കോവിഡ് 19 പലരുടേയും സ്വപ്‌നങ്ങള്‍ക്ക് അര്‍ദ്ധവിരാമമിട്ടപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ചെമ്പേരിയെ ഗ്രാമത്തില്‍ നിന്നും നോമിയ രഞ്ചന്‍ എന്ന 32 വയസ്സുകാരി തന്റെ ബിസിനസ് സംരംഭത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് ചെയ്തത്. തുടക്കം കുറിച്ചു എന്ന് മാത്രമല്ല, മാസങ്ങള്‍ക്കുള്ളില്‍ രാജ്യാന്തര കമ്പനികളുടെ ശ്രദ്ധയാകര്‍ഷിക്കും വിധം തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. നോമിയ ചെയ്തത് ഒരേയൊരു കാര്യം മാത്രമാണ് തന്റെ കയ്യിലുള്ള ഒരു നാട്ടറിവ് തന്റെ സുഹൃത്തിനു വേണ്ടി ഒന്ന് പരീക്ഷിച്ചു നോക്കി.
മുടിയില്ലാത്തവരുടെ മാലാഖയാണ് നോമിയയിപ്പോള്‍. കഥ തുടങ്ങുന്നത് ആഗ്നേയ വുമൺ എന്ന് സമൂഹമാധ്യമ ഗ്രൂപ്പിനുള്ളിലാണ്. ആ സ്ത്രീകളുടെ മാത്രം ഗ്രൂപ്പില്‍ തന്റെ സുഹൃത്ത് മുടി കൊഴിയുന്നതിനേപ്പറ്റി ആവലാതി പറഞ്ഞപ്പോള്‍ അവരെ ഒന്ന് സഹായിക്കണം എന്നേ നോമിയ വിചാരിച്ചിരുന്നുള്ളൂ. അമ്മയിൽ നിന്ന് പാരമ്പര്യമായി കൈമാറി വന്ന ഒരു നാട്ടറിവ് കൂട്ട് പരീക്ഷിച്ച് ഒരു എണ്ണയുണ്ടാക്കി ആ കൂട്ടുകാരിയ്ക്ക് അയച്ചു കൊടുത്തു. കൂട്ടുകാരി നല്ല അഭിപ്രായം പറഞ്ഞതോടെ ഉടനെ നോമിയുടെ എണ്ണ വേണമെന്ന് ഗ്രൂപ്പില്‍ തന്നെ ഒന്‍പത് പേര്‍ ആവശ്യപ്പെട്ടു.
കടൽ കടന്ന്
ആവശ്യക്കാരുടെ എണ്ണം പതിയെ വര്‍ദ്ധിച്ച് വെറും നാലു മാസത്തിനുള്ളിൽ 2500 ലേറെയായി. ഗൾഫിൽ നിന്നുൾപ്പടെ അന്വേഷണങ്ങളെത്തി, അതോടെ നോമിയയ്ക്കും തോന്നി സംഭവം കൊള്ളാമല്ലോ. ഉപയോഗിച്ചവരെല്ലാം വളരെ നല്ല അഭിപ്രായങ്ങള്‍. 150 എണ്ണത്തിന്റെ ബാച്ചുകളായി ഉത്പാദനം തുടങ്ങേണ്ടി വന്നു. ഗൾഫിലേക്ക് വിതരണം തുടങ്ങാൻ ഒരു ഇ കൊമേഴ്സ് കമ്പനി തയാറായി എത്തിയിട്ടുണ്ട്. ബിസിനസ്‌കാരനായ ഭര്‍ത്താവ് രഞ്ചന്റെ പിന്തുണയും എംബിഎക്കാരിയായ നോമിയയുടെ ആത്മവിശ്വാസവും കൂടി ചേര്‍പ്പോള്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നോമീസ് ധ്രുവി ഹെര്‍ബല്‍ ഹെയര്‍ ഓയില്‍ എന്ന പേരിലുള്ള തന്റെ സ്വന്തം ബ്രാന്‍ഡ് ഉപയോഗിച്ച് സംതൃപ്തരായ കൂടുതൽ പേരിലേക്കെത്തുന്നതിന്റെ സന്തോഷത്തിലാണ് നോമിയ. മറ്റൊരു നിർമാണ യൂണിറ്റിന്റെ സൗകര്യങ്ങളുപയോഗിച്ചാണ് എണ്ണ തയാറാക്കുന്നത്. എണ്ണ കാച്ചാനും തേച്ചുപിടിപ്പിച്ച് കേശ സംരക്ഷണം നടത്താനുമൊന്നും സമയമില്ലാത്ത ആധുനിക വനിതകൾക്കു വേണ്ടിയാണ് പാരമ്പര്യ നാട്ടറിവ്‍ തെല്ലും ചോർന്നുപോകാത്ത ഹെയർ ഓയിൽ.
ആത്മവിശ്വാസമേറി
ആസ്മ, അലർജി തുടങ്ങിയ അസുഖങ്ങൾ കാരണം എണ്ണ ഉപയോഗിക്കാനാകാത്തവർ പോലും തന്റെ എണ്ണ ഉപയോഗിക്കുകയും ആശ്വാസം കൂറുന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. മുടിയോടുള്ള ഇഷ്ടത്തിന് ആണ്‍ പെണ്‍ വ്യത്യാസമൊന്നുമില്ല. ഭൂരിഭാഗം പേര്‍ക്കും മുടി അവരുടെ ആത്മവിശ്വാസമാണ്. ഇത്രയധികം പേര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട്. നോമിയ പറഞ്ഞു. ഈ രംഗത്ത് വമ്പന്മാർ ഏറെയുണ്ടങ്കിലും ഉൽപ്പന്നത്തിന്റെ മേന്മയിൽ വിട്ടു വീഴ്ചയില്ലാത്ത വിശ്വാസമുള്ളതിനാൽ മൽസരത്തേക്കുറിച്ച് തെല്ലും ആശങ്കയില്ല നോമിയയ്ക്ക്.