സംസ്ഥാന എക്സൈസ് വകുപ്പിന് ആദ്യമായി വനിതാ എക്സൈസ് ഇൻസ്പെക്ടർ. വനിതകൾക്ക് എക്സൈസ് ഇൻസ്പെക്ടർ പരീക്ഷ എഴുതാൻ അവസരം നൽകിയ ശേഷം നടന്ന ആദ്യ പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായി വിജയിച്ച ഷൊർണൂർ ചുഡുവാലത്തൂർ അഭിനം വീട്ടിൽ ഒ. സജിത ഇന്ന് തിരൂർ എക്സൈസ് സർക്കിൾ ഓഫിസിൽ എക്സൈസ് ഇൻസ്പെക്ടർ ആയി ചുമതലയേൽക്കും. എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസറായി 2014 ലാണു സജിത ജോലിയിൽ പ്രവേശിക്കുന്നത്.
എക്സൈസിൽ ആദ്യമായി വനിതകളെ നിയമിച്ചപ്പോൾ തൃശൂർ ജില്ലയിൽ നിന്നുള്ള 24 പേരിൽ ഒരാളായിരുന്നു. കഴിഞ്ഞ വർഷം എക്സൈസ് ഇൻസ്പെക്ടർ തസ്തികയിലേക്കു പൊതു പരീക്ഷ നടന്നപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഏക വനിതയായി. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി തൃശൂർ ഡപ്യൂട്ടി കമ്മിഷണർ ഓഫിസിൽ ഇന്നലെ സജിത സത്യപ്രതിജ്ഞ ചെയ്തു. കോവിഡ് സാഹചര്യത്തിൽ പാസിങ് ഔട്ട് പരേഡ് ഉൾപ്പെടെയുള്ള ചടങ്ങുകൾ ഉണ്ടായിരുന്നില്ല.
എക്സൈസ് അക്കാദമിക്കു പുറമേ, വിവിധ എക്സൈസ് സർക്കിൾ, റേഞ്ച് ഓഫിസുകളിലും പരിശീലനമുണ്ടായിരുന്നു. വടക്കാഞ്ചേരി റേഞ്ച് ഓഫിസിലായിരുന്നു അവസാനം. റിട്ട.റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ ഒല്ലൂർ തൈക്കാട്ടുശ്ശേരി ഒൗതപ്പിള്ളി ദാമോദരൻ നായരുടെയും ചേർപ്പ് സിഎൻഎൻ സ്കൂളിൽ പ്രധാനാധ്യാപികയായിരുന്ന കെ.യു.മീനാക്ഷിയുടെയും മകളായ സജിത ഷൊർണൂരിലെ അജി ഗംഗാധരന്റെ ഭാര്യയാണ്. അമ്മ ഇൻസ്പെക്ടർ ആയി സല്യൂട്ട് സ്വീകരിക്കുന്നതിൽ ഷൊർണൂർ കാർമൽ സിഎംഐ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ ഇന്ദുവും സന്തോഷത്തിലാണ്.