ഓലമേഞ്ഞ ചെറിയ പുരകളും ഓടിട്ട വീടുകളുമുള്ള തെരുവ്. ഒരു കാറിനു മാത്രം കടന്നുപോകാവുന്ന റോഡിന്റെ അങ്ങേയറ്റത്തെ രണ്ടുനില ഫ്ലാറ്റിനു മുന്നിൽ നിന്ന് ആരോ കൈവീശി. അടുത്തു ചെന്നപ്പോഴേ തിരിച്ചറിഞ്ഞുള്ളൂ, ചാർമിള. ‘ചീരപ്പൂവകൾക്കുമ്മ കൊടുത്തു’ വന്ന ചിരിയും പനങ്കുല പോലുള്ള മുടിയുമൊന്നും ഇപ്പോഴില്ല. ആ കണ്ണുകളിലെ തിളക്കമൊഴിച്ച്. ചിരിയോടെ ചാർമിള വീട്ടിലേക്ക് ക്ഷണിച്ചു. കഷ്ടിച്ചു രണ്ടു മുറിയുള്ള വീട്. ഒന്നോ രണ്ടോ പ്ലാസ്റ്റിക് കസേരകളുള്ള ഹാളിൽ പ്രവർത്തിക്കാത്ത ഒരു ടിവിയാണ് ആകെയുള്ള ആർഭാടം.
‘‘മകൻ ജൂഡ് അഡോണിസ് ഇങ്ങനെയല്ല ജീവിക്കേണ്ടത്. എന്റെ പിടിപ്പുകേടാണ് അവന്റെ ജീവിതം കൂടി തകർത്തത്. ഒൻപതു വയസ്സായി മോന്. വല്ലപ്പോഴും അവന്റെ അച്ഛൻ ഓൺലൈനായി ഓർഡർ ചെയ്തു കൊടുക്കുന്ന പീത്‌സ മാത്രമാണ് അവന്റെ ആകെയുള്ള സന്തോഷം. തമിഴ്നടൻ വിശാലിന്റെ കാരുണ്യം കൊണ്ട് അവന്റെ സ്കൂൾ ഫീസ് മുടങ്ങുന്നില്ല. സിനിമകൾ ഇടയ്ക്കുണ്ട്. മാസം പത്തു ദിവസത്തെ വർക്ക് അടുപ്പിച്ച് കിട്ടിയാൽ മതി. റിയാലിറ്റി ഷോയിലോ മറ്റോ ജഡ്ജായി അവസരം ലഭിച്ചാൽ സ്ഥിര വരുമാനം ലഭിക്കുമായിരുന്നു.’’-സംസാരത്തിനിടെ ചാർമിള പലപ്പോഴും കരഞ്ഞു.