അകാലത്തില്‍ പൊലിഞ്ഞ സിനിമാതാരം കലാഭവന്‍ നവാസിന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ആലുവ ചൂണ്ടയിലെ വീട്ടിലും ടൗൺ ജുമാ മസ്ജിദിലുമായി മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. സിനിമാ മേഖലയിലുള്ള നിരവധി പേരാണ് സഹപ്രവര്‍ത്തകനെ കാണാനെത്തിയത്. നടന്മാരെ കണ്ട ആവേശത്തില്‍ സെല്‍ഫിയെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം നേരിട്ടു.
നടന്‍ ലാലിനും ദേവനുമൊപ്പം പലരും സെല്‍ഫിയെടുത്തു. സായ്കുമാറിനൊപ്പം സെൽഫി എടുക്കാനെത്തിയ ആളെ താരം പിന്തിരിപ്പിച്ചിരുന്നു. നീ ഒരു തവണ എടുത്തതല്ലേ സെൽഫി, ഇനി മതി എന്ന് സായ്കുമാർ ശാന്തമായി പറയുകയായിരുന്നു. വിരോധം പ്രകടിപ്പിച്ചിട്ടും സെൽഫി എടുക്കാനെത്തിയ ആൾ വീണ്ടും ഫോട്ടോ എടുക്കാന്‍ തുനിയുകയായിരുന്നു.
നടന്‍ ജയസൂര്യയ്ക്കൊപ്പവും സെല്‍ഫിയെടുക്കാനും പള്ളി മുറ്റത്ത് ശ്രമുണ്ടായി. പള്ളിയില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് സെല്‍ഫിയെടുക്കാനായി ഒരാളെത്തിയത്. തറപ്പിച്ചു നോക്കിയ ശേഷം 'ചങ്ങാതി ഒന്ന് മാറുമോ' എന്നാണ് ജയസൂര്യ ഇയാളോട് പറഞ്ഞു. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്.
ജയസൂര്യ ചെയ്തത് ന്യായം, മരണ നേരത്തും സെൽഫിയാണോ എന്നാണ് വിഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്. ജയസൂര്യയുടെ നോട്ടത്തിൽ എല്ലാമുണ്ട് എന്നായിരുന്നു മറ്റൊരു കമന്റ്. സന്ദർഭം മനസ്സിലാക്കാത്ത സെൽഫി ഭ്രാന്തന്മാർക്ക് ഇത് കിട്ടണമെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.