‘ഫ്ലൈയിങ് ടു ബുസാൻ, ഫ്രം കണ്ണൂർ’: സ്വപ്നച്ചിറകിലേറി ഭാനുപ്രിയ പറന്ന ദൂരം
Mail This Article
സിനിമയെ കിനാവു കാണുന്ന, അഭിനയത്തെ വികാരമായി മനസ്സില്‍ പേറുന്ന യുവത്വത്തിന് അവർക്കു ചുറ്റുമുള്ളവരോട് തലയുയർത്തി നിന്നു പറയുവാനാകും ‘ഇതാണ് എന്റ ലോകം. അതിനപ്പുറം മറ്റൊന്നും ഞാനാഗ്രഹിക്കുന്നില്ല’ എന്ന്... ആ ആത്മവിശ്വാസം അവരെ വിജയികളാക്കുമെന്നതിന്റെ ഉദാഹരണമാണ് ഭാനുപ്രിയയെന്ന കണ്ണൂർക്കാരി പെൺകുട്ടിയുടെ നേട്ടം. ‘പുറം’ എന്ന തമിഴ് ഹ്രസ്വചിത്രത്തിലൂടെ, 2021 ലെ ഇന്തോ– ഫ്രഞ്ച് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ, ഇന്ത്യൻ വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയ ഭാനുപ്രിയ ഇപ്പോൾ ജീവിതത്തിലെ മറ്റൊരു വലിയ സന്തോഷത്തിലാണ്.
സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത്, റോഷൻ അബ്ദുൽ റഹൂഫും ഭാനുപ്രിയയും പ്രധാന വേഷങ്ങളിലഭിനയിച്ച ‘ഇഫ് ഓൺ എ വിന്റെർസ് നൈറ്റ് (ഖിഡ്കീ ഗാവ്)’ ലോകപ്രശസ്തമായ ബുസാൻ രാജ്യാന്തര ചലച്ചിത്രമേളയിൽ ഹൈലൈഫ് വിഷൻ അവാർഡിന് അർഹമായി. ഫെസ്റ്റിവലിലെ പ്രധാനപ്പെട്ട അവാർഡുകളിൽ ഒന്നാണിത്.
ചിത്രത്തിന്റെ വേൾഡ് പ്രിമിയർ കാണാൻ ബുസാനിലെത്തി, ‘ട്രെയിൻ ടു ബുസാൻ’ എന്ന കൊറിയൻ ചിത്രത്തിലൂടെ മനസ്സിൽ പതിഞ്ഞ ബുസാൻ തെരുവുകളിലൂടെ നടക്കുമ്പോൾ ഭാനുപ്രിയ ചിന്തിച്ചത് ജീവിതം എന്ന വമ്പൻ ട്വിസ്റ്റുകളുള്ള സിനിമയെക്കുറിച്ചാണ്. കണ്ണൂരിലെ ചുഴലി എന്ന ഗ്രാമത്തിൽ നിന്നു ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര പ്രദർശന വേദികളിലൊന്നിലേക്ക് അവളെ നയിച്ചത് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ്. കിനാവു കണ്ടതിലേക്കുള്ള യാത്രയിൽ കഠിനമായി പരിശ്രമിച്ചതിന്റെ നേരടയാളമാകുന്നു ഈ നേട്ടം.
യഥാർത്ഥ ജീവിത സംഭവത്തെ ആസ്പദമാക്കി, രേഖ രാജിന്റെ തിരക്കഥയിലൊരുങ്ങിയ ‘ഇഫ് ഓൺ എ വിന്റെർസ് നൈറ്റ് (ഖിഡ്കീ ഗാവ്)’ ഡൽഹിയിലേക്ക് കുടിയേറുന്ന മലയാളി കമിതാക്കളുടെ ജീവിതമാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ആധുനിക നാഗരികതയും പുതിയ ജീവിത സാഹചര്യങ്ങളും അവരുടെ പ്രണയത്തെ എങ്ങനെ മുറിവേൽപ്പിക്കുന്നുവെന്നും അതെങ്ങനെ രൂപപ്പെടുത്തുന്നുവെന്നും ചിത്രം കാട്ടിത്തരുന്നു.
