Thursday 22 February 2024 11:31 AM IST : By സ്വന്തം ലേഖകൻ

‘നിങ്ങളുടെ പരിഹാസം ഏപ്രിൽ 11 ന് വീണുടയും ഡാർലിങ്’: പ്രതികരിച്ച് ഉണ്ണിമുകുന്ദൻ

unni-mukundan

ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയ് ഗണേഷ്’. ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഇപ്പോഴിതാ, സിനിമയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ജയ് ഗണേഷ് സിനിമയ്ക്കു കൃത്യമായ പൊളിറ്റിക്കൽ അജൻഡയുണ്ടെന്നു പറഞ്ഞുള്ള യൂട്യൂബ് വ്ലോഗറുടെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം.

‘ജയ് ഗണേഷ് എന്ന സിനിമ എന്താണെന്ന് ഇദ്ദേഹത്തിന് കൃത്യമായൊരു വ്യക്തതയില്ല. ഇവരുടെ രാഷ്ട്രീയ വീക്ഷണവുമായി എന്റെ സിനിമകളെ ബന്ധിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം എനിക്കു മനസ്സിലാക്കാനാകും. പുറത്തുവരുന്ന ഓരോ സിനിമയും എന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടുപടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇവർ കഠിനമായി ശ്രമിക്കുന്നുണ്ട്. അതിനെ ഞാൻ തികച്ചും അഭിനന്ദിക്കുന്നു.

കേരളത്തിലും അതിന്റെ ചുറ്റുപാടുകളിലുമായി നടക്കുന്ന എല്ലാ കാര്യങ്ങളെയും ജയ് ഗണേഷ് സിനിമയുമായി ബന്ധിപ്പിക്കാൻ തീവ്രമായി ശ്രമിക്കുന്ന ഒരാളുടെ വിഡിയോ ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു. ഈ സംഭവിക്കുന്നതെല്ലാം എന്റെ മാർക്കറ്റിങ് ഗിമ്മിക്കിങിന്റെ ഭാഗമാണെന്നാണ് ഇവർ ഇതിലൂടെ വരുത്തി തീർക്കുന്നത്.

ഇതുപോലുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾക്ക് യൂട്യൂബ് പണം നൽകുമെന്നും അതു നിങ്ങളുടെ ജീവിതം നിലനിർത്താൻ സഹായിച്ചേക്കാമെന്നും ഞാൻ മനസ്സിലാക്കുന്നു, എന്നാൽ ഇത്തരം ഊഹാപോഹങ്ങൾ നിരത്തി നിരാശനായ ഒരു മനുഷ്യനെപ്പോലെ ആകാതിരിക്കാൻ ശ്രമിക്കുക. റിലീസ് പോലുമാകാത്ത സിനിമയെ പരാമർശിച്ച്, ഒരു അജൻഡ സിനിമയായി വരുത്തിത്തീർത്ത് അതിൽ നിന്നു വരുമാനം നേടുന്നത്, ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ എവിടെയാണെന്ന് കാണിക്കുന്നു.

നിങ്ങളുടെ പരിഹാസം ഏപ്രിൽ 11 ന് വീണുടയും ഡാർലിങ്. അന്നാണ് ജയ് ഗണേഷ് റിലീസ് ചെയ്യുന്നത്. ഏപ്രിൽ 1 വിഡ്ഢി ദിനമാണ്, എന്നാൽ നിങ്ങൾക്ക് അത് ഏപ്രിൽ 11നായിരിക്കും. ഈ കണ്ടന്റു നന്നായി ആസ്വദിച്ചു. ജയ് ഗണേശിനെ അടിസ്ഥാനമാക്കിയുള്ള ഇതുപോലുള്ള വിഡിയോ ചെയ്ത് നിങ്ങൾ ജീവിതത്തെ അതിജീവിക്കണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു’. – ഉണ്ണി മുകുന്ദൻ കുറിച്ചു.