Saturday 17 February 2024 03:35 PM IST : By സ്വന്തം ലേഖകൻ

മന്ത്രവാദത്തിൽ കേമൻ പുഞ്ചമൺ പോറ്റി, ജാലവിദ്യയിൽ കേമൻ കത്തനാർ: ഇരുവരും കൊമ്പുകോർത്തത് ഇവിടെ

punchaman-potty

പുതുപ്പള്ളി കൈതേപ്പാലത്തിനടുത്താണ് ‌പുഞ്ചമൺ ഇല്ലം.  മൂലകുടുംബം മാവേലിക്കരയിലായിരുന്നു. തെക്കുംകൂർ രാജാവിനു പ്രിയപ്പെട്ടവരായിരുന്നു പുഞ്ചമൺ ഇല്ലത്തെ നമ്പൂതിരിമാർ. പല കാര്യങ്ങൾക്കും ഉപദേശം തേടി ഇവരെ തെക്കുംകൂറിന്റെ ആസ്ഥാനമായ കോട്ടയത്തേക്കു വരുത്തുക പണ്ടു പതിവായിരുന്നു. ഇത്തരം യാത്രകൾ പതിവായതോടെ തെക്കുംകൂർ രാജാവ് മാവേലിക്കരയിൽ നിന്നു പുഞ്ചമൺ ഇല്ലക്കാരെ ഞാലിയാകുഴിയിലേക്ക് കൊണ്ടുവരുകയായിരുന്നുവെന്നു ചരിത്രം. മാവേലിക്കരയിൽ കുഞ്ചമൺ ഇല്ലം എന്നാണ് അറിയപ്പെട്ടിരുന്നത്.

ഇവിടെയെത്തിയപ്പോൾ പുഞ്ചമൺ ഇല്ലം എന്നും നമ്പൂതിരിമാരെ പോറ്റിയെന്നും വിളിച്ചു തുടങ്ങി. മിടുക്കരായ രണ്ടു മാന്ത്രികർ കണ്ടുമുട്ടിയതും അത് അവർ പരസ്പരം കേമത്തം തെളിയിക്കാനുള്ള അവസരമാക്കിയതും ഇവിടെ വച്ചാണെന്നു കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പറയുന്നു. കടമറ്റത്തു കത്തനാരും പുഞ്ചമൺ പോറ്റിയും ‘മാന്ത്രികവിദ്യ’യിൽ കൊമ്പുകോർത്തത് ഇവിടെയാണ്. 

പുഞ്ചമൺ പോറ്റിക്കു മന്ത്രവാദം കുലത്തൊഴിലാണ്. കടമറ്റത്തു കത്തനാർ ജാലവിദ്യയിൽ കേമനും. പോറ്റിയുടെ ക്ഷണം അനുസരിച്ച് കത്തനാർ ഒരിക്കൽ പുഞ്ചമൺ ഇല്ലത്തെത്തി. തുഴക്കാരനില്ലാത്ത വഞ്ചി മാന്ത്രിക ശക്തിയാൽ തുഴഞ്ഞായിരുന്നു കത്തനാരുടെ വരവ്. അതു കണ്ട് പുഞ്ചമൺ പോറ്റിക്കൊരു കുസൃതി തോന്നി. തിരിച്ചു പോകാനായി കത്തനാർ കടവിലെത്തിയപ്പോൾ വഞ്ചി അടുത്തുള്ള മരത്തിന്റെ മുകളിൽ.

ഭൃത്യന്മാരുടെ കുസൃതിയാകാമെന്നും കത്തനാർ സ്വയം താഴെയിറക്കിക്കോളൂ എന്നുമായി പോറ്റി. അങ്ങനെയെങ്കിൽ വഞ്ചിയിറക്കാൻ ഇല്ലത്തെ സ്‌ത്രീകളെ തന്നെ കൊണ്ടുവരാമെന്നായി കത്തനാർ. കത്തനാരുടെ ജാലവിദ്യയിൽ വിശ്വാസമുണ്ടായിരുന്ന പോറ്റി അതു വേണ്ടെന്നു സൂചിപ്പിച്ചു സ്വന്തം മാന്ത്രിക വിദ്യയിലൂടെ വഞ്ചി താഴെയിറക്കി കൊടുത്തു എന്നാണ് ഐതിഹ്യം.  പുഞ്ചമൺ ഇല്ലത്ത്  ഇപ്പോഴുള്ളത് പുതിയ തലമുറയാണ്. ഇപ്പോഴത്തെ ഇല്ലം തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമയുടെ കാലത്ത് പുതുക്കിപ്പണിതു. എട്ടുകെട്ടാണ്. രണ്ടു നടുമുറ്റം. കരിങ്കല്ലും ഒറ്റത്തടികളും ഉപയോഗിച്ചാണ് പണിതത്. തെക്കുംകൂറിന്റെയും തിരുവിതാംകൂറിന്റെയും രാജകീയമുദ്രകൾ പതിഞ്ഞതാണ് ഇല്ലം.