‘ഒരു ദിവസം എത്ര സമയം ഫോണിൽ അല്ലെങ്കിൽ ടാബിൽ ചെലവഴിക്കും?’ സ്മാർട്ഫോണിന്റെയും സ്മാർട് ജീവിതത്തിന്റെയും കാലത്ത് കുടുംബ ബന്ധങ്ങളിൽ മലയാളി എത്രത്തോളം മാറി എന്നറിയാനായി ‘വനിത’ നടത്തിയ സർവേയിലെ ഈ ചോദ്യത്തിന്റെ ഉത്തരം കേൾക്കണ്ടേ. ‘രണ്ടു മണിക്കൂർ മുതൽ നാലോ അഞ്ചോ ആറോ മണിക്കൂറോ അതിനു മുകളിലോ വരെ സോഷ്യൽ മീഡിയയിൽ ഇരിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ് 72 ശതമാനം പേരും.
സോഷ്യൽമീഡിയയിലൂടെ തുടക്കമിട്ട പ്രണയമുള്ളത് 27 ശതമാനം പേർക്കാണ്. കാമുകന് / കാമുകിക്ക് നഗ്നചിത്രം അയച്ചുകൊടുത്തവർ 24 ശതമാനമാണ്. പക്ഷേ, അഞ്ചുശതമാനം പേർ കാണിച്ച അതിബുദ്ധി പറയാതിരിക്കാനാകില്ല, ഇവർ പങ്കാളിക്ക് അയച്ചുകൊടുത്തത് തങ്ങളുടെ മുഖമില്ലാത്ത നഗ്നചിത്രമാണ്. ബാത്റൂമിൽ നിന്ന് വിഡിയോ കോൾ ചെയ്യാറുണ്ടെന്ന് ഏഴുശതമാനം സമ്മതിച്ചു. സ്ക്രീൻ റെക്കോർഡർ പോലുള്ള ആപ്പുകൾ വഴി ഇത്തരം വിഡിയോകൾ റെക്കോർഡ് ചെയ്തെടുക്കാമെന്നും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കാമെന്നുമൊക്കെ ഇനിയെപ്പോഴാണ് ഈ കുട്ടികൾ പഠിക്കുന്നത്.
ഫോണിലെ ഡേറ്റ തീർന്നാൽ മാത്രമെ മുറിക്കു പുറത്തേക്കിറങ്ങൂ... ടിവിയിലെ കാർട്ടൂൺ പോരാതെ ആ കൊച്ച് യുട്യൂബിൽ കുത്തുന്നേ... ചാറ്റിങ്ങും വിഡിയോ കോളും കഴിഞ്ഞ് ഭാര്യയുടെ മുഖത്തു നോക്കാൻ എവിടാ സമയം... സ്മാർട്ഫോണും ടാബും കംപ്യൂട്ടറുമൊക്കെയുള്ള ഇലക്ട്രോണിക് സപ്പോർട്ടഡ് ദ്വീപിലാണ് മിക്കവരും. പോസ്റ്റും ലൈക്കും ഷെയറും മാത്രമാണ് എല്ലാവരുടെയും ചിന്ത. സോഷ്യൽ മീഡിയയ്ക്കു പുറത്ത് വീട്ടുകാരുമായി സംസാരിക്കാൻ ഒരു മണിക്കൂറിൽ താഴെ മാത്രം ചെലവാക്കുന്നവരാണ് 21 ശതമാനം പേരും. അതായത് സർവേയിൽ പങ്കെടുത്തവരിൽ കാൽഭാഗം പേർക്ക് സോഷ്യൽ മീഡിയയിൽ നിന്നിറങ്ങാൻ ഒട്ടും സമയം കിട്ടുന്നില്ല.
8000ലധികം പേർ ആവേശത്തോടെ പങ്കെടുത്ത സർവേയുടെ വിശദാംശങ്ങൾ ഈ ലക്കം ‘വനിത’യിൽ വായിക്കാം.