പുതിയ കാലത്തിന്റെ ശാപമായി മാറുന്ന ലഹരി ഇത്രയധികം വ്യാപകമാകുന്നതിൽ ആർക്കാണ് ഉത്തരവാദിത്തം? എന്നതായിരുന്നു മിസ് കേരള 2021 മത്സരത്തിലെ അവസാന ചോദ്യം. ഗൗരവമുള്ള ചോദ്യത്തിന് ഏറ്റവും മികച്ച ഉത്തരം നൽകിയതാണ് തലശേരിക്കാരിയായ ഗോപിക സുരേഷിനെ വിജയിയാക്കി മാറ്റിയത്. ലഹരിയുടെ ദൂഷ്യങ്ങൾ വിദ്യാർഥികളായിരിക്കുമ്പോൾ അവരെ പഠിപ്പിക്കാത്തവർ ആരോ അവരാണ് ഉത്തരവാദികൾ എന്നായിരുന്നു ഗോപികയുടെ ഉത്തരം.
ഐടി പ്രഫഷനൽ സുരേഷ് ഭാസ്കറിന്റെയും ബെംഗളുരുവിൽ പ്രീസ്കൂൾ നടത്തുന്ന ബിന്ദു സുരേഷിന്റെയും മകളാണ് ഗോപിക സുരേഷ്. സഹോദരൻ പൈലറ്റ് പരിശീലനത്തിനുള്ള തയാറെടുപ്പിലാണ്. ബെംഗളുരുവിൽ സിഎംആർ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ക്ലിനിക്കൽ സൈക്കോളജി വിദ്യാർഥിനിയാണ് ഗോപിക. സൈക്കോളജി പഠനം മിസ് കേരള കിരീടം ചൂടാൻ സഹായിച്ചുവെന്ന് ഗോപിക പറയുന്നു.
വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്റെയും റണ്ണറപ്പ് അഞ്ജന ഷാജിയുടെയും ഓർമകൾക്കു മുന്നിൽ പ്രാർഥനകളോടെയായിരുന്നു മൽസര ഷോ ആരംഭിച്ചത്. ‘നമ്മളെപ്പോലെ മുൻപേ കിരീടമണിഞ്ഞവരാണ് അൻസി കബീറും അഞ്ജന ഷാജനും. വളരെ ബുദ്ധിയുള്ളവരും സൗന്ദര്യമുള്ളവരുമായിരുന്നു രണ്ടുപേരും. അതുകൊണ്ടു തന്നെ അതിന്റെ ആദരവോടെ വേണം നമ്മൾ അവരെ കാണാൻ. അവരുടെ കാര്യത്തിൽ വളരെ ദൗർഭാഗ്യകരമായതാണ് സംഭവിച്ചത്.’- ഗോപിക പറയുന്നു.
മത്സരത്തിൽ എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പും തൃശൂർ സ്വദേശി ഗഗന ഗോപാൽ സെക്കൻഡ് റണ്ണറപ്പുമായി. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ് ഓഫ് എൻജിനീയറിങ്ങിൽ ബിടെക് രണ്ടാം വർഷ വിദ്യാർഥിനിയാണ് ലിവ്യ. ഗഗന ഓസ്ട്രേലിയയിലെ മെൽബണിൽ സ്പോർട്സ് ആൻഡ് എക്സസൈസ് സയൻസിൽ ബിരുദ വിദ്യാർഥിനിയാണ്.
22 മത് ഇംപ്രസാരിയോ മിസ് കേരള മത്സരത്തിൽ സംവിധായകൻ ജീത്തു ജോസഫ്, സംഗീത സംവിധായകൻ ദീപക് ദേവ്, ഗായകൻ അനൂപ് ശങ്കർ, അനീഷ ചെറിയാൻ, ശോഭ വിശ്വനാഥൻ, നടിമാരായ ഇനിയ, വീണ നായർ, ദീപ തോമസ് തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. 25 പേർ മത്സരാർഥികളായി പങ്കെടുത്തു.
1.
2.
3.
4.