Tuesday 15 April 2025 12:15 PM IST : By സ്വന്തം ലേഖകൻ

അഞ്ച് മാസത്തെ ശമ്പളമായ 26,000 രൂപ ചോദിച്ചു; വീട്ടമ്മയെ കടയിൽ നിന്നു വലിച്ചിറക്കി, ഹെൽമറ്റ് കൊണ്ട് തലയ്‌ക്കടിച്ചു! ക്രൂരമർദനം

renjimol-attacked

വീട്ടുജോലി ചെയ്ത വകയിൽ ലഭിക്കാനുള്ള, അഞ്ച് മാസത്തെ കുടിശികയായ 26,000 രൂപ ചോദിച്ചതിനു യുവതിക്ക് ക്രൂരമർദനം. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ആലപ്പുഴ താമല്ലാക്കലിൽ ബേക്കറി ജീവനക്കാരിയായ വീട്ടമ്മയെ കടയിൽനിന്നു പുറത്തേക്കു വിളിച്ചിറക്കിയ ശേഷമാണ് മർദിച്ച് അവശയാക്കിയത്. 

മർദനമേറ്റ കരുവാറ്റ സ്വദേശിയായ രഞ്ജിമോൾ (37) ആശുപത്രിയിൽ ചികിത്സയിലാണ്. രഞ്ജി മോളെ മർദിക്കുന്ന ദൃശ്യം പുറത്തുവന്നതോടെ താമല്ലാക്കൽ ഗുരുകൃപ വീട്ടിൽ സൂരജ്, പിതാവ് ചെല്ലപ്പൻ എന്നിവര്‍ക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. 

ചെല്ലപ്പന്റെ മകളുടെ വീട്ടിൽ ഒന്നരവർഷം രഞ്ജിമോൾ വീട്ടുജോലി ചെയ്തിരുന്നു. ഈ വകയിൽ ശമ്പളമായി കിട്ടാനുള്ള 26,000 രൂപ ലഭിക്കാത്തതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. കേസ് നൽകിയതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നാണ് രഞ്ജിമോൾ ആരോപിക്കുന്നത്.

ബേക്കറിയിലെത്തിയ പ്രതികൾ ചേർന്ന് രഞ്ജിമോളെ പിടിച്ച് കടയുടെ പുറത്തേക്ക് കൊണ്ടുവന്നു. തുടർന്ന് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. കടയിലേക്ക് ഓടിക്കയറിയ യുവതിയെ പ്രതികൾ വീണ്ടും വലിച്ച് തള്ളി താഴെയിട്ടു. തുടർന്ന് വീണ്ടും മർദിച്ചു.

Tags:
  • Spotlight