഭാഗങ്ങളും പൊളി‍ഞ്ഞ ഭാഗങ്ങളും വൃത്തിയാക്കിയെടുത്തു എന്നുമാത്രം.

Area: 930 sqft Owner: കെ. ഗോപിനാഥ് Location: പെരിങ്ങാവ്, തൃശൂർ

Design: Ode Company, തൃശൂർ Email: odecompany.connect@gmail.com

Photography: Marc frames