ADVERTISEMENT

മയിൽപ്പീലിക്കണ്ണിലെ കടുംനീല, ആകാശത്തിൽ പടർന്ന നിറസ ന്ധ്യക്കാണ് ആദ്യം മൈലാപ്പൂരിൽ എത്തുന്നത്. പാർവതി മയിലിന്റെ രൂപത്തിൽ പരമശിവനെ തപസ്സു ചെയ്ത നാട്. അവിടെ പീലിക്കണ്ണിലെ അതേ കടും നീലകണ്ഠത്തിലുള്ള കപാലീശ്വരൻ. കഥകളി ൽ പ്രണയവും ഭക്തിയും അതിരിട്ടു നിൽക്കുന്ന കപാലീശ്വര ക്ഷേത്രം.

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലേക്കുള്ള വഴി ആകാശത്തോടു ചോദിച്ചാൽ മതി. മാനം തൊട്ടു നിൽക്കുന്ന ഗോപുരങ്ങൾ അങ്ങോട്ടേക്കുള്ള വഴികാട്ടിത്തരും. ശനിയാഴ്ചയാണ്. തിരക്കിന്റെ വൻ തിര.

ADVERTISEMENT

കാർ ഒാടിച്ചിരുന്ന വിജയകുമാർ ആദ്യമേ പറഞ്ഞിരുന്നു, ‘കോവില്‍ പക്കത്തില് പാർക്ക് പണ്‍റത് റൊമ്പ കഷ്ടം. കാലേയിലെ പോനാ പോതുമാ?

പക്ഷേ, സന്ധ്യ തിരികൊളുത്തി കഴിഞ്ഞാൽ ആകാശഗോപുരങ്ങൾക്ക് ഭംഗി കൂടും. മഞ്ഞവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന തെരുവുകളില്‍ മല്ലിയും മുല്ലയും ‘വിരിയും.’ അകത്തു ശ്രീകോവിലിനുള്ളിൽ ആരതിയുഴിയുമ്പോൾ ദൈവവും ഭക്തനും മാത്രമാകും. കണ്ണിൽ നെയ് വിളക്കിന്റെ നാളം ആളും. ഉള്ളിൽ ഭസ്മഗന്ധം നിറയും. പിന്നെ, പടഹവാദ്യങ്ങളോടെയുള്ള ശീവേലിയും തൊഴാം. ഇതൊക്കെയനുഭവിക്കാൻ സന്ധ്യയാണു നല്ലത്. വിജയകുമാറിനോട് ഇത്രയും തമിഴിൽ പറയാനറിയാത്തതുകൊണ്ട് കാറിൽ നിന്നു തിരക്കിലേക്കിറങ്ങി നിന്നു. അതോടെ ആൾപ്പുഴ കോവിലിലേക്കു കൊണ്ടു പോയി.

ADVERTISEMENT

ഏഴുനിലയില്‍ വിണ്ണിലേക്കുയര്‍ന്ന രാജഗോപുരത്തിനു നടുവില്‍ വെളിച്ചം വിതറുന്ന അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു, അൻപേ ശിവം, ശിവായ ശിവായ. ഉള്ളിലേക്കു നടന്നതും‌ മനസ്സിൽ മന്ത്രകർപ്പൂരം തെളിഞ്ഞു. ഓം നമഃ ശിവായ...

1463232167
കഥകൾ വിരിഞ്ഞ ഗോപുരം

പകൽ, ഗോപുരവഴിയിൽ

ADVERTISEMENT

പിറ്റേന്ന്. പകൽ പിറക്കുന്നേയുള്ളൂ. ആകാശത്തു നിന്നു ചന്ദ്രൻ മാഞ്ഞിട്ടില്ല. ഇന്നലെ രാത്രിയിൽ കണ്ട വഴികളേയല്ല. ആ കാഴ്ചകൾ സ്വപ്നമായിരുന്നെന്നു തോന്നിക്കുന്ന രീതിയിൽ വെളിച്ചം തെരുവിനെ മാറ്റിക്കളഞ്ഞു. ആൾപ്പുഴയില്ല. കടകള്‍ തുറക്കുന്നതേയുള്ളൂ.

