മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ സിനിമയെ അഭിനന്ദിച്ച്, മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച്, നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോൻ.
മാത്യുവിന്റേയും ഓമനയുടേയും പ്രണയം ഭൗതികതയ്ക്ക് അതീതമാണ്. ഓമന വീട്ടില്‍ നിന്ന് പോയതിന് ശേഷം ഏകാന്തമായി കിടക്കുന്ന അടുക്കളയിലേക്ക് മാത്യു നോക്കുന്ന ഷോട്ട് വേദനിപ്പിക്കുന്നതും നീറുന്നതുമാണ്. മാത്യുവിന്റെ പ്രണയത്തിന് വേണ്ടി കൂടിയാണ് ഞാന്‍ പോരാടുന്നത് എന്ന് ഓമന പറയുമ്പോള്‍ അവളുടെ ഉദ്ദേശത്തിന്റെ സത്യസന്ധത നമ്മെ അല്‍ഭുതപ്പെടുത്തുന്നു. ഏച്ചുകെട്ടലുകളില്ലാത്തതാണ് കാതലിന്റെ പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും എല്ലാം. മാത്യുവും തങ്കനും ഒരു വേനല്‍മഴയ്ക്കിടയില്‍ കണ്ടുമുട്ടുന്ന രംഗം സിനിമകളില്‍ നമ്മള്‍ കണ്ടതില്‍ വച്ച് ഏറ്റവും കാവ്യാത്മകമായ നിമിഷങ്ങളിലൊന്നാണ്. മമ്മൂക്കയുടെ താരപരിവേഷം ഇല്ലായിരുന്നെങ്കില്‍ ഇത്രയും വലിയ വിഭാഗം പ്രേക്ഷകരിലേക്ക് ഈ സിനിമ എത്തിക്കാന്‍ ജിയോയ്ക്ക് കഴിയുമായിരുന്നില്ല. കാതല്‍ പോലെ മഹത്തായൊരു കലാസൃഷ്ടി ഒരുക്കിയതിന് ഒരു തീവ്രസിനിമാ പ്രേമി നന്ദി പറയുന്നു എന്നാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.