കുടുംബാംഗങ്ങൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകി 16 വയസ്സുകാരി കാമുകനൊപ്പം ഒളിച്ചോടി. അമ്മ, രണ്ട് സഹോദരിമാർ, രണ്ട് സഹോദരന്മാർ, സഹോദര ഭാര്യ, സഹോദരന്റെ മകൻ എന്നിവർക്കാണ് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയത്. വിഷം കഴിച്ച് അബോധാവസ്ഥയിലായ ഏഴു പേരെ ആശുപത്രിയിലെത്തിച്ചു. ഇവരിൽ സഹോദര ഭാര്യയുടെയും കുട്ടിയുടെയും നില ഗുരുതരമാണ്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവാവിന്റെ കൂടെയാണ് ഒളിച്ചോടിയത്.
മൊറാദാബാദ് ജില്ലയിലെ മൈനേതേറിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പെൺകുട്ടിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങിയപ്പോഴാണ് പെൺകുട്ടിയുമായി വീണ്ടും അടുത്തത്. വീട്ടുകാർ ഈ ബന്ധത്തെ എതിർത്തതോടെയാണ് ഇരുവരും ഒളിച്ചോടാൻ ശ്രമിച്ചത്.
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതിയിൽ കഴിഞ്ഞ വര്‍ഷമാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അരവിന്ദ് കുമാർ എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജാമ്യത്തിലിറങ്ങിയ ഇയാൾക്കൊപ്പമാണ് പെൺകുട്ടി ഒളിച്ചോടിയത്.