ഒരിക്കൽ നിവിനോട് മമ്മൂക്ക പറഞ്ഞു, ‘നമ്മൾ തിരക്കിന്റെ ലോകത്ത് അങ്ങനെ നിൽക്കും. വീട്ടിലുള്ളവർ എങ്ങും പോകുന്നില്ല. അവരുടെ ലോകം അതാണ്. അതു കൂടി ചിന്തിക്കണം. എത്ര തിരക്കായാലും കുടുംബത്തിനു വേണ്ടി സമയം കണ്ടെത്തണം.’ ഷൂട്ടിങിന്റെ ഇടവേളകളിൽ സുഹൃത്തുക്കൾക്കൊപ്പം പോയിരുന്ന പതിവും അതോടെ മാറ്റി. അന്നും ഇന്നും കുടുംബവുമായി വല്ലാതെ അറ്റാച്ച്ഡ് ആണ്, പ്രത്യേകിച്ചും ദാദയുമായി (മകൻ ദാവീദ്).
"മകൾ റോസ ട്രീസ ജനിച്ച ശേഷം കാര്യങ്ങൾ ഒന്നുകൂടി മാറി, ഷൂട്ടിന് ശേഷം എങ്ങനെയെങ്കിലും വീട്ടിലെത്തണമെന്നേ ആഗ്രഹമുള്ളൂ. മോൾക്ക് ഒരു വയസ്സാകുന്നു, പിച്ചവച്ചു തുടങ്ങി. വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് റിന്നയാണ്. മുൻപ് ഞാൻ ജോലി രാജിവച്ച് വീട്ടിൽ വെറുതേയിരുന്ന കാലത്തും അവളാണ് എന്നെ നോക്കിയത്. സിനിമയിൽ തിരക്കായപ്പോൾ ഞാൻ അവളോടു ജോലി രാജിവയ്ക്കാൻ പറഞ്ഞു. എനിക്കു വേണ്ടി ഒരുപാട് ബുദ്ധിമുട്ടിയിട്ടുള്ള ആളാണ്. അവളുടെ ‘യെസു’കളാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്." – വനിത ഓണപ്പതിപ്പിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ നിവിൻ പോളി കുടുംബത്തെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഇങ്ങനെ.
റിലീസിന് ഒരുങ്ങുന്ന മലയാളത്തിലെ ഏറ്റവും ചെലവു കൂടിയ ചിത്രമായ ‘കായംകുളം കൊച്ചുണ്ണിയുടെ’ കൗതുകങ്ങളടക്കം ജീവിതത്തിലെ നിരവധി മൂഹൂർത്തങ്ങൾ നിവൻ പോളി വായനക്കാരുമായി പങ്കുവയ്ക്കുന്നു.
നിവിൻ പോളിയും മംമ്ത മോഹൻദാസും ഐശ്വര്യ ലക്ഷ്മിയും മുഖച്ചിത്രങ്ങളായി എത്തുന്ന വനിതയുടെ മൂന്നു വാല്യങ്ങളാണ് ഈ ഓണത്തിന് വായനക്കാർക്കായി കാത്തിരിക്കുന്നത്. അതും വിലയിൽ മാറ്റമില്ലാതെ. നിവിൻ പോളിയുടെ അഭിമുഖത്തിനു പുറമേ മംമ്ത മോഹൻദാസിന്റെ എക്സ്ക്ലൂസീവ് അഭിമുഖം അടക്കം ഒട്ടനവധി ഫീച്ചറുകളാണ് ഓണപ്പതിപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നാല് വനിതാ എംഎൽഎമാരുടെ ഓണം, ഉരുട്ടിക്കൊല ചെയ്യപ്പെട്ട ഉദയകുമാറിന്റെ അമ്മയുടെ ചിരി മടങ്ങിയെത്തുന്ന ഓണത്തിന്റെ കഥ, ഓണവിഭവങ്ങൾ അടങ്ങുന്ന പാചക പംക്തി തുടങ്ങി വായനക്കാർക്ക് വായനയുടെ പൂക്കാലം സമ്മാനിക്കുന്നതാകും വനിത ഓണപ്പതിപ്പ്. നിങ്ങളുടെ കോപ്പികൾ ഇന്നുതന്നെ ഉറപ്പിക്കുക.