ചരിത്രത്തെയും വ്യക്തികളെയും നോവലിന്റെ ക്യാൻവാസിലേക്കു പകർത്തുകയെന്ന ശ്രമകരമായ ഉദ്യമം വളരെ മികവോടെ സാധ്യമാക്കുന്നയാളാണ് യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ അഭിനാഷ് തുണ്ടുമണ്ണില്‍.
യൂറോപ്പിലെ പ്രദര്‍ശനശാലകളില്‍ തന്റെ നഗ്നശരീരം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിതയായ, ആഫ്രിക്കയിലെ ഖോയ് ഖോയ് വംശജയായ സാട്ട്ജി ബ്രാറ്റ്മാന്‍ എന്ന അടിമസ്ത്രീയുടെ സമാനതകളില്ലാത്ത ജീവിതം ‘അടിമക്കപ്പൽ’ എന്ന നോവലിലൂടെ മലയാള സാഹിത്യത്തിൽ പകർത്തി ശ്രദ്ധേയനായ അഭിനാഷ്, ‘എസ് 21 പ്രിസൺ’ എന്ന നോവലിലൂടെ പറഞ്ഞതാകട്ടേ, സായുധവിപ്ലവത്തിലൂടെ കംബോഡിയയുടെ ഭരണം പിടിച്ചെടുത്ത്, രാജ്യത്ത് സീറോ ഇയർ നടപ്പിൽ വരുത്തി, കുട്ടികൾക്ക് പരിശീലനം നൽകി സൈന്യമുണ്ടാക്കി, സ്ത്രീകളും കുട്ടികളും അടക്കം ഏകദേശം മുപ്പതുലക്ഷം ജനങ്ങളെ കൊന്നൊടുക്കിയ, ലോകമനസ്സാക്ഷിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച നരഹത്യയുടെ പറയപ്പെടാത്ത കഥകളാണ്. രണ്ടുപേരൊഴികെ ഈ നോവലിലെ ബാക്കി കഥാപാത്രങ്ങളെല്ലാവരും ജീവിച്ചിരുന്നവരാണ്. യഥാർത്ഥ കഥാസന്ദർഭങ്ങൾ നോവലിനു കൂടുതൽ മിഴിവേകിയെന്നതും എടുത്തു പറയണം.
ഇപ്പോഴിതാ, ‘പരന്ത്രീസ് കുഴൽ’ എന്ന തന്റെ പുതിയ നോവലിലൂടെ, ഹിറ്റ്ലറിന്റെ സൈന്യം വധശിക്ഷ നൽകിയ ഏക ഇന്ത്യക്കാരനായ മലയാളി മുച്ചിലോട്ട് മാധവന്റെ ജീവിതം മലയാള സാഹിത്യത്തിൽ പകർത്തിയിരിക്കുകയാണ് അഭിനാഷ്. നിരവധി ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് മുച്ചിലോട്ട് മാധവന്റെ ജീവിതകഥ അഭിനാഷ് എഴുതിപ്പൂർത്തിയാക്കിയിരിക്കുന്നത്. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പ്രസാധനം.

‘പരന്ത്രീസ് കുഴൽ’ രചനാപശ്ചാത്തലത്തെക്കുറിച്ച് അഭിനാഷ് തുണ്ടുമണ്ണില്‍ ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു –
അടിമക്കപ്പൽ മുതൽ പരന്ത്രീസ്കുഴൽ വരെയുള്ള ദൂരമെത്രയാണ് ?
വളരെ ദൂരമുണ്ട്, കണക്കുകൂട്ടുവാൻ കഴിയാത്തത്രയും ദൂരമുണ്ട്. രണ്ടും രണ്ട് കഥാപശ്ചാത്തലം. വ്യത്യസ്തമായ സന്ദർഭങ്ങൾ. കാലം. അങ്ങനെ എല്ലാം വ്യത്യസ്തമെങ്കിലും ജീവിച്ചിരിക്കുമ്പോഴും കൊല്ലപ്പെടുമ്പോഴും നീതിനിഷേധിക്കപ്പെട്ടവർ എന്ന അടിസ്ഥാന സാമ്യത തമ്മിൽ കൂട്ടിയിണക്കുവാൻ കഴിയും. കൊല്ലങ്ങൾക്ക് ശേഷമെങ്കിലും അവരുടെ ഓർമ്മകളെ തിരികെ കൊണ്ടുവരുവാനുള്ള ശ്രമമാണ് അടിമക്കപ്പൽ മുതൽ പരന്ത്രീസ്കുഴൽ വരെയുള്ള അകലവും അടുപ്പവും.