കഥയും കാഴ്ചയും ഒന്നിച്ച് ഉത്സവം നടത്തുന്ന മണ്ണാണിത്. മുന്നോട്ടു നടന്നു. കരിങ്കല്ലിൽ തീർത്ത വിസ്മയക്കാഴ്ചകൾ കിഴക്കുവശത്തുള്ള രാജഗോപുരം തൊട്ടേ തുടങ്ങുന്നു. കരിങ്കൽപാളികൾ ചേർത്തുവച്ച ചുമരുകൾക്കു മുകളിലാണു ഗോപുരം. സൂക്ഷിച്ചു നോക്കിയാൽ കാണാം, തച്ചന്റെ കരവിരുതിൽ വിരിഞ്ഞ ശിവകഥകൾ. പാലാഴി മഥനം, നടരാജ വിഗ്രഹം, പാർവതീപരിണയം, ഗണേശമുഖം തുടങ്ങി ഒരുപാടു കാഴ്ചകൾ ഗോപുരത്തിലുണ്ട്.

അ‍ഞ്ചു മണികള്‍ വീതം കൊരുത്ത ആനവാതിൽ തുറ ന്നു കിടക്കുകയാണ്. മഹാദേവനെ മനസ്സിൽ ധ്യാനിച്ച് അ കത്തേക്കു കയറി. മുന്നിൽ നർത്തന വിനായകർ. ഇവിടം മുതൽക്ക് ഉപദൈവങ്ങളുടെ കോവിലുകൾ തുടങ്ങുന്നു. വിനായകരെയും അണ്ണാമലൈ ശക്തിയെയും തൊഴുതു കയറുന്നതു വലിയ മണ്ഡപത്തിലേക്കാണ്. ഇവിടെ ഇരിക്കാനാണു ശ്രീവെങ്കിട ഗണപതി ഗണപാഠികൾ പറഞ്ഞത്. ക്ഷേത്രപൂജാരിയും വേദാധ്യാപകനും കൂടിയായ ഗണപാഠികൾ മയിൽപ്പീലി കഥകളുടെ കെട്ടഴിച്ചു.

‘‘മൈലാപ്പൂർ എന്ന പേരു തന്നെ കോവിലുമായി ബന്ധപ്പെട്ടതാണ്. മയിൽ രൂപത്തിൽ ദേവി വന്ന ഊരാണ് മൈലാപ്പൂരായി മാറിയത്. ആ കഥ ആദ്യം പറയാം.

ശിവഭഗവാൻ പാർവതീ ദേവിക്ക് നമശിവായ മന്ത്രം ഒാതിക്കൊടുക്കുകയായിരുന്നു. അപ്പോൾ അവർ പതിയും പത്നിയുമല്ല, ഗുരുവും ശിഷ്യയുമാണല്ലോ. അത്ര ശ്രദ്ധയോടെ വേണം കേട്ടു പഠിക്കാൻ. അതേസമയം സമീപത്ത് മുരുകൻ മയിലിനോടൊത്തു കളിക്കുന്നുണ്ടായിരുന്നു. തൊട്ടപ്പുറത്തു ഗണപതി ഭഗവാൻ നൃത്തമാടുന്നു. ദേവിയുടെ ശ്രദ്ധ മാറി. ഭഗവാൻ അതു തിരിച്ചറിഞ്ഞു. കോപം ജ്വലിച്ചു. ദേവി മയിലായി ഭൂമിയിൽ ജനിക്കട്ടെ എന്നു ശപിച്ചു.

ശാപമോചനത്തിനായി ദേവി മയിലിന്റെ രൂപത്തിൽ ഈ നാട്ടിൽ എത്തിക്കുകയും പുന്നമരച്ചോട്ടിൽ ശിവലിഗം പ്രതിഷ്ഠിച്ചു തപസ്സു തുടങ്ങി. ഭഗവാന്റെ മനസ്സ് അലിഞ്ഞു. എങ്കിലും വരം നൽകും മുൻപ് ദേവിയെ പരീക്ഷിക്കാൻ തീരുമാനിച്ചു. ശിവനാമം ഉരുവിട്ട് അംബാൾ അതിനെ മറികടന്നു. ഭഗവാൻ സംപ്രീതനായി. സ്വർഗലോകത്തെ കര്‍പ്പക വൃക്ഷം പോലെ വിളയാടി നിൽക്കട്ടെയെന്നും അനുഗ്രഹിച്ചു. കർപ്പകാംബാളിനൊപ്പം കപാലീശ്വരനായി ഭഗവാനും ചേർന്നു.

താന്‍ മയിലായി കഠിനതപം ചെയ്തതു പോെല ആരും കഷ്ടപ്പെടരുതെന്നും ഭാര്യാഭർത്താക്കന്മാർ സന്തോഷമായിരിക്കണമെന്നും ഈ സന്നിധിയില്‍ അനുഗ്രഹം തേടിയെത്തുന്ന ദമ്പതിമാരെ അനുഗ്രഹിച്ചു സന്തോഷത്തോടെ അയയ്ക്കണമെന്നും കർപ്പകാംബാൾ ഭഗവാനോട് അപേക്ഷിച്ചു. ഇന്നും ദാമ്പത്യത്തിൽ സൗഖ്യം നിറയാൻ ദമ്പതികൾ കപാലീശ്വരന്‍റെ നടയിലെത്തി പ്രാർഥിക്കുന്നു. നർത്തന ഗണപതിയും മയിലിനോടൊത്തു മുരുകനും ഇവിടെയുണ്ട്.’’ ഓം നമശിവായ ചൊല്ലി ഗണപാഠികൾ കൈകൂപ്പി.

പെട്ടെന്നു വലിയ താളവാദ്യങ്ങൾ മുഴങ്ങി. ശീവേലിയാണ്. തകിലും നാദസ്വരവും അകമ്പടിയായി. വലിയ പന്തം പോലുള്ള ദീപം തെളിയിച്ചു പൂജാരി മുന്നിൽ നടന്നു. ആ യാത്രയ്ക്ക് ഭക്തർ അകമ്പടിയായി.

‘അംബാളിനെയും കപാലീശ്വരനെയും തൊഴുതുവരൂ.’ ബാക്കി കഥ പിന്നീടാവാം’ ഗണപാഠികൾ പറഞ്ഞു.

694492540
രാജഗോപുര വാതിൽ

അംബാളിന് അരികിലേക്ക്...

ഉപദൈവമായ വിഘ്നേശ്വരൻ നർത്തന ഗണപതി സങ്കൽപത്തിലാണ്. പളനി ആണ്ടവനായി മുരുകനും കുടികൊള്ളുന്നു. മഴവില്ലിലെ എല്ലാ നിറവും നിറഞ്ഞ നടപ്പന്തലിന് അരികിലായി അരുൾതിരുവായിലാറും അരുൾമിഗു ശിങ്കാ‌രവേലനും. കർപ്പകാംബാളിനെ തൊഴുതിട്ടാണു ഭക്തർ ക പാലീശ്വരനു മുന്നിലേക്ക് എത്തുന്നത്.

അനുഗ്രഹത്തിന്റെ ഒരു നുള്ളു കുങ്കുമം തേടി വരിയില്‍ നിന്നു. കരിങ്കല്ലിൽ തീർത്ത ക്ഷേത്രത്തിനകത്തു പ്രാർഥനയുടെ തിരികൾ. കൈകൂപ്പി നിൽക്കാനാവുന്നത് ഒരു നിമിഷമാണെങ്കിൽ പോലും ഒരു യുഗം താണ്ടാനുള്ള ഊർജമാണു തെളിയുന്നത്. കുങ്കുമത്തരി നെറ്റിയിൽ തൊടുമ്പോഴാണു മുന്നിൽ നിന്ന പാട്ടിയുടെ കവിളിലൂടെ ഒഴുകുന്ന കണ്ണീരു കണ്ടത്. അമ്മയുടെ സങ്കടം ചോദിച്ചു. ഇതു സങ്കടക്കണ്ണീരല്ല, ദേവിയെ കണ്ട സന്തോഷമാണെന്നു പാട്ടി.

‘‘സ്വർഗലോകത്ത് എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്ന കർപ്പകവൃക്ഷം പോലെയാണ് കർപ്പകാംബാൾ. അനുഗ്രഹം തേടി വരുന്ന ദമ്പതിമാർക്ക് ദേവി മനം നിറയെ സ ന്തോഷം തരും.’’ ചിരി കൊണ്ടു കണ്ണീരു തുടച്ചു പാട്ടി.

പാട്ടിയുടെ കയ്യിലെ സഞ്ചിയിൽ കുറച്ച് അരിയുണ്ട്.പിടിയരിശി ഉന്തലിനാണത്. മൂലസ്ഥാനത്തേക്കു പോകുന്ന വഴിയിലാണ് അതു കൊടുക്കേണ്ടത്, ഒാരോ ദിവസം വീട്ടിൽ പാചകത്തിനെടുക്കുന്ന അരിയിൽ നിന്ന് ഒരു പിടിയെടുത്ത് മാറ്റിവയ്ക്കും. അത് ഇവിടെ സമർപ്പിക്കും ഈ പിടിയരിശിയാണ് അന്നദാനത്തിന് ഉപയോഗിക്കുന്നത്. മുജ്ജന്മ ദോഷങ്ങൾ അകറ്റാനാണത്രെ ഈ വഴിപാട്. വരിയിലൂടെ മെല്ലെ കപാലീശ്വരനു മുന്നിലേക്ക് നീങ്ങി. പഞ്ചാക്ഷരീ മന്ത്രത്തിന്റെ അലകളൊഴുകുന്നുണ്ട്. കൂരിരുട്ടിൽ തെളിയുന്ന നക്ഷത്രം പോലെ മനസ്സുകളിലത് തെളിയുന്നുണ്ട്.

2415645335
അഴകിന്റെ കാഴ്ചയായി മയിൽ ശിൽപങ്ങൾ

ഒാം നമഃ ശിവ ശിവായ ശിവനേ പരമേശ്വരാ

ഒാം നമഃ ശിവ ശിവായ ശങ്കരാ ശിവമഹാദേവാ

ഒാം നമഃ ശിവ ശിവായ ശങ്കരാ കർപ്പകനാഥാ

ഹൃദയത്തിൽ ഭസ്മഗന്ധം നിറഞ്ഞു. തീർഥത്തിലേക്കുമനസ്സു മുങ്ങുന്നതു വീണ്ടും അറിഞ്ഞു.

പ്രദക്ഷിണ വഴിയിൽ

സ്വയംഭൂവായ ശിവലിംഗമാണു കപാലീശ്വര ക്ഷേത്രത്തിലേത്. ദിനപൂജകൾക്കു പുറമേ ഒാരോ പൗർണമിക്കും കപാലീശ്വർക്കു വിശേഷപൂജകളും നടക്കാറുണ്ട്. ഒാരോ അഷ്ടമിക്കും ശിവഭഗവാനെ ഗന്ധർവന്മാർ പൂജിക്കാനെത്തുന്നു എന്നാണു വിശ്വാസം. പ്രധാന ക്ഷേത്രത്തിനരികിലായി 63 നായനാർമാരും ഉപദൈവങ്ങളും ഉണ്ട്.

kapalee-temple-6
നാലു ഗോപുരങ്ങളും ഒരുമിച്ചു കാണുന്ന പുണ്യം

തൊഴുതിറങ്ങുന്ന ഭക്തരുടെ നെറ്റിയിൽ കർപ്പകാംബാളിന്റെ കുങ്കുമക്കുറിക്ക് അരികിലായി കപാലീശ്വരന്റെ ഭസ്മവും കൂടി ചേരുന്നു. ഭഗവാനെ ഒരു നോക്കു കാണാൻ തിരക്കു കൂട്ടിയവർ സന്തോഷത്തോടെ, സമാധാനത്തോടെ മടങ്ങുകയാണ്. തിളയ്ക്കുന്ന മനസ്സിനെ അനുഗ്രഹം തണുപ്പിച്ച പോലെ...

ഏഴാം നൂറ്റാണ്ടിൽ കടൽക്കരയോരത്ത് പല്ലവരാജാക്കന്മാർ പണിഞ്ഞതാണ് ഈ ക്ഷേത്രം എന്നു കരുതപ്പെടുന്നു. എന്നാൽ പോർച്ചുഗീസ് പടയോട്ടത്തിൽ അത് ഇല്ലാതായെന്നും വിഗ്രഹം എടുത്തുകൊണ്ട് ക്ഷേത്രപൂജാരിമാർ ഇങ്ങോട്ടെത്തിയെന്നും പുതിയ ക്ഷേത്രം പണിതുവെന്നും പറയപ്പെടുന്നു. കല്ലിൽ കൊത്തിയ ശിൽപങ്ങളും വലിയ കരിങ്കൽ പാളികളും പഴമയുടെ പ്രൗഢി പറയുന്നു.

‘ഗോപുരദർശനം മഹാഭാഗ്യം’ എന്നാണു വിശ്വാസം. ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറേ മൂലയിൽ നിന്നാൽ നാലു ഗോപുരഭംഗികളും കാണാൻ പറ്റും അതു കാണാന്‍ മുന്നോട്ടു നടന്നു. അവിടേക്ക് എത്തും മുന്നേ ക്ഷേത്രവൃക്ഷമായ പുന്നൈമരവും അതിനു ചുവട്ടിലായി പാർവതീദേവി മയിലായി വന്ന് ഭഗവാനെ പൂജിക്കുന്ന ശിൽപവുമുണ്ട്. കുറച്ചു മുന്നിൽ ഗോശാല. പ്രദക്ഷിണം പൂർത്തിയാക്കുന്നതിനു മുന്നില്‍ ജഗദീശ്വര സന്നിധിയും മീനാക്ഷി സുന്ദരേശ സന്നിധിയും നവഗ്രഹങ്ങളും.

kapalee-temple-9
ശീവേലി തൊഴുന്ന ഭക്തർ

ക്ഷേത്ര പുറത്തുള്ള വഴിയിലൂടെ നടന്നാൽ‌ പൂമാലകളും താമരയിതളുകൾ വച്ച പ്രസാദ തട്ടവും പ്രാർഥനകൾക്കൊപ്പം ഭഗവാനു മുന്നിലേക്കെത്താൻ കാത്തിരിക്കുകയാണ്. ക്ഷേത്രക്കുളത്തിനരികിലായി ബലിതര്‍പ്പണം നടക്കുന്നു. എല്ലാ ദിവസവും ബലിതർപ്പണം നടക്കുന്ന അപൂർവതയും ഉണ്ട്.

തിരികെയിറങ്ങാൻ നിൽക്കുമ്പോഴാണു മലയാളം കേൾക്കുന്നത്. ഒറ്റപ്പാലംകാരായ അനിലും കുടുംബവുമാണ്. വര്‍ഷങ്ങളായി മൈലാപ്പൂരിനടുത്ത് താമസിക്കുന്നു. ‘‘ഇവിടെ മലയാളികൾ ഒരുപാടുണ്ട്. മിക്കവരും മാസത്തിലൊരിക്കലെങ്കിലും കപാലീശ്വര ക്ഷേത്രത്തില്‍ വന്നു തൊഴുതു പ്രാർഥിക്കും. അനുഗ്രഹം ചൊരിയുന്ന ദൈവമാണ്. വിശ്വസിച്ചെത്തുന്നവരെ കൈവിടില്ല.’’ അനിൽ പറഞ്ഞു.

കണ്ണീരു തൊട്ട പ്രാർഥനകൾ

ഒരിക്കൽ കൂടി രാജഗോപുരത്തിലൂടെ അകത്തേക്കു നടന്നു. കഥകളിനിയും കേൾക്കാനുണ്ടെന്നു മനസ്സു പറഞ്ഞു. വീണ്ടും ഗണപാഠികളുടെ മുന്നിലെത്തി. അദ്ദേഹം വീണ്ടും കഥകളുടെ വലിയ പുസ്തകമാണ് തുറന്നു വച്ചത്.

kapalee-temple-12
ക്ഷേത്രക്കുളത്തിനരികിൽ ബലിതർപ്പണം ചെയ്യുന്നവർ

‘‘ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരുപാട് കഥകളിലൊന്ന് ശിവഭക്തരായ 63 നായനാർമാരിൽ ഒരാളായ തിരുഞ്ജാന സംബന്ധരുമായി ബന്ധപ്പെട്ടതാണ്. തിരുമലൈ ഭാഗത്ത് വ്യാപാരിയായ ശിവനേശൻ എന്ന ശിവഭക്തനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകളായിരുന്നു പൂമ്പാവൈ. കൗമാരക്കാരിയായ മകളെ തിരുഞ്ജാന സംബന്ധർക്ക് വിവാഹം ചെയ്തുകൊടുക്കണമെന്ന് ശിവനേശൻ ആഗ്രഹിച്ചു. എന്നാൽ ക്ഷേത്രത്തിലേക്കു പൂ പറിക്കാൻ പോയ പൂമ്പാവൈ പാമ്പുകടിയറ്റ് മരിച്ചു.

