കണ്ണെടുക്കാൻ തോന്നില്ല, കണ്ടിരുന്നു പോകും അവരുടെ ചങ്ങാത്തം. സ്വാർത്ഥതയുടെ ലോകത്ത് സൗഹൃദത്തിനെന്ത് സ്ഥാനമെന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് ആദിത്യനും അവന്റെ ചങ്ക് ചങ്ങാതി അഞ്ജനയും. മഹാരാജാസ് കോളജിലെ സൗഹൃദക്കൂട്ടത്തിനിടയിൽ നിന്നാണ് സോഷ്യൽ മീഡിയ സമാനതകളില്ലാത്ത ആ സൗഹൃദ കഥ പുറത്തു കൊണ്ടുവന്നത്.
ബിഎ ഫിലോസഫി രണ്ടാം വർഷ വിദ്യാർഥിയായ ആദിത്യന്റെയും അവന്റെ പരിമിതികളിൽ സൗഹൃദത്തണലായി ചേർന്നു നിൽക്കുന്ന ജിയോളജി ഒന്നാം വർഷ വിദ്യാർഥി അഞ്ജനയുടേയും സൗഹൃദ കഥ റീൽസിലുൾപ്പെടെ വൈറലായിരുന്നു. കൂട്ടുകാരന്റെ പരിമിതികൾ കണക്കാക്കാതെ അവനെ തങ്ങളിലൊരാളായി ചേർത്തു നിർത്തുന്നിടത്താണ് ഈ സൗഹൃദത്തിന്റെ നന്മയൊളിഞ്ഞിരിക്കുന്നത്. കോളജിലെ ഒരു സമരദിനം തൊട്ടാണ് തങ്ങളുടെ തങ്ങളുടെ സൗഹൃദം ഇതൾവിരിഞ്ഞതെന്ന് അഞ്ജന പറയുന്നു. എല്ലാവരുമായും എളുപ്പം കൂട്ടാകുന്ന, ഓർക്കുന്ന വ്യക്തിയാണ് ആദിത്യൻ. അതു തന്നെയാണ് തങ്ങളെ ചങ്ങാതിമാരാക്കിയതെന്നും അഞ്ജന പറയുന്നു.
കലാലയത്തിനകത്ത് ആദിത്യേട്ടൻ ഒറ്റയ്ക്കല്ല. എപ്പോ കണ്ടാലും എന്നെ പോലെ ഒരാൾ ആദിത്യേട്ടന് കൂട്ടുണ്ടാകും.– അഞ്ജന പറയുന്നു.
വിഡിയോ ഒരുപാട് പേർ കണ്ടു, സ്വീകരിച്ചു. എല്ലാവരോടും ഒത്തിരി സ്നേഹം. വിഡിയോ കണ്ടിട്ട് നിങ്ങൾ കപ്പിൾ ആണോ എന്ന് ചോദിച്ചവരുണ്ട്. ഞങ്ങൾ നല്ല ഫ്രണ്ട്സാ... വിഡിയോ സ്ക്രിപ്റ്റഡ് ആണോ എന്ന് ചോദിച്ചവരുണ്ട്. നെഗറ്റീവ് കമന്റുകൾ വേറെയും. അതൊന്നും ചെവിക്കൊള്ളുന്നില്ല– ആദിത്യന്റെ വാക്കുകൾ.