മുച്ചിലോട്ട് മാധവന്‍ എന്ന ഇന്ത്യയുടെ അൺസങ്ങ് ഹീറോയെ കേന്ദകഥാപാത്രമാക്കി ഒരു നോവൽ എഴുതുകയെന്നത് വെല്ലുവിളിയായിരുന്നില്ലേ?
മാധവനെ കുറിച്ചുള്ള ഡോക്കുമെന്‍റ്സ് ഒന്നും തന്നെ അധികം ലഭ്യമല്ല. ഹിറ്റ്ലർ സൈന്യം തൂക്കിലേറ്റിയ ഒരേയൊരു ഇന്ത്യക്കാരൻ എന്ന ഒരു വിവരണവും പഠനത്തിന് ഫ്രാൻസിലേക്ക് പോയെന്നും മാത്രമാണ് ഗൂഗിളടക്കമുള്ള എല്ലാ സേർച്ച് എഞ്ചിനുകളും നമുക്ക് നൽകുന്നത്. അതുതന്നായിരുന്നു വെല്ലുവിളി. ആ വെല്ലുവിളിയെ സ്വീകരിക്കാൻ തയ്യാറാകുന്നിടത്താണ് പരന്ത്രീസ്കുഴൽ എന്ന നോവൽ ഉണ്ടാകുന്നത്.

നോവലിന്റെ നല്ലൊരു പങ്കും വടക്കൻ മലബാറും 1940 കളിൽ അവിടുത്തെ മിൽ തൊഴിലാളികളുടെ ക്ലേശകരമായ ജീവിതവും സമരവും ആണെല്ലൊ, അതെല്ലാം എങ്ങനെ രൂപപ്പെടുത്തി?
മുതലിയാർപേട്ട്, തവലക്കുപ്പം, കുറുമ്പപേട്ട്, ഇയ്യാങ്കുട്ടിപാളയം, വില്യാനല്ലൂർ... അത്തരം പ്രദേശങ്ങളിൽ കൂടിയാണ് കഥ വികസിക്കുന്നത്. അന്ന് മാഹി ഫ്രാൻസിന്റെ അധീനതയിലായിരുന്നു. സവന, ഗേബെലെ, റോഡിയർ എന്നീ മൂന്ന് മില്ലുകളായിരുന്നു കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നത്. റോഡിയർ ബ്രിട്ടന്റ അധീനതയിലും ബാക്കിയെല്ലാം ഫ്രാൻസിന്റെയും. മില്ലിലെ ജീവനക്കാർ മനുഷ്യരാണെന്ന ഭാവമേ കമ്പനിക്കില്ലായിരുന്നു. അക്ഷരാർത്ഥത്തിൽ അടിമത്വം തന്നെ. എന്നാൽ അപ്പോഴും ജാതീയത പ്രധാനവിഷയമായിരുന്നു. വാണിയൻ വിഭാഗവും ദളിതരും, ക്രിസ്ത്യാനികളും തമ്മിൽ ഇടയ്ക്കിടയ്ക്കെ സംഘർഷത്തിലായിരുന്നതിനാൽ യൂണിയൻ പ്രവർത്തനവും സ്വാതന്ത്രപ്രക്ഷോഭവും പലപ്പോഴും വഴിതെറ്റിപോയിരുന്നു. എന്നിരുന്നാലും പരാജയം സമ്മതിക്കാതെ തൊഴിലാളികളെ സംഘടിപ്പിക്കാനും യൂണിയൻ ആരംഭിക്കുവാനും വി. സുബ്ബയ്യയും മാധവനും അഹോരാത്രം പരിശ്രമിച്ചതിനാലാണ് തൊഴിലാളികളിൽ നിന്നും പ്രതികരണ ശേഷി ഉണ്ടായിതുടങ്ങിയത്. ഈ വിഷയങ്ങൾ ഒന്നും തന്നെ രൂപീകരിച്ചതല്ല, ചരിത്രാന്വേഷണത്തിലൂടെ കണ്ടെത്തിയ വസ്തുതകളാണ്.

