Wednesday 16 September 2020 05:18 PM IST

‘എന്റെ അശ്രദ്ധ കൊണ്ടാണ് അപ്പയ്ക്ക് അങ്ങനെ സംഭവിച്ചത്, അതോർക്കുമ്പോൾ വേദനയാണ്’; അച്ചുവിന്റെ പ്രിയപ്പെട്ട അപ്പ

Binsha Muhammed

achu-oommen

‘അപ്പയെ അടുത്ത് കിട്ടാൻ കൊതിച്ചിട്ടുണ്ട്... ആ തിരക്കൊന്ന് ഒഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചിട്ടുണ്ട്. ഞങ്ങളുടെ അപ്പയെ പുതുപ്പള്ളിയും കേരളവും ഒരുപോലെ പകുത്തെടുക്കുന്നത് കണ്ട് മകൾ എന്ന നിലയിൽ കുഞ്ഞായിരിക്കുമ്പോൾ എനിക്ക് ‘ഇച്ചിരി കുശുമ്പ്’ ഒക്കെ തോന്നിയിട്ടുണ്ട്. പക്ഷേ ആ മിസ്സിങ്ങിന് ഒരു സുഖമുണ്ട്. എന്റെ ഓർമകളിലെ അപ്പ നല്ലൊരു കുടുംബ നാഥനാണ്. പക്ഷേ അതിലും എത്രയോ മുകളിൽലാണ് അദ്ദേഹം അലങ്കരിക്കുന്ന ജനക്കൂട്ടത്തിന്റെ നായകനെന്ന സ്ഥാനം. അച്ഛനെന്ന നിലയിൽ എങ്കിലും ഞാനെന്റെ അപ്പയ്ക്ക് നൽകുന്നത് നൂറിൽ ഇരുന്നൂറ് മാർക്കായിരുക്കും. ഹീ ഈസ് എ ഗുഡ് ഫാദർ.’

കാരോട്ട് വള്ളക്കാലിലെ വീടിന്റെ കാരണവര്‍ എന്നതിനേക്കാൾ പുതുപ്പള്ളിയുടെ ജനനായകനെന്ന മേൽവിലാസമാണ് അന്നും ഇന്നും ഉമ്മൻ ചാണ്ടിക്ക്. നിയസസഭാ സാമാജികത്വത്തിന്റെ 50 വർഷങ്ങളെ നാടോർക്കുമ്പോൾ മകൾ അച്ചു ഉമ്മന്റെ ഓർമ്മകളിൽ നിറയുന്നതും ഈ ‘സുഖമുള്ള മിസ്സിങ്ങ്.’

ലോകത്തിന്റെ ഏത് കോണിൽ നിന്നും ഞായറാഴ്ച പുതുപ്പള്ളിയിലെ കാരോട്ട് വള്ളക്കാലിലെ വീടിന്റെ ഉമ്മറത്തെ കാരണവരായി എത്തുമ്പോഴും അപ്പ ആൾക്കൂട്ടത്തിനു നടുവിലായിരുന്നു. പരാതിക്കെട്ടുകൾക്കും പരിഭവം പറച്ചിലുകൾക്കും ഇടയിലായിരുന്നു അപ്പയുടെ സ്ഥാനം. പക്ഷേ ആ മിസ്സിങ്ങ് ഒരിക്കലും ഞങ്ങളെ അപ്പ ഫീൽ ചെയ്യിച്ചിട്ടില്ല എന്നിടത്താണ് ഉമ്മൻ ചാണ്ടിയെന്ന കുടുംബ നായകന്റെ വിജയം. അകലെയാണെങ്കിലും അപ്പയുടെ ജനസമ്മതിയിൽ സന്തോഷിച്ചു. വിവാദങ്ങൾ ആ മനുഷ്യനെ വേട്ടയാടിയപ്പോൾ മനസു നൊന്തു. അകലെയാണെങ്കിലും അപ്പ മനസു കൊണ്ട് ഞങ്ങളുടെ അടുത്തുണ്ടായിരുന്നു.

