‘കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നാം തീയതി ഒരു കൊലപാതകം നടന്ന സ്ഥലത്തേക്കു ചെല്ലാൻ വിളി വന്നു. ഒരു വാഹനാപകടം ഞങ്ങളിൽ നിന്നു തട്ടിയെടുത്ത എന്റെ മകളുടെ അതേ പ്രായത്തിലുള്ള ആൺകുട്ടിയാണ് കൊല്ലപ്പെട്ടത്. അച്ഛൻ പീഡിപ്പിച്ചു കൊന്നതായിരുന്നു അവനെ. പുറമേ പരിക്കുകളൊന്നും കാണാനില്ല. പക്ഷേ, ക്യാമറയുടെ വ്യൂഫൈന്ഡറിലൂടെ നോക്കിയപ്പോൾ അവന്റെ ശരീരത്തിൽ അച്ഛനുണ്ടാക്കിയ കുഞ്ഞുകുഞ്ഞു മുറിവുകൾ എന്റെ കണ്ണിൽ പതിഞ്ഞു. ഫോട്ടോയെടുത്തു കഴിഞ്ഞപ്പോഴേക്കും നെഞ്ചിൽ ഭാരം കനത്തു... ശ്വാസംമുട്ടി... ജീപ്പിനുള്ളിൽ കയറിയിരുന്നു കുറേ നേരം കരഞ്ഞു.എന്റെ ജീവിതവുമായി ചേർന്നു നിൽക്കുന്നതു കൊണ്ടാകാം ആ സംഭവം ഓർമയിലിന്നും ഒരു കണ്ണീർനനവായി കിടക്കുന്നത്.
2004 ഏപ്രിൽ മൂന്നാം തീയതിയാണ് എന്റെ ഏകമകൾ വീണാദേവിനെ നഷ്ടപ്പെടുന്നത്. ഞാനും ഭാര്യയും മൂന്നര വയസ്സുള്ള മകളും എന്റെ ചേട്ടന്റെ മകളും കൂടി ബൈക്കിൽ പനച്ചിക്കാട്ട് ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു. ഒരു ചരക്കുലോറിയുമായി ബൈക്ക് കൂട്ടിയിടിച്ചു. പിന്നെ, കുറച്ചു ദിവസങ്ങൾ ഓർമയില്ലാത്ത അവസ്ഥയിലായിരുന്നു. ആരൊക്കെയോ പറയുന്നതനുസരിച്ചു മോളുടെ മുഖത്തു ഉമ്മ വയ്ക്കുന്നതു മാത്രം നേർത്തൊരു ഓർമയുണ്ട്. ഐസിനേക്കാൾ തണുപ്പുള്ള മുഖം. ഇപ്പോഴും ആ തണുപ്പ് ഇടയ്ക്കുള്ളിൽ വന്നു മരവിപ്പിക്കും.
മകൾ മരിച്ചതിനു ശേഷമാണ് മകൻ നവീൻ ദേവ് ഉണ്ടായത്. ഭാര്യ അമ്പിളി കോട്ടയം മീനച്ചിൽ വെളിയന്നൂർ വന്ദേമാതരം വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിൽ ടീച്ചറാണ്. മകൻ അമനക്കര ചാവറ സിഎംഐ ഇന്റർനാഷനൽ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നു.’ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ആദ്യ ഫൊറൻസിക് ഫൊട്ടോഗ്രഫർ ജി. ജയദേവ് കുമാർ വനിതയോട് പറഞ്ഞു...
അഭിമുഖത്തിന്റെ പൂർണരൂപം ഒക്ടോബർ 2–15, 2021 വനിതയിൽ