നടന്‍ കലാഭവന്‍ നവാസിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. ആലുവ ചൂണ്ടയിലെ വീട്ടിലും ടൗൺ ജുമാ മസ്ജിദിലുമായി നടന്ന പൊതുദര്‍ശനത്തില്‍ സിനിമാ ലോകത്തെ നിരവധിപേര്‍ പങ്കെടുത്തു. അവസാനമായി നവാസിനെ കാണാനെത്തിയ അനുഭവം നടന്‍ ടിനി ടോം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
തിരുവനന്തപുരത്ത് സര്‍ക്കാറിന്റെ സിനിമ കോണ്‍ക്ലേവിന്റെ ഭാഗമായിരുന്ന ടിനി ടോം അവധിയെടുത്താണ് നവാസിനെ കാണാന്‍ ആലുവയിലേക്ക് തിരിച്ചത്. വീട്ടിലെത്തിയപ്പോഴേക്കും ചടങ്ങുകളെല്ലാം കഴിഞ്ഞിരുന്നുവെന്നും കലാഭവന്‍ ഷാജോണിന്റെ വിഡിയോ കോളിലൂടെയാണ് നവാസിനെ അവസാനമായി കണ്ടതെന്നും ടിനി ടോം എഴുതി.
ടിനി പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം;
ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം... കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ... തിരുവനന്തപുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത്. എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു.
കലാഭവൻ ഷാജോൺ വിഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു. എന്റെ കൂടെ കൈതപ്രം തിരുമേനിയും, സ്നേഹയും ഉണ്ടായിരിന്നു. ഞാൻ വിട ചൊല്ലി. ഇന്ന് കുടുംബസമേതം നവാസിന്റെ വീട്ടില്‍ ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ, നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ്. അവിടെ എന്റെ നിയന്ത്രണം വിട്ടുപോയി.
ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ... അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിതകാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ്. സഹോദരാ വിട... മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പിക്കാനും മാത്രം അറിയാവുന്ന നമുക്ക് ഒത്തുകൂടാം...
വെള്ളിയാഴ്ച ചോറ്റാനിക്കരയിലെ ഹോട്ടലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണായിരുന്നു നവാസിന്റെ അന്ത്യം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നവാസിന് മുന്‍പും ഹൃദയാഘാതമുണ്ടായതിന്റെ ലക്ഷണം കണ്ടെത്തിയിരുന്നു. നവാസിന് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ സൂചന. നെഞ്ചുവേദന വന്ന് ഹോട്ടല്‍ മുറിക്ക് പുറത്തേക്കിറങ്ങി ആരുടെയെങ്കിലും സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെയാണ് നവാസ് കുഴഞ്ഞുവീണതെന്നാണ് നിഗമനം. ഹോട്ടല്‍ മുറിയുടെ വാതിലിനോട് ചേര്‍ന്നാണ് നവാസ് വീണ് കിടന്നിരുന്നത്. വാതില്‍ ലോക്ക് ചെയ്തിരുന്നില്ല. വീഴ്ചയുടെ ആഘാതത്തില്‍ തലയിലും മുറിവുണ്ടായി.