നെഹ്രുവിന്റെയും ഗാന്ധിയുടെയും പോണ്ടിച്ചേരി ഇടപെടലും നോവലിൽ വിഷയമാകുന്നുണ്ടല്ലൊ ?
1936 ഒക്ടോബറിൽ നെഹ്രു പോണ്ടിച്ചേരിയിൽ നേരിട്ടെത്തി ഒടിയൻസലൈ മൈതാനത്ത് പ്രസംഗിക്കുകയും മിൽ തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനായി ഗവർണ്ണറേയും മേയർ ഡേവിഡിനെയും കാണുകയും ചർച്ചനടത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ നെഹ്രു ഫ്രഞ്ച് ഭാഷയിൽ തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനായി എഴുതിയ കത്തുമായിട്ടാണ് വി. സുബ്ബയ്യാ 1937 മാർച്ച് മാസം ആറാം തീയതി ഫ്രാൻസിലെത്തുന്നത്. അവിടെ നിന്നും ഫ്രഞ്ച് സർക്കാർ തൊഴിലാളികൾ ആവശ്യപ്പെടുന്ന വിഷയങ്ങളിൽ അനുകൂലമായിട്ടാണ് പ്രതികരിച്ചത്. അത് തൊഴിലാളികളെ ഒന്നിച്ച് നിർത്തുവാൻ ഇടയാക്കിയെങ്കിലും ജാതീയ ചേരിതിരിവ് പിന്നെയും ഉടലെടുക്കുകയും രണ്ട് കലാപങ്ങൾക്ക് ആ നാട് സാക്ഷ്യം വഹിക്കുകയും ചെയ്തു. ഗാന്ധിജിയുടെ പോണ്ടിച്ചേരി സന്ദർശനവും പ്രധാനമായിരുന്നു. ആ സന്ദർശ്ശനത്തിൽ മുച്ചിലോട്ട് മാധവൻ ഗാന്ധിജിയുമായി അടുക്കുകയും അക്ഷരം നിഷേധിച്ച വിഭാഗങ്ങൾക്ക് അക്ഷരാഭ്യാസം നടത്തുക എന്ന ഭാരിച്ചതും വെല്ലുവിളിനിറഞ്ഞതുമായ ചുമതലറ്റെടുക്കുകയും ചെയ്തു.
മാധവന്റെ പ്രണയത്തെക്കുറിച്ച് ?
ഫ്രഞ്ചുകാരിയായ ഗസിലെ മോളറ്റായിരുന്നു മാധവന്റെ കാമുകി. മാധവൻ സാനി സൈന്യത്തിനെതിരെ പോരാട്ടം നടത്തുമ്പോഴും മാധവന് പൂർണ്ണ പിന്തുണയുമായി ഗസിലെ ഉണ്ടായിരുന്നു. നാസി സൈന്യത്തിനെതിരെയുള്ള ലഘുലേഖ മാധവന്റെ നിർദ്ദേശപ്രകാരം ഒളിപ്പിക്കുമ്പോഴാണ് ഗസിലെ പിടിക്കപ്പെടുന്നതും പിന്നീട് മാധവന്റെ വധത്തിന് ശേഷം ഗസിലെയെ ഓഷ്വിറ്റ്സ് ക്യാമ്പിലേക്ക് മാറ്റുന്നതും. അങ്ങനെ അവരുടെ ജീവിതവും പ്രണയവും എല്ലാം ഹോമിക്കപ്പെട്ടെങ്കിലും പിന്നീട് അവരെ ആരും ഓർത്തില്ല എന്നതാണ് ഒരു ദുഃഖസത്യം.