കാഴ്‌ചയ്‌ക്ക് വളരെ സുന്ദരമാണ് സെലിബ്രിറ്റികളുടെ ആര്‍ഭാട ജീവിതം. എന്നാല്‍ അവരോടു ചോദിച്ചാൽ അറിയാം അതിന്റെ ബുദ്ധിമുട്ടും കഷ്ടപ്പാടും. തന്റെ ജീവിതത്തെക്കുറിച്ച് അങ്ങിനെയൊരു തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാൻ. രാജീവ് മസാന്ദിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് അല്‍പം കുറ്റബോധത്തോടെ തന്റെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ വിവരിക്കുന്നത്. കോസ്മോപൊളിറ്റന്‍ എന്ന വെബ്‌സൈറ്റാണ് അഭിമുഖത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്.
വിവാഹത്തിന്റെ ആദ്യ ദിനങ്ങൾ കയ്പേറിയതായിരുന്നു എന്നാണ് ഷാരൂഖ് ഖാൻ പറയുന്നത്. അഭിനയിച്ചുകൊണ്ടിരുന്ന തന്നെയും കാത്ത് ഭാര്യ ഗൗരി ഖാൻ വിവാഹ വേഷത്തിൽ ഒരു രാത്രി മുഴുവൻ ഷൂട്ടിങ് സെറ്റിൽ കാത്തിരുന്നിട്ടുണ്ടെന്ന് ഷാരൂഖ് പറയുന്നു.
"അത് ഞങ്ങളുടെ ദാമ്പത്യത്തിന്റെ തുടക്കകാലമായിരുന്നു. കുറച്ച് കഷ്ടപ്പാടായിരുന്നു അന്ന്. ഗൗരിക്ക് ഒട്ടും പരിചയമില്ലാത്ത മേഖലയായിരുന്നല്ലോ ഇത്. ഞാന്‍ പുറത്ത് നിന്നൊരാളെ ബോളിവുഡിലേയ്ക്ക് വിവാഹം കഴിച്ച് കൊണ്ടുവന്നു എന്നല്ല. കുണ്ടും കുഴിയും നിറഞ്ഞതായിരുന്നു ഞങ്ങളുടെ മുംബൈയിലെ മധുവിധുക്കാലം. എനിക്ക് ചിലപ്പോൾ കാലത്ത് ആറ് മുതല്‍ ഷൂട്ടിങ്ങുണ്ടാവും. ചിലത് കഴിയുമ്പോള്‍ രാത്രി വൈകും.
ഞങ്ങള്‍ മുംബൈയിലെത്തിയതിനു ശേഷമുള്ള ആദ്യരാത്രി ശരിക്കും അവിസ്മരണീയമായിരുന്നു. വിവാഹം കഴിഞ്ഞ് ആറേഴ് ദിവസം കഴിഞ്ഞാണ് ഞങ്ങള്‍ മുംബൈയിലെത്തുന്നത്. വധുവിന്റെ വസ്ത്രമെല്ലാമണിഞ്ഞ് ഗൗരി വൈകീട്ട് മുതല്‍ കാത്തിരിക്കുകയാണ്. ഒരു നടന്‍ വരാന്‍ വൈകിയതിനാല്‍ ഷൂട്ടിങ് തീരാന്‍ ഏറെ വൈകി.
അന്നത്തെ കാലത്ത് വിളിച്ചുപറയാന്‍ മൊബൈല്‍ ഫോണുണ്ടായിരുന്നില്ല. അതുപോലെ സ്വന്തമായി കാറില്ലാത്തതിനാല്‍ വീട്ടിലേയ്ക്ക് ഒരു ടാക്സി അയച്ച് ഗൗരിയെ സെറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. അങ്ങനെ ക്ഷമാപണം നടത്തിയാണ് ഞാന്‍ ഗൗരിയെ സെറ്റിലേയ്ക്ക് വിളിച്ചത്. വധുവിന്റെ ആടയാഭരണങ്ങളെല്ലാം അണിഞ്ഞു അവർ സെറ്റില്‍ രാത്രി ഷൂട്ടിങ് കഴിയുന്നതുവരെ ഇരുന്നു.
പിറ്റേ ദിവസവും ഇതുതന്നെയായിരുന്നു ഗൗരിയുടെ അവസ്ഥ. അന്നും ഷൂട്ടിങ് വൈകിയതിനാല്‍ ഗൗരിക്ക് സെറ്റിലെ കുടുസ്സു മേക്കപ്പ് റൂമിൽ നേരം വെളുക്കും വരെ കാത്തിരിക്കേണ്ടിവന്നു. ഇതെല്ലാം അനുഭവിച്ച് ഗൗരി ആദ്യമൊക്കെ ദേഷ്യപ്പെട്ടു. തുടക്കത്തില്‍ ഇതൊക്കെ വലിയ പ്രശ്നങ്ങളായിരുന്നു. എന്നിട്ടും അവർ എനിക്കൊപ്പം തന്നെ നിന്നു. എല്ലാ പിന്തുണയും നല്‍കി." ഷാരൂഖ് പറയുന്നു.