നാട് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലിനെ ആഘോഷമാക്കുമ്പോൾ മകൾ അച്ചു ഉമ്മൻ ഓർക്കുന്നത് തന്റെ സ്നേഹനിധിയായ അപ്പയെ. ആ ഓർമ്മകളുടെ സ്നേഹതീരത്ത് നിന്ന് അച്ചു വനിത ഓൺലൈനോട് സംസാരിക്കുന്നു. ‘പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്... എന്റെ പ്രിയപ്പെട്ട പപ്പ...’

പുതുപ്പള്ളിയുടെ ജനനായകൻ എന്റെ അപ്പ

‘ഇച്ചിരി നഷ്ടബോധമൊക്കെയുണ്ടേ... കാരണം തിരിക്കിനിടയിൽ അപ്പയെ ഞങ്ങൾക്കങ്ങനെ അധികം അടുത്ത് കിട്ടാറില്ല എന്നത് തന്നെ കാരണം. തിരക്കിനിടയിൽ ഞങ്ങളുടെ അപ്പയെ ഒന്ന് അടുത്ത് കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചിട്ടുമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ജീവിതം നാടിനു വേണ്ടി ഉഴിഞ്ഞു വച്ചതാണ്. ജനസേവനമാണ് അദ്ദേഹത്തിന്റെ ഓരോ ഹൃദയമിടിപ്പിലും. സർവോപരി അദ്ദേഹത്തിന്റെ മനസു നിറയെ പുതുപ്പള്ളിയാണ്. അതു കൊണ്ട് തന്നെ ഞങ്ങൾ ഇഷ്ടത്തോടെ പുതുപ്പള്ളിക്കാർക്കായി വിട്ടു കൊടുത്തതാണ്.’– അച്ചു പറഞ്ഞു തുടങ്ങുകയാണ്.

എങ്ങനെ ജീവിക്കണം എന്നതിന് എനിക്ക് അപ്പയെ പോലെ മറ്റൊരു മാതൃക വേറെയില്ല. ജീവിതത്തിൽ അദ്ദേഹം പുലർത്തുന്ന സമയനിഷ്ഠ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. മടുപ്പില്ലാതെ ഊർജസ്വലനായി അപ്പ ജോലി ചെയ്യുന്നത് കണ്ട് പലപ്പോഴും അതിശയിച്ചിട്ടുണ്ട്. മന്ത്രി സ്ഥാനം ഉണ്ടായിരുന്നപ്പോഴും പുതുപ്പള്ളിയുടെ നായകനായിരുന്നപ്പോഴും ഒരുപോലെയാണ് പ്രവർത്തിച്ചിട്ടുള്ളത്. ബന്ധങ്ങൾ എന്നത് അടുത്തിരുന്നാലും ഒത്തു കൂടിയാലും മാത്രമേ നിലനിൽക്കൂ എന്ന ധാരണ അദ്ദേഹം മാറ്റിയെഴുതുന്നത് ഞാൻ കണ്ടിട്ടുണ്ട്. അകലെയാണെങ്കിലും ഞങ്ങളുടെ അപ്പ മനസു കൊണ്ട് ഞങ്ങളുടെ അടുത്തുണ്ടായിരുന്നു. ഓരോ കാര്യങ്ങളും അദ്ദേഹം അറിഞ്ഞ് ചെയ്യുമായിരുന്നു.