ദുഃഖം സഹിക്കാൻ വയ്യാതെ ശിവനേശൻ മകളുടെ അ സ്ഥിയും ചാരവും ഒരു കുടത്തിലാക്കി വച്ചു. എന്നും പൂവു ചാർത്തി പൊട്ടു തൊടുവിക്കും. ഏതോ നാട്ടിൽ സഞ്ചാരത്തിലായിരുന്ന തിരുഞ്ജാനവർ മാസങ്ങൾക്കു ശേഷം തിരികെ എത്തിയപ്പോഴാണ് ആ ദുരന്തത്തെക്കുറിച്ച് അറിഞ്ഞത്. ‌

മകളുടെ ചിതാഭസ്മം എടുത്തു വച്ച കുടം എടുത്തു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതുമായി അദ്ദേഹം ക്ഷേത്രത്തിലേക്ക് എത്തി. ശിവനെ സ്തുതിച്ചുകൊണ്ടുള്ള ഒരു പതികം ചൊല്ലി. പതികം തീർന്നതും ഉറക്കത്തിൽ‌ നിന്നെന്ന പോലെ പൂമ്പാവൈ ഉയിര്‍ത്തെഴുന്നേറ്റു.

ആനന്ദക്കണ്ണീരോട ശിവനേശൻ മകളെ ചേർത്തു പിടിച്ചു. എന്നിട്ട് തിരുഞ്ജാനവരോട് മകളെ വിവാഹം ചെയ്യാൻ അപേക്ഷിച്ചു. എന്നാൽ മരണത്തിൽ നിന്നു ജനിപ്പിച്ചതുകൊണ്ടു തന്നെ അച്ഛനെ സ്ഥാനമാണെന്നും അതുകൊണ്ട് വിവാഹം ചെയ്യാനാകില്ലെന്നും സ്നേഹത്തോടെ പറഞ്ഞു. പൂമ്പാവൈ പിന്നീട് ഒരുപാടു വർഷം ശിവനെ പൂജിച്ച് മോക്ഷമടഞ്ഞു.

തിരുഞ്ജാന സംബന്ധരുടെ സന്നിധിയിൽ അദ്ദേഹത്തെ വണങ്ങിയ രൂപത്തിൽ നിൽക്കുന്ന പൂമ്പാവൈയുമുണ്ട്. ഇപ്പോഴും ‘മട്ടിട്ട പുന്നയം’ എന്ന പതികം എല്ലാ ദിവസവും ചൊല്ലാറുണ്ട്.

kapalee-temple-15

യാത്രപറയാൻ നേരം ഗണപാഠികൾ പറഞ്ഞു, ‘‘തേടി വരുന്നവരെ ചേർത്തുപിടിച്ച് സങ്കടങ്ങൾ മാറ്റുന്ന സ്വാമിയാണിത്. ഞാൻ തന്നെയാണ് അതിനു തെളിവ്. എന്റെ അ പ്പ ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് ഈ നാട്ടിലേക്ക് എത്തിയത് അത്ര ദാരിദ്ര്യത്തിൽ. ഭഗവാൻ അപ്പയ്ക്ക് ഈ നാട്ടിൽ അഭയം നൽകി. നഷ്ടപ്പെട്ടു പോയ ജീവിതം തിരിച്ചു കിട്ടി. ഇപ്പോൾ ഞങ്ങൾക്ക് മൂന്നു നേരവും ഭക്ഷണം കഴിക്കാനാകുന്നുണ്ട്. കിടക്കാൻ ഒരു വീടുണ്ട്. ഇതൊന്നും ഞങ്ങളുടേതല്ല. എല്ലാം സ്വാമി തന്നതാണ്. സ്വാമിയെ നമ്പി വന്നാൽ കൈവിടില്ല, ഉറപ്പ്...’

കപാലീശ്വരാ എന്നു വിളിച്ച് തൊഴുതപ്പോൾ ഗണപാഠികളുടെ ഹൃദയത്തിലാണു കണ്ണീരു പൊട്ടിയതെന്നു തോന്നി. അഭയം തരുന്ന മൂർത്തിക്കു മുന്നിൽ ‘അങ്ങല്ലാതെ മറ്റാരെനിക്ക്’ എന്നോർത്തു നിൽക്കുമ്പോൾ ഏതു മനസ്സിലാണു കണ്ണീർ തീർഥം വീഴാത്തത്.

ADVERTISEMENT