2017 – ൽ മികച്ച ഛായാഗ്രഹണത്തിനുള്ളതടക്കം 4 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയി ഏദൻ എന്ന ശ്രദ്ധേയ സിനിമയുടെ സംവിധായകനാണ് സഞ്ജു സുരേന്ദ്രൻ. അതേ വർഷം നടന്ന IFFK - യിൽ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരവും ചിത്രം സ്വന്തമാക്കി. സഞ്ജുവിന്റെ രണ്ടാമത്തെ ചലച്ചിത്ര സംരംഭമാണ് ‘ഇഫ് ഓൺ എ വിന്റെർസ് നൈറ്റ് (ഖിഡ്കീ ഗാവ്)’. പായൽ കപാഡിയ ആണ് ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
2023ൽ ചാൾസ് എന്റർപ്രൈസസ് എന്ന സിനിമയിലൂടെയാണ് റേഡിയോ മാംഗോയിൽ ആർജെ കൂടിയായ ഭാനുപ്രിയയുടെ സിനിമ അരങ്ങേറ്റം. അടുത്തിടെ തമിഴ് ചിത്രമായ ‘മദ്രാസ് മാറ്റിനി’യിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. നേരത്തെ ‘പുറം’ എന്ന തമിഴ് ഹ്രസ്വചിത്രത്തിലെ ഭാനുപ്രിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടായിരം വർഷം പഴക്കമുള്ള സംഘം കവിതയ്ക്ക് ദൃശ്യഭാഷ്യം ചമച്ചിരിക്കുകയാണ് ‘പുറം’. സംഘം കവയിത്രി ഒക്കുർ മാസാത്തിയാർ രചിച്ച ‘പുറനാനൂറ് 279’ എന്ന കവിതയെ പശ്ചാത്തലമാക്കി കാർത്തികേയൻ മണി സംവിധാനം ചെയ്ത ചിത്രം യുദ്ധത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടിട്ടും തന്റെ ഏകമകൻ അതിയനൊപ്പം സധൈര്യം ജീവിക്കുന്ന, ഒടുവിൽ അവനെ പോർക്കളത്തിലേക്ക് പറഞ്ഞുവിടുന്ന തലൈവിയുടെ കഥയാണ്. 24 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തില്‍ തലൈവിയായി നിറഞ്ഞു നിൽക്കുന്നു ഭാനുപ്രിയ.
‘‘ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘ജുംപലഹരി’ എന്ന ചിത്രത്തിലെ പാട്ട് കണ്ടിട്ടാണ് ‘പുറ’ത്തിലേക്ക് വിളിച്ചത്. കഥ കേട്ടപ്പോൾ താൽപര്യമായി. ‘പുറം’ ഒരു തമിഴ് പ്രൊജക്ടാണ്. എനിക്ക് തമിഴ് വലിയ പിടിയില്ല. സിനിമയ്ക്കു വേണ്ടി പഠിച്ചെടുക്കുകയായിരുന്നു. ചിത്രത്തിന് നല്ല അഭിപ്രായങ്ങൾ കിട്ടി. നിരവധി പുരസ്കാരങ്ങളും ലഭിച്ചു’’. – ഭാനുപ്രിയ ‘വനിത ഓൺലൈനോട്’ പറയുന്നു.
ജുംപലഹരി
മലയാളത്തിൽ ഒന്നു രണ്ടു ഷോർട് ഫിലിംസ് ചെയ്തു. ‘ജുംപലഹരി’ യാണ് ആദ്യ സിനിമ. നായികയാണ്. സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് സംവിധാനം. പി.ബാലചന്ദ്രന്റെ മകൻ ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷും ചേർന്നാണ് തിരക്കഥ. ഷാലു റഹീമാണ് നായകൻ. ഭാനുപ്രിയയുടെ ‘voyage of time’ എന്ന ഫോട്ടോഷൂട്ട് സീരിസ് മുൻപ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചിയിലെ പൊതുവിടങ്ങളിൽ ഒറ്റയ്ക്കൊരു പെൺകുട്ടി എന്ന ആശയത്തിലാണ് ആ പരമ്പര ചെയ്തത്. അഭിലാഷ് മുല്ലശ്ശേരിയായിരുന്നു ഫൊട്ടോഗ്രഫർ.
കുടുംബത്തിന്റെ പിന്തുണ
കണ്ണൂരാണ് എന്റെ നാട്. പഠനം കഴിഞ്ഞ് കുറച്ചു കാലം അധ്യാപികയായി ജോലി ചെയ്തു. ഒപ്പം നൃത്തം പഠിക്കുന്നു. കുച്ചിപ്പുടിയാണ് മെയിൻ. അച്ഛൻ – പുരുഷോത്തമന്‍. അമ്മ – പ്രിയംവദ. ചേച്ചി – പൂർണിമ. കുടുംബത്തിന്റെ പിന്തുണയാണ് കരുത്ത്.