വീട്ടിലെത്തിയാലും അദ്ദേഹം സ്വന്തം കാര്യങ്ങൾ സ്വന്തമായി തന്നെ ചെയ്യും. പനി വന്നാൽ പോലും പരിചാരകരെയോ സഹായികളെയോ തേടി പോകാറില്ല. ആരോടും ഒന്നും ഓർഡർ ഇടാറുമില്ല. എല്ലാം സ്വന്തമായി ചെയ്യും. മറ്റുള്ളവരെ ഒന്നിനു വേണ്ടിയും ബുദ്ധിമുട്ടിക്കില്ല. ആ സിംപ്ലിസിറ്റിയാണ് അപ്പയെ നാടിനും വീ‍ടിനും ഒരു പോലെ പ്രിയപ്പെട്ടതാക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.

achu-oommen-2

ആ നിമിഷം ഓർക്കുമ്പോൾ വേദന

അപ്പയ്ക്കൊപ്പം ചെലവഴിച്ച ഓർമകളെ തിരികെ വിളിക്കുമ്പോൾ നൊമ്പരപ്പെടുത്തുന്ന ഒന്നുണ്ട്. സ്വിറ്റ്സർലൻഡിലെ ദാവോസിലാണ് സംഭവം. അന്നവിടെ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ ജോലി ചെയ്യുകയാണ് ഞാൻ. അപ്പ ദാവോസിൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ബാങ്കുമായി ബന്ധപ്പെട്ട ചടങ്ങിനു ഞാനും അവിടെയുണ്ടായിരുന്നു. സ്വിറ്റ്സർലൻഡിലെ മ‍ഞ്ഞിനെക്കുറിച്ചും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മഞ്ഞിൽ ഉപയോഗിക്കാന്‍ കഴിയാത്ത പഴയ ഷൂസായിരുന്നു അപ്പയ്ക്ക് ഉണ്ടായിരുന്നത്. പക്ഷേ ഉച്ചകോടിയുടെ സംഘാടകർ ഒരുക്കിയ കിറ്റിൽ മഞ്ഞിലിടാനുള്ള ഷൂസ് ഉണ്ടായിരുന്നു. ഞാനും സെക്രട്ടറിമാരും അതു ശ്രദ്ധിച്ചതേയില്ല. അപ്പ തെന്നി താഴെ വീണു തുടയെല്ലു പൊട്ടി. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയയിൽ എല്ലിന്റെ കുറച്ചു ഭാഗം നീക്കം ചെയ്തു. അതോടെ ആ കാലിന് അൽപം നീളം കുറഞ്ഞു, ഇപ്പോൾ മുടന്തിയേ നടക്കാനാകൂ.

കാലമിത്ര കഴിഞ്ഞിട്ടും... ഇത്രയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടും അപ്പ ഇതു വരേയും ഷൂസിന്റെ കാര്യം എന്താണ് ശ്രദ്ധിക്കാത്തത് എന്ന് എന്നോടോ മറ്റുള്ളവരോടോ ഇതു വരേയും ചോദിച്ചിട്ടില്ല. ചുറ്റും പരിചാരങ്ങളും അംഗരക്ഷകരുമായി നടക്കുന്ന രാഷ്ട്രീയക്കാരുടെ കാലത്ത് ഒരു മനുഷ്യൻ ഇങ്ങനെ സൗമ്യനാകുന്നു എന്നത് എന്നെ സംബന്ധിച്ചടത്തോളം വലിയ കാര്യമാണ്.

കഴിഞ്ഞ വർഷം അപ്പയോടൊത്തു ന്യൂയോർക്കിൽ പോകേണ്ടി വന്നു. അവിടത്തെ മുറിയിലെ പാത്രങ്ങളും ഷെൽഫുമൊന്നും അപ്പയ്ക്കു പ്രവർത്തിപ്പിച്ചു പരിചയമുണ്ടായിരുന്നില്ല. എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിക്കണമെന്നു പ്രത്യേകം ഓർമ്മിപ്പിച്ചിട്ടാണ് കിടന്നത്. ക്ഷീണം കാരണം ഞാൻ ഉണർന്നപ്പോഴേക്കും രാവിലെ ഏഴ് കഴിഞ്ഞിരുന്നു. കുളിച്ചു വേഷം മാറിയിരിക്കുന്ന അപ്പയെയാണ് അപ്പോൾ കണ്ടത്. അദ്ദേഹം രാത്രി രണ്ടിനു തന്നെ ഉണർന്നിരുന്നു. ഒരു ചായ കുടിക്കണമെന്ന് ആഗ്രഹിച്ചിട്ടും എന്നെ ബുദ്ധിമുട്ടിക്കേണ്ടന്നു കരുതി പുലരും വരെ കാത്തിരുന്നു.

