Friday 28 February 2020 12:30 PM IST : By സ്വന്തം ലേഖകൻ

പൊലീസ് നായ നിന്നത് പുഴയോരത്ത്, മൃതദേഹം കമിഴ്ന്ന നിലയിൽ; മണൽ വാരിയ കുഴികൾ

deva-death

കേരളം ഒന്നാകെ അവൾക്കായി കാത്തിരുന്നു...പ്രാർത്ഥിച്ചു. ഉറക്കമിളച്ച് ഒരു നല്ല വാർത്തയ്ക്കായി മിഴിനട്ടിരുന്നു. പക്ഷേ എല്ലാവരെയും കണ്ണീരിലാഴ്‍ത്തി അവൾ പോയി. ദേവനന്ദയെന്ന പൊന്നുമോൾ ഓരോ അമ്മമാരുടേയും നെഞ്ചിലെ കനലായി മരണത്തിന്റെ ലോകത്തേക്ക് പറന്നു പോയി. അവൾക്കായി കരുതിവച്ച പ്രാർത്ഥനകളും സ്വപ്നങ്ങളും എല്ലാം വിഫലം.

കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍  കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്നാണ് കണ്ടെത്തിയത്. പുലിയില ഇളവൂർ തടത്തിൽമുക്ക് ധനേഷ് ഭവനത്തിൽ പ്രദീപ് കുമാര്‍ – ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. വിദേശത്തുള്ള പ്രദീപ് കുമാര്‍ രാവിലെ നാട്ടിലെത്തി.

കോസ്റ്റല്‍ പൊലീസിന്റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് ദേവനന്ദയുടെ കണ്ടെത്തിയത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതേദഹം. പുഴയില്‍ മണല്‍വാരിയുണ്ടായ കുഴികളുണ്ട്. ഇതാവാം ഇന്നലത്തെ തിരച്ചില്‍ വിഫലമാകാന്‍ കാരണമെന്ന് കലക്ടർ അറിയിച്ചു . ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും ഉടന്‍ നടത്തും. ഇത് വീഡിയോയില്‍ ചിത്രീകരിക്കും. 

മുറിവും ചതവുകളുമില്ല; ദേവനന്ദയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുമില്ല

മൃതദേഹം കണ്ടെത്തിയത് 700 മീ. അകലെ; പുഴ റബർ തോട്ടവും കഴിഞ്ഞ്; ദേവനന്ദയുടെ ഷാൾ കണ്ടെത്തി

ഹൃദയം പൊള്ളി ഒരു നാട്, പ്രതീക്ഷകൾ വിഫലമാക്കി പൊന്നു പോയി...! ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി

പുഴ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പൊലീസിന്റെ അന്വേഷണം. പുറത്തുനിന്ന് അപരിചിതര്‍ വന്ന് കൊണ്ടുപോകാന്‍ സാധ്യത ഉണ്ടായിരുന്നില്ല. പൊലീസ് നായ വന്നു നിന്നത് പുഴയോരത്തെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ

വ്യാഴാഴ്ച രാവിലെ 10.30 യോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതാകുന്ന സമയത്ത് നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നു. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനു പുറത്തിറങ്ങി. ഈ സമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു. അമ്മ തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാല്‍ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു.

അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഇതോടനുബന്ധിച്ച്, കുട്ടി ഇന്ന് സ്‌കൂളില്‍ നിന്ന് അവധി എടുത്തിരുന്നു. കുട്ടിയെ കാണാതായ ഉടനെ തന്നെ കണ്ണനല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. മണിക്കൂറുകളായി അഗ്നിശമന സേനാംഗങ്ങളും പോലീസും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു.