Monday 13 April 2020 11:18 AM IST

‘‘ചിലർ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് വിഡിയോ കോൾ ചെയ്യുന്നു, ഒരു നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ തൊട്ടടുത്ത നിമിഷം അടുത്ത നമ്പറിൽനിന്ന് കോളോ മെസേജോ വരും’’! ഹൃദയം നൊന്ത് ട്രാൻസ് വുമൺ അനന്യ അലക്സ് പറയുന്നു

Nithin Joseph

Sub Editor

a1

നീണ്ടുപോകുന്ന ലോക്ഡൗൺ ദിനങ്ങളിൽ മനസമാധാനത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. എന്നാൽ, മറ്റുള്ളവരുടെ സമാധാനംകൂടി ഇല്ലാതാക്കുന്നതിലാണ് ചിലർക്ക് താൽപര്യമെന്ന് തെളിയിക്കുന്നതാണ് ട്രാൻസ് വുമൺ അനന്യ അലക്സിന്റെ അനുഭവം. പ്രഫഷനൽ മേക്കപ്പ് ആർടിസ്റ്റും അവതാരകയുമായ അനന്യ മലയാളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി എന്ന നിലയിലും പ്രശസ്തയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനന്യയുടെ മൊബൈൽ ഫോണിന് വിശ്രമമില്ല. ആറായിരത്തിലധികം ഫോൺ നമ്പറുകൾ തന്റെ ഫോണിൽനിന്ന് ബ്ലോക്ക് ചെയ്യേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് അനന്യ തന്നെ സംസാരിക്കുന്നു. ‘‘കഴിഞ്ഞ രണ്ടാഴ്ചയായി എന്റെ ഫോണിലേക്ക് പരിചയമില്ലാത്ത ആയിരക്കണക്കിന് നമ്പറുകളിൽനിന്ന് തുടരെത്തുടരെ കോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കുകയാണ്. വിളിക്കുന്ന ഓരോരുത്തരും പറയുന്നത് കേട്ടാലറയ്ക്കുന്ന അശ്ലീലങ്ങളും. മാനുഷികപരിഗണന പോലുമില്ലാതെ ലൈംഗികച്ചുവയോടെ സംസാരിക്കുന്നവരെക്കൊണ്ട് പൊരുതിമുട്ടിയിരിക്കുകയാണ്.

a2

ഇതൊന്നും പോരാഞ്ഞിട്ട് വാട്സാപ്പിലും അശ്ലീലമെസേജുകൾ അയക്കുന്നവർ നിരവധിയാണ്. ചിലർ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് വിഡിയോ കോൾ ചെയ്യുന്നു. ഒരു നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ തൊട്ടടുത്ത നിമിഷം അടുത്ത നമ്പറിൽനിന്ന് കോൾ അല്ലെങ്കിൽ മെസേജ് വരും’’. ഇത്തരത്തിൽ തന്നെ ശല്യം ചെയ്യുന്നവരുടെ കൂട്ടത്തിൽ സ്കൂളിലും കോളേജിലും പഠിക്കുന്ന കൗമാരക്കാർ മുതൽ മിലിട്ടറി യൂണിഫോം ധരിച്ചുകൊണ്ട് അശ്ലീലത പ്രദർശിപ്പിക്കുന്ന പട്ടാളക്കാരൻ വരെയുണ്ടെന്നുള്ളത് സങ്കടകരമാണെന്ന് അനന്യ പറയുന്നു. ‘‘ഇത്തരത്തിൽ സ്ഥിരമായി ശല്യം ചെയ്ത ചിലരെ ഞാൻ തിരിച്ചു വിളിച്ച്, എന്റെ നമ്പർ എവിടെനിന്ന് കിട്ടിയെന്ന് അന്വേഷിച്ചപ്പോൾ ചില അഡൽറ്റ്സ് ഒൺലി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽനിന്ന് ആരോ ഫോർവേഡ് ചെയ്തു എന്ന മറുപടിയാണ് കിട്ടുന്നത്. പാലക്കാടുനിന്ന് വളരെ പ്രായംകുറഞ്ഞ ഒരു പയ്യൻ എന്നെ വിളിച്ച് വളരെ മോശമായി സംസാരിച്ചു. ഞാൻ അവനെ തിരിച്ച് വിളിച്ചു.മാതാപിതാക്കളുടെ കൈയിൽ ഫോൺ കൊടുത്തില്ലെങ്കിൽ പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പേടിച്ചിട്ട് അവൻ ഫോൺ അമ്മയുടെ കൈയിൽ കൊടുത്തു. ഞാൻ അവരോട് കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുത്തിട്ട് മകന്റെ ഫോൺ വാങ്ങി പൊട്ടിച്ചു കളയാൻ പറഞ്ഞു’’.

നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നമ്പർ ഉപേക്ഷിക്കാനാണ് പലരും നൽകുന്ന ഉപദേശമെങ്കിലും തോറ്റ് പിന്മാറാൻ അനന്യ തയാറല്ല. ‘ഞാനൊരു പ്രഫഷനൽ മേക്കപ്പ് ആർട്ടിസ്റ്റാണ്. ക്ലയന്റുകളെല്ലാം എന്നെ ബന്ധപ്പെടുന്നത് ഈ നമ്പറിലാണ്. നമ്പർ മാറിയാൽ അതെന്റെ തൊഴിലിനെയാണ് ബാധിക്കുന്നത്. മാത്രമല്ല, ആരോ ചെയ്ത വൃത്തികേടിന് ഞാൻ എന്തിന് തോറ്റു കൊടുക്കണം. ഇതിനു പിന്നിലുള്ള എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പൊലീസിൽ ഉടൻ പരാതി നൽകും. നീതി ലഭിക്കും വരെ നിയമപോരാട്ടം നടത്തും. ഞാനൊരു ട്രാൻസ് വുമണാണ്. അന്തസ്സായി ജോലി ചെയ്ത് ഈ സമൂഹത്തിൽ ജീവിക്കുന്ന വ്യക്തി. എന്റെ സ്വകാര്യതയിൽ കടന്നുകയറാൻ ഒരാൾക്കും അവകാശമില്ല. ആർക്കും എന്ത് വൃത്തികേടും പറയാനും ചെയ്യാനുമുള്ളതാണ് ട്രാൻസ്ജെൻഡറുകളുടെ ജീവിതമെന്ന ചിന്താഗതി നമ്മുടെ സമൂഹത്തിൽ ചിലർക്കെങ്കിലുമുണ്ട്. അത് മാറണം. നിങ്ങളെപ്പോലെ എനിക്കുമുണ്ട്, ജീവിക്കാനുള്ള അവകാശങ്ങൾ’’.