ആ വിവാദങ്ങൾ വേദനിപ്പിച്ചു

50 കൊല്ലം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ അപ്പ നേരിട്ട ആരോപണങ്ങൾ, വിവാദങ്ങൾ രാഷ്ട്രീയ പ്രതിസന്ധികൾ എല്ലാത്തിനും ഞങ്ങൾ കുടുംബവും സാക്ഷിയായി. ആ ടെൻഷനിലേക്ക് ഒരിക്കൽ പോലും അദ്ദേഹം ഞങ്ങളെ വലിച്ചിഴച്ചിട്ടില്ല. എല്ലാ സമ്മർദ്ദങ്ങളും അദ്ദേഹം നേരിട്ടു. പക്ഷേ തന്റെ നേർക്കുയർന്ന ആരോപണങ്ങളെ പുഞ്ചിരിയോടെ നേരിട്ടതും അതിനെ അതിജീവിച്ചതും പിൽക്കാല ചരിത്രം. പക്ഷേ സോളാർ കേസിന്റെ പേരിൽ അപ്പയെ ബോധപൂർവം ടാർഗറ്റ് ചെയ്ത് ഇല്ലാക്കഥകൾ പറഞ്ഞു പരത്തിയത് ഞങ്ങളുടെ മനസിനെ വല്ലാതോ നോവിച്ചു. അപ്പയെ പോലൊരാളുടെ നേർക്കുയർന്ന ആരോപണങ്ങൾ പൊള്ളയാണെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. എന്നിട്ടും പകയോടെയാണ് പലരും അദ്ദേഹത്തെ വേട്ടയാടിയത്. ഒന്നോർത്തു നോക്കൂ... അതിന്റെ പേരിൽ അപ്പയെ മാത്രമല്ല കുടുംബത്തെ വരെ വേട്ടയാടി. ‘എന്നെ രാഷ്ട്രീയമായി നേരിട്ടോളൂ... പക്ഷേ കുടുംബത്തെ വലിച്ചിഴയ്ക്കരുത്’ എന്നു വരെ പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. സോളാർ കേസിൽ തെളിവു തേടി അന്ന് എട്ട് ഒബി വാനുകൾ കൊട്ടും കുരവയും ആളും ബഹളവുമായി തമിഴ്നാട്ടിലേക്ക് പോകുമ്പോൾ ഞാൻ മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണ്. അന്ന് പൊള്ളയായ വാഗ്വാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കണ്ട് എന്ത് മാത്രം വേദനിച്ചെന്നോ? പക്ഷേ കാലം അവർക്കെല്ലാം മറുപടി നൽകി.

നാട് ഉമ്മൻ ചാണ്ടിയെ ജനനായകനായി ഓർക്കുമ്പോൾ ഞാൻ എനിക്ക് പ്രിയപ്പെട്ട അപ്പയായി തന്നെ ഹൃദയത്തിലേക്ക് ചേർത്തു വയ്ക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നേട്ടങ്ങളിൽ, വിജയങ്ങളിൽ നാഴികക്കല്ലുകളില്‍ അഭിമാനിക്കുന്ന മകൾ. വീണ്ടും അതു തന്നെ പറയുന്നു. അദ്ദേഹം പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞായതിൽ അസൂയയൊന്നുമില്ല. കാരണം അപ്പയ്ക്ക് പുതുപ്പള്ളിയാണ് എല്ലാം... പുതുപ്പള്ളിക്കാർക്ക് അപ്പയും... ആ ആത്മബന്ധം അങ്ങനെതന്നെ തുടരട്